നിലയ്ക്കാതെ ദുരിതപ്പെയ്‌ത്ത്.....

ബസ്സോളം വരും വള്ളമേ കോട്ടയം- – കുമരകം റോഡിൽ ഒന്നാം കലുങ്കിന് സമീപം വെള്ളം നിറഞ്ഞപ്പോൾ വള്ളത്തിൽ റോഡിലൂടെ പോകുന്ന ചെത്തുതൊഴിലാളി. കുമരകം ബസിൽ നിന്നുള്ള ദൃശ്യം. ഫോട്ടോ: മനു വിശ്വനാഥ്
കോട്ടയം
വെള്ളം അൽപം ഇറക്കം ഇട്ട് വന്നതാ, അടുത്ത ദിവസമെങ്കിലും വീട്ടിൽ തിരിച്ചെത്താമല്ലോ എന്ന് വിചാരിച്ചതാ പക്ഷേ....ഇത് പറയുമ്പോൾ കുമരകത്ത് ക്യാമ്പിൽ കഴിയുന്ന ഓമന ചേച്ചിയുടെ തൊണ്ട ഇടറി. വെള്ളപ്പൊക്കം സാധാരണക്കാർക്ക് വിതയ്‌ക്കുന്ന ദുരിതം ഇത്തിരിയല്ല. വ്യാഴാഴ്‌ച പകൽ കാര്യമായി മഴ പെയ്‌തില്ലെങ്കിലും രാത്രി 10ന് ശേഷം തുടങ്ങിയ മഴ വെള്ളിയാഴ്‌ചയും തുടരുകയാണ്. ശക്തമായ മഴയാണ് പെയ്യുന്നത്. ഒരടി വെള്ളം ഇറങ്ങിയ സ്ഥാനത്ത് ഇരട്ടി വെള്ളം വരുന്ന സാഹചര്യമാണ്. വെള്ളം ഇറക്കം ഇട്ടിടത്തെല്ലാം വീണ്ടും കയറി. ഇറങ്ങിയ പ്രദേശത്തെ ചില വീടുകളും കടകളും വൃത്തിയാക്കി തിരിച്ച് ക്യാമ്പിലെത്തി രാത്രിയാകുമ്പോൾ കനത്ത മഴ പെയ്‌തു. വൃത്തിയാക്കിയ വീടുകളിൽ കാൽപാദത്തിനൊപ്പം വീണ്ടും മഴവെള്ളം ഇരച്ച് എത്തി. അടുത്ത ദിവസങ്ങളിൽ തിരിച്ചെത്താമെന്ന പ്രതീക്ഷയിൽ ഇരിക്കുമ്പോഴാണ് ഇടിത്തീപോലെ വീണ്ടും വെള്ളം കയറിയത്. കുമരകവും തിരുവാർപ്പും വെള്ളത്തിൽ തന്നെയാണ്. കോട്ടയം –കുമരകം റൂട്ടിൽ ആലുംമൂട് ഭാഗത്ത് മാത്രമാണ് ഇപ്പോൾ ചെറിയ തോതിലെങ്കിലും വെള്ളം ഇറങ്ങിയത്. ഇല്ലിക്കൽ, ചെങ്ങളം ഭാഗങ്ങൾ ഇപ്പോഴും വെള്ളത്തിലാണ്. കുമരകം പഞ്ചായത്തിലെ ഇടവെട്ടം, കണ്ണാടിച്ചാൽ, പാറേക്കാട്, പടിഞ്ഞാട്ട്‌കാട്, വെളിയം, മണ്ണേക്കൽ, കരി അടക്കമുള്ള ഭാഗങ്ങൾ വെള്ളത്തിലാണ്. തിരുവാർപ്പ് പഞ്ചായത്തിലെ 11 മുതൽ 14 വരെയുള്ള വാർഡ് പൂർണമായും വെള്ളത്തിനടിയിലാണ്. താമരശ്ശേരി, കാഞ്ഞിരം, വെട്ടിക്കാട്ട്, മലരിക്കൽ, പുതിയാത്ത്, മീൻചിറ, തലത്തോട്ടിൽ, തട്ടാർക്കാട് പ്രദേശത്ത് രൂക്ഷമായ വെള്ളമാണ്. കോട്ടയം നഗരസഭയുടെ പടിഞ്ഞാറൻ പ്രദേശമായ വേളൂർ, 15ൽ കടവ്, കാരാപ്പുഴ, 16ൽ ചിറ, പാറോച്ചാൽ, കോടിമത, ചിങ്ങവനം എഫ്‌എസിടി കടവ്, 6000 ചിറ, കാഞ്ഞൂർ, വെട്ടിത്തറ, വാലേക്കടവ്, കരിമ്പിൽകാല കടവ് എന്നിവിടങ്ങൾ വെള്ളത്തിലാണ്.








0 comments