‘മറഞ്ഞിരിക്കും’ ഡിവൈഡർ; അപകടം വിളിപ്പാടകലെ

വാഴൂർ
ദേശീയപാതയിലൂടെയുള്ള സുരക്ഷിത യാത്രയ്ക്ക് വെല്ലുവിളിയായി കാഴ്ചമറയ്ക്കുന്ന കാടുകൾ. ദേശീയപാത 183ന്റെ കോട്ടയം മുതൽ മുണ്ടക്കയം വരെയുള്ള ഭാഗത്ത് വളവുകളിൽ ഉൾപ്പെടെ കാടുകയറിയ നിലയിലാണ്. വാഴൂർ പതിനഞ്ചാം മൈലിന് സമീപത്തെ കൊടുംവളവിൽ സ്ഥാപിച്ചിരിക്കുന്ന ഡിവൈഡറും യാത്രക്കാർക്ക് കാണാനാകാത്ത സ്ഥിതിയാണ്. ഇതില്‍ സ്ഥാപിച്ചിട്ടുള്ള സുരക്ഷാ ബോര്‍ഡുകളിലും കാട് കയറി. പൊക്കം കുറഞ്ഞ ഡിവൈഡറായതിനാൽ പരിചയമില്ലാത്ത ഡൈവര്‍മാര്‍ക്ക് ഇത് കാണാനാകില്ല. എസ് ആകൃതിയിലുള്ള വലിയ വളവും ഇറക്കത്തോടും കൂടിയ ഭാഗമാണിത്. അതുകൊണ്ട് തന്നെ ശ്രദ്ധയൊന്ന് തെറ്റിയാല്‍ വലിയ അപകടമാണ് ഉണ്ടാകുന്നത്. മറ്റ് സംസ്ഥാനങ്ങളിലെ യാത്രക്കാർ ഉള്‍പ്പെടെ നൂറുകണക്കിന് വാഹനങ്ങളാണ് ഇതുവഴി പോകുന്നത്. ഇവര്‍ക്ക് സുരക്ഷാബോര്‍ഡുകള്‍ കൂടി കാണാനാകാത്തത് അപകട സാധ്യത ഉയർത്തുന്നു. ദേശീയപാതയിലുടനീളം റോഡിലേക്ക് കയറി കാട് വളര്‍ന്ന് നില്‍ക്കുന്നത് കാൽനടയാത്രക്കാർക്കും ദുരിതമാകുകയാണ്. വേനൽ കടുത്തതോടെ പാമ്പുകളുടെ ശല്യം രൂക്ഷമായതോടെ കാൽനട യാത്രക്കാരും ഏറെ പേടിയോടെയാണ് ഇതുവഴി യാത്ര ചെയ്യുന്നത്. പാതയോരങ്ങളിലെ കാടുകൾ അടിയന്തിരമായി വെട്ടിത്തെളിച്ച് സഞ്ചാരയോഗ്യമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.









0 comments