നിർമാണം അവസാന ഘട്ടത്തിൽ വൈക്കം താലൂക്ക് ആശുപത്രിയിൽ പുതിയ കെട്ടിടം

വൈക്കം
വൈക്കം താലൂക്ക് ആശുപത്രിയിൽ പുതുതായി നിർമിക്കുന്ന കെട്ടിട സമുച്ചയത്തിന്റെ നിർമാണം അവസാനഘട്ടത്തിൽ. പെയിന്റിങ്, തറയിൽ ഗ്രാനൈറ്റ് വിരിക്കൽ തുടങ്ങിയവ പുരോഗമിക്കുന്നു. ഉടൻ ഓപ്പറേഷൻ തിയേറ്ററുകൾ സജ്ജമാക്കും. ആശുപത്രിയുടെ ചുറ്റുമതിൽ നിർമാണവും ത്വരിതഗതിയിൽ നടന്നുവരികയാണ്. അഞ്ച് നിലകളിലുള്ള ആശുപത്രി സമുച്ചയ നിർമാണത്തിനായി 86 കോടി രൂപയാണ് കിഫ്ബി ആശുപത്രി അനുവദിച്ചത്. ഇതിൽ 52കോടി രൂപ കെട്ടിട നിർമാണത്തിനും ബാക്കിതുക ആശുപത്രിയിലെ ഉപകരണങ്ങൾക്കും മറ്റുമാണ് വിനിയോഗിക്കുന്നത്. കൊല്ലം കരുനാഗപ്പള്ളിയിലെ ഇ ജെ കൺസ്ട്രക്ഷൻസാണ് കരാർ ഏറ്റെടുത്ത് കെട്ടിടം നിർമിക്കുന്നത്. കേരള സ്റ്റേറ്റ് ഹൗസിങ് ബോർഡാണ് നിർമാണ പ്രവർത്തനങ്ങളുടെ മേൽനോട്ടം വഹിക്കുന്നത്. 70 മീറ്റർ നീളത്തിലും 35 മീറ്റർ വീതിയിലുമാണ് കെട്ടിടം നിർമിക്കുന്നത്. വേമ്പനാട്ടുകായലോരത്ത് ആറേക്കറിലധികം വിസ്തൃതിയുള്ള സ്ഥലത്താണ് താലൂക്ക് ആശുപത്രി സ്ഥിതി ചെയ്യുന്നത്. അത്യാധുനിക സൗകര്യമുള്ള അമ്മയും കുഞ്ഞും ആശുപത്രി താലുക്ക് ആശുപത്രി വളപ്പിൽ പ്രവർത്തനമാരംഭിച്ചു കഴിഞ്ഞു. പലയിടങ്ങളിലായി ചിതറിക്കിടന്ന ജീർണിച്ച കെട്ടിടങ്ങൾ പൊളിച്ചു നീക്കിയാണ് പുതിയ കെട്ടിട സമുച്ചയത്തിന്റ നിർമാണം ആരംഭിച്ചത്. ആശുപത്രി കെട്ടിട സമുച്ചയം പൂർത്തിയാകുന്നതോടെ വൈക്കത്തെ നിർധനർക്ക് മികച്ച ചികിത്സ ലഭ്യമാകും.










0 comments