ആശങ്കയായി മഞ്ഞപ്പിത്തം: 2 മാസത്തിനിടെ 168 കേസ്

കോട്ടയം ജില്ലയിൽ മഞ്ഞപ്പിത്തം(ഹെപ്പറ്റൈറ്റിസ് എ) വ്യാപകമാകുന്നു. മെയ്, ജൂൺ മാസങ്ങളിൽ 168 പേർക്കാണ് മഞ്ഞപ്പിത്തം ബാധിച്ചത്. കറുകച്ചാൽ, മാടപ്പള്ളി പ്രദേശത്തുള്ളവർക്കാണ് രോഗബാധ കൂടുതൽ. മലിനജലം കുടിക്കുകയോ പാചകത്തിന് ഉപയോഗിക്കുകയോ ചെയ്യുന്നതിലൂടെയാണ് മഞ്ഞപ്പിത്തം പകരുന്നത്. വെള്ളത്തിന്റെ ശുചിത്വമുറപ്പാക്കാൻ ജാഗ്രത വേണമെന്ന് ജില്ലാ ആരോഗ്യവിഭാഗം മുന്നറിയിപ്പ് നൽകുന്നു. മെയ് മുതൽ രോഗം പടർന്നുപിടിക്കുകയാണ്. മഞ്ഞപ്പിത്തതിന് പുറമേ മറ്റ് പകർച്ചവ്യാധികളും ജില്ലയിൽ വർധിക്കുകയാണ്. ഡെങ്കിപ്പനി, എലിപ്പനി, വയറിളക്കം തുടങ്ങിയ രോഗങ്ങളിൽ വലിയ വർധനയുണ്ട്. മെയ്, ജൂൺ മാസങ്ങളിൽ ഡെങ്കിപ്പനി ബാധിച്ച് 187 പേരും എലിപ്പനി ബാധിച്ച് 23 പേരും ചികിത്സ തേടി. ചൊവ്വ, ബുധൻ ദിവസങ്ങളിൽ നിരവധി പേർ പനി ബാധിച്ച് വിവിധ സർക്കാർ ആശുപത്രിയിൽ ചികിത്സതേടി. പകർച്ചവ്യാധികൾ വ്യാപകമായി റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ പൊതുജനങ്ങളുടെ ജാഗ്രതയ്‌ക്കായി ആരോഗ്യവകുപ്പ് നിർദേശങ്ങൾ പുറപ്പെടുവിച്ചിരുന്നു. കൊതുകുണ്ടാകാനുള്ള സാഹചര്യം സൃഷ്ടിക്കുന്നവർക്കെതിരെ 2023ലെ കേരള പൊതുജനാരോഗ്യ നിയമമനുസരിച്ച് കേസെടുക്കും. 10,000 രൂപ വരെ പിഴ ലഭിക്കാമെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.









0 comments