മഴ അത്ര ‘അലർട്ട്’ അല്ല

മഴ പെയ്തപ്പോൾ കൈയിലെ ചായഗ്ലാസ്സിലേക്ക് വെള്ളം വീഴാതിരിക്കാൻ മൂടികൊണ്ടുവരുന്ന വിദ്യാർത്ഥി. കോട്ടയം ലൂർദ് പബ്ലിക് സ്‌കൂളിൽനിന്നുള്ള കാഴ്ച.
കോട്ടയം അതിശക്തമായ മഴയ്ക്കുള്ള ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചെങ്കിലും വെള്ളിയാഴ്ച ജില്ലയിൽ ചിലയിടങ്ങളിലേ ശക്തമായ മഴ ലഭിച്ചുള്ളൂ. മുന്നറിയിപ്പ് നിലനിൽക്കെ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ മൂടിക്കെട്ടിയ അന്തരീക്ഷമായിരുന്നു. കിഴക്കൻമേഖലയിൽ മഴ ലഭിച്ചെങ്കിലും നഗരത്തിൽ പ്രതീക്ഷിച്ച രീതിയിൽ പെയ്തില്ല. വെള്ളി, ശനി ദിവസങ്ങളിൽ ഓറഞ്ച് അലർട്ടും ഞായർ മഞ്ഞ അലർട്ടുമാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് പ്രഖ്യാപിച്ചത്. എന്നാൽ ശനിയാഴ്ച മഞ്ഞ അലർട്ടും ഞായർ മുതൽ ചൊവ്വാ വരെ പച്ച അലർട്ടുമാണ് പുതിയ പ്രവചനം. തിമിർത്ത് പെയ്യേണ്ട കാലവർഷം ഇത്തവണ ദുർബലമാണ്. ജൂൺ, ജൂലൈ മാസങ്ങളിലെ ആദ്യ ആഴ്‌ചകളിൽ സാധാരണ ലഭിക്കേണ്ട മഴയേക്കാൾ അധിക മഴയാണ് ജില്ലയിൽ ലഭിച്ചത്. പസഫിക് സമുദ്രത്തിലെ താപനില ഉയരുന്ന എൽനിനോ പ്രതിഭാസമാണ് മഴ കുറയാൻ പ്രധാന കാരണം. അറബിക്കടലിലും ബംഗാൾ ഉൾക്കടലിലും അനുകൂല അന്തരീക്ഷ ചുഴികൾ രൂപപ്പെടാത്തതും തിരിച്ചടിയായി. ആഗസ്‌തിലും എൽനിനോ കൂടുതൽ ശക്തമാകാൻ സാധ്യതയുള്ളതായാണ് അറിയിപ്പ്. ഇക്കുറി ദീർഘകാല ശരാശരിയേക്കാൾ കുറഞ്ഞ മഴയ്‌ക്കാണ് സാധ്യത.








0 comments