ഒഴിഞ്ഞുകിടക്കുന്നത് 22 തസ്‌തികകൾ
ഡോക്ടർമാരെ ആവശ്യമുണ്ട്

കോട്ടയം ജില്ലയിലെ സർക്കാർ ആശുപത്രികളിൽ വേണ്ടത്ര ഡോക്‌ടർമാരില്ലാത്തതിനാൽ രോഗികൾ വലയുന്നു. ജില്ലാ, ജനറൽ ആശുപത്രികളിലായി 22 ഡോക്‌ടർ തസ്‌തികകളാണ് ഒഴിഞ്ഞുകിടക്കുന്നത്. കൃത്യസമയത്ത് സ്ഥാനക്കയറ്റം നൽകാൻ ആരോഗ്യവകുപ്പ് നടപടി സ്വീകരിക്കാത്തതാണ് ഒഴിവുകൾ നികത്തുന്നതിന് തടസം. പിഎസ്‌സി ശുപാർശ ലഭിച്ച ഉദ്യോഗാർഥികൾക്ക് പോലും ജോലിയിൽ പ്രവേശിക്കാനാവാത്ത അവസ്ഥയാണ്. വിവിധ വിഭാഗങ്ങളിലായി ജില്ലയിൽ ഇരുപതിലധികം ഒഴിവുകളാണുള്ളത്. രണ്ട് സിവിൽ സര്‍ജന്റെയും എട്ട് അസി. സർജൻമാരുടെയും ഓര്‍ത്തോവിഭാഗത്തിൽ(സീനിയർ കൺസൾട്ടന്റ്) ഒരു ഒഴിവുമുണ്ട്. സര്‍ജറി, പീഡിയാട്രി വിഭാഗത്തിൽ രണ്ടുവീതവും അനസ്‍തീഷ്യ മൂന്ന്, ഗൈനക്കോളജി, മെഡിസിൻ കാർഡിയോളജി എന്നിവയിൽ ഒന്നുവീതവുമാണ് മറ്റ് ഒഴിവുകൾ. ഡെര്‍മറ്റോളജിയിലും സർജറിയിലും ഒന്നുവീതം ജൂനിയർ കൺസൾട്ടന്റുമാരുടെയും ഒഴിവുണ്ട്.സംസ്ഥാനത്താകെ വിവിധ തലങ്ങളിലായി 799 ഡോക്ടർ തസ്‌തികകളാണ് നിലവിൽ നികത്തപ്പെടാതെ കിടക്കുന്നത്. പൊതുജനാരോഗ്യ മേഖലയുടെ പ്രവർത്തനം താളംതെറ്റിക്കുന്ന സമീപനമാണിതെന്ന് ജീവനക്കാരുടെ സംഘടനകളും പറയുന്നു. നിലവിലെ സ്ഥിതി പരിഹരിക്കാൻ ആരോഗ്യവകുപ്പ് പ്രത്യേക എച്ച്ആർ സെല്ലിന് രൂപം നൽകിട്ടുണ്ട്. ഡോക്ടർമാരുടെ സീനിയോറിറ്റി പട്ടിക തയ്യാറാക്കി സ്ഥാനക്കയറ്റം നൽകുകയാണ് സെല്ലിന്റെ ലക്ഷ്യം. എന്നാൽ ഇൗ അഞ്ചംഗസമിതി പ്രവർത്തനം പൂർത്തിയാക്കി നടപടിയിലേക്ക് കടക്കാൻ ഡിസംബറെങ്കിലും ആകുമെന്നാണ് നിഗമനം.









0 comments