കേരള യൂണിവേഴ്സിറ്റി രജിസ്ട്രാറുടെ സസ്പെൻഷൻ: എംജിയിൽ പ്രതിഷേധം

കേരള യൂണിവേഴ്സിറ്റി രജിസ്ട്രാറെ നിയമവിരുദ്ധമായി സസ്പെൻഡ് ചെയ്ത താൽക്കാലിക വൈസ് ചാൻസലറുടെ നടപടിക്കെതിരെ പ്രതിഷേധിച്ച് എം ജി യൂണിവേഴ്‌സിറ്റി എംപ്ലോയീസ് അസോസിയേഷൻ നേതൃത്വത്തിൽ നടത്തിയ പ്രകടനം
കോട്ടയം കേരള സർവകലാശാലയിലെ സെനറ്റ് ഹാളിൽ കാവിക്കൊടി പിടിച്ച സ്ത്രീയുടെ ചിത്രം പ്രദർശിപ്പിച്ചതിനെതിരെ ഭരണഘടനാമൂല്യങ്ങൾ ഉയർത്തിപ്പിടിച്ചും സർവകലാശാലാ നിയമത്തിൽ അടിയുറച്ച് നിന്നും നിലപാടെടുത്ത രജിസ്ട്രാർ ഡോ. കെ എസ് അനിൽകുമാറിനെ സസ്പെൻഡ്ചെയ്ത വൈസ് ചാൻസലറുടെ അന്യായ നടപടിക്കെതിരെ കോൺഫെഡറേഷന്റെ ആഹ്വാനപ്രകാരം എംജി യൂണിവേഴ്‌സിറ്റി എംപ്ലോയീസ് അസോസിയേഷൻ നേതൃത്വത്തിൽ സർവകലാശാല ക്യാമ്പസിൽ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു. ഡെപ്യൂട്ടി രജിസ്ട്രാറിന് മുകളിലുള്ളവർക്കെതിരെ അച്ചടക്ക നടപടിയെടുക്കാനുള്ള അധികാരം സ്റ്റാറ്റ്യൂട്ട് പ്രകാരം സിൻഡിക്കറ്റിനാണ്. സിൻഡിക്കറ്റ് യോഗം പോലും ചേരാതെ രജിസ്ട്രാറെ സസ്പെൻഡ് ചെയ്ത നടപടി താൽക്കാലിക വൈസ് ചാൻസലറുടെ നിയമ വിരുദ്ധ പ്രവർത്തനമാണ്. കേരളത്തിലെ സർവകലാശാലകളിൽ ചാൻസലറുടെ നോമിനികളായി നിയമിക്കപ്പെട്ടിരിക്കുന്ന വൈസ് ചാൻസലർമാർ ഉന്നതവിദ്യാഭ്യാസ മേഖലയിൽ കേരളം കൈവരിച്ച നേട്ടങ്ങൾ തകർക്കാനുള്ള നടപടികളാണ് സ്വീകരിക്കുന്നത്. കാലിക്കറ്റ് സർവകശാല വൈസ് ചാൻസലർ പരീക്ഷയിൽ തോറ്റ കെഎസ്‌യു നേതാവിനെ ജയിപ്പിക്കാനായി സ്വീകരിച്ച നടപടികൾ ഈ കഴിഞ്ഞദിവസങ്ങളിൽ വിവാദമായിരുന്നു. അസോസിയേഷൻ ജനറൽ സെക്രട്ടറി എം എസ് സുരേഷ്, പ്രസിഡന്റ് കെ ടി രാജേഷ് കുമാർ, വൈസ് പ്രസിഡന്റ് പി സുകന്യ എന്നിവർ സംസാരിച്ചു.









0 comments