നവമിയെ ആശുപത്രിയിൽ സന്ദർശിച്ച് മന്ത്രി വി എൻ വാസവൻ

കോട്ടയം
കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഉപയോഗശൂന്യമായ ശുചിമുറി കെട്ടിടം തകർന്ന് വീണ് മരിച്ച തലയോലപ്പറമ്പ് ഉമ്മാക്കുന്ന് മേൽപോത്ത് കുന്നേൽ ഡി ബിന്ദുവിന്റെ മകൾ നവമിയെ സന്ദർശിച്ച് മന്ത്രി വി എൻ വാസവൻ. ചികിത്സയുമായി ബന്ധപ്പെട്ട് എന്ത് ബുദ്ധിമുട്ട് ഉണ്ടായാലും അറിയിക്കണമെന്നും അക്കാര്യങ്ങൾ പരിഹരിക്കുമെന്നും മന്ത്രി പറഞ്ഞു. സർക്കാർ കൂടെയുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന അലീനയേയും മന്ത്രി സന്ദർശിച്ചു. മെഡിക്കൽ കോളജ് ആശുപത്രി സൂപ്രണ്ട് ഡോ. ടി കെ ജയകുമാർ, പ്രിൻസിപ്പൽ ഡോ. വർഗീസ് പി പുന്നൂസ്, ആശുപത്രി വികസന സമിതിയംഗങ്ങളായ കെ എൻ വേണുഗോപാൽ, ഇ എസ് ബിജു, എന്നിവരും മന്ത്രിക്കൊപ്പമുണ്ടായിരുന്നു. ഉച്ചയോടെ കലക്ടർ ജോൺ വി സാമുവലും നവമിയെ സന്ദർശിച്ചു. നവമിക്ക് സർക്കാർ എല്ലാ ചികിത്സാ സൗകര്യവും ഉറപ്പാക്കിയിട്ടുണ്ടെന്ന് കലക്ടർ പറഞ്ഞു. ഡോ. ടി കെ ജയകുമാർ, ഡോ. വർഗീസ് പി പുന്നൂസ്, എഡിഎം എസ് ശ്രീജിത്, ജില്ലാ ഇൻഫർമേഷൻ ഓഫീസർ എ അരുൺ കുമാർ എന്നിവർ കലക്ടർക്ക് ഒപ്പമുണ്ടായിരുന്നു. തിങ്കൾ രാവിലെയാണ് നവമിയെ മെഡിക്കൽ കോളജിൽ ചികിത്സയ്ക്കായി അത്യാഹിത വിഭാഗം സി എൽ മൂന്ന് വിഭാഗത്തിൽ പ്രവേശിപ്പിച്ചത്.










0 comments