കന്നാസിലും കുപ്പിയിലും പെട്രോൾ നൽകുന്നില്ല
പ്രതിസന്ധിയിൽ ടൂറിസംമേഖല

കുമരകം
പമ്പുകളിൽനിന്ന് കന്നാസുകളിലും കുപ്പികളിലും പെട്രോൾ നൽകുന്നത് കേന്ദ്രം നിരോധിച്ചതോടെ മത്സ്യ–ടൂറിസം മേഖല പ്രതിസന്ധിയിൽ. പെട്രോൾ ലഭിക്കാതെ വന്നതോടെ കഴിഞ്ഞ ദിവസം മുതൽ തൊഴിലാളികൾക്ക് മത്സ്യബന്ധനത്തിന് പോകാൻ കഴിയാത്ത സാഹചര്യമാണ്. വേമ്പനാട്ട് കായലിൽ മത്സ്യബന്ധനത്തിന് പോകുന്ന വള്ളങ്ങളും ടൂറിസം മേഖലയിലെ ജലവാഹനങ്ങളും എൻജിൻ ഘടിപ്പിച്ചാണ് യാത്ര. മത്സ്യത്തൊഴിലാളികൾക്കും പെട്രോൾ നൽകുന്നതിന് ബദൽ സംവിധാനം ഒരുക്കണമെന്ന ആവശ്യം ശക്തമായി. പ്രതിസന്ധി രൂക്ഷമായതോടെ നൂറുകണക്കിന് തൊഴിലാളി കുടുംബങ്ങൾ പട്ടിണിയിലാകും. ടൂറിസം മേഖലയിലും കടുത്ത പ്രതിസന്ധിയാണ്. മേഖലയും അടുത്ത ദിവസങ്ങളിൽ നിശ്ചലമാകുന്ന തരത്തിലേക്ക് എത്തി. ഇതോടെ ഈ മേഖലയിലെ വരുമാനം പ്രതീക്ഷിച്ച് ജീവിക്കുന്ന കുടുംബങ്ങൾ വിഷമത്തിലാകും. ഗസ്‌റ്റുകളെ എടുക്കാൻ പറ്റാത്ത അവസ്ഥയാണെന്ന് ബോട്ടുടമകൾ പറയുന്നു. ഗ്യാസ് പ്രതിസന്ധിയിൽനിന്ന് കരകയറിവരുമ്പോഴാണ് ഇരുട്ടടിപോലെ മേഖലയെ തകർക്കുന്ന സമീപനം ഉണ്ടായത്. അന്യായ നടപടി പിൻവലിക്കണം മേഖലയിലെ ജല വാഹനങ്ങൾക്ക് കുപ്പികളിലും കന്നാസുകളിലും പെട്രോൾ നൽകുന്നത് നിരോധിച്ച കേന്ദ്രസർക്കാർ നടപടി പിൻവലിക്കണമെന്ന് പഞ്ചായത്ത് അംഗവും ജെട്ടി ബോട്ട് യൂണിയൻ സെക്രട്ടറിയുമായ കെ എസ് സലിമോൻ ആവശ്യപ്പെട്ടു.










0 comments