പത്തുപങ്കിൽ വിരിഞ്ഞു ആമ്പൽ വസന്തം

കുമരകം
കുമരകത്ത് ദൈവത്തിന്റെ മൂലയിൽ കാറ്റിൽ നൃത്തംവയ്‌ക്കുന്ന ആമ്പൽപൂക്കൾ മനംനിറയ്‌ക്കുന്ന കാഴ്‌ചയാണ്. മൂന്നൂറേക്കറിൽ പരന്നുകിടക്കുന്ന പത്തുപങ്ക് പാടശേഖരത്താണ് കണ്ണെത്താദൂരത്തോളം ആമ്പലുകൾ പൂത്തുനിൽക്കുന്നത്. കുമരകത്തിന്റെ തെക്കേമുക്ക് ദെെവത്തിന്റെ മൂല എന്നാണ് അറിയപ്പെടുന്നത്. ആമ്പൽ കാണാനും കായൽ കാറ്റേറ്റ് രസിക്കാനും നൂറുകണക്കിനാളുകളാണ് എത്തുന്നത്. ചെറുവള്ളങ്ങളിൽ ആമ്പൽപ്പൂക്കൾക്കിടയിലൂടെ ഉല്ലാസയാത്ര ഒരുക്കാൻ തദ്ദേശിയർ ഇവിടെ കാത്തുനിൽപ്പുണ്ട്. കോട്ടയത്തുനിന്ന് വരുന്നവർ കണ്ണാടിച്ചാലിൽനിന്ന് തെക്കോട്ടു സഞ്ചരിച്ച് നാരകത്രപ്പാലം കടന്ന് പടിഞ്ഞാറേമൂലയിൽ മുത്തേരിമട പാലത്തിങ്കലെത്തിയാൽ അവിടെനിന്നു വള്ളങ്ങളിൽ ആമ്പൽ പാടത്ത് എത്താം. ചന്തക്കവലയിൽനിന്നു ആശാരിശേരി വഴിയും മുത്തരിമടയിലെത്താം. രണ്ടുമാസം മാത്രമാണ് ആമ്പൽവസന്തം കാണാനാകുക. പിന്നീട് കൃഷിക്കായി നിലമൊരുക്കും. അടുത്ത പുഞ്ചകൃഷി ആരംഭിക്കുന്നതുവരെ പുലരികളിൽ വർണവിസ്മയം തീർത്ത് ആമ്പൽപൂക്കൾ കാറ്റിൽ സുഗന്ധം പരത്തും. കുമരകത്തിന്റെ പ്രതാപകാഴ്‌ചകളിൽ പ്രധാനമാണ് പത്തുപങ്കിലെ ആമ്പൽവസന്തം.










0 comments