"അവരെ വിളിക്ക്, അവരെന്താ വരാത്തത്'

വിശ്വസിക്കാനാവാതെ... മോനിപ്പള്ളി അപകടത്തിൽ മരിച്ച സുരേഷിന്റെയും അമ്പിളിയുടെയും മകൾ ഗൗരി സുരേഷ് നീണ്ടൂരിലെ വീട്ടിൽ
ധനേഷ് ഓമനക്കുട്ടൻ
Published on Jan 13, 2026, 01:43 AM | 1 min read
ഏറ്റുമാനൂർ
"അവരെ വിളിക്ക്, അവരെന്താ വരാത്തത്? ഇന്നലെ പോയതാണല്ലോ ചിറ്റമ്മേ' –- ഗൗരിയുടെ ചോദ്യത്തിന് ബന്ധുക്കൾക്ക് മറുപടിയില്ലായിരുന്നു. ഉള്ളിലെ നീറൽ അവർ കടിച്ചമർത്തി. ഗൗരിയുടെ അച്ഛൻ സുരേഷും അമ്മ അമ്പിളിയും ഇനി ഇല്ലെന്ന് എങ്ങനെ ഗൗരിയെ അറിയ്ക്കുമെന്ന് ചിന്തിച്ച് ബന്ധുക്കൾ തളർന്നു. നാടിനെ നടുക്കിയ മോനിപ്പള്ളി അപകടത്തിന്റെ വാർത്തകൾ പരന്നതോടെ പ്രാവട്ടത്തെ കുറുപ്പൻപറമ്പിൽ വീട്ടിലേക്ക് ആളുകൾ എത്തിത്തുടങ്ങിയിരുന്നു. വീട്ടിലെത്തിയ ഓരോരുത്തരോടും ഗൗരി ഉറ്റവരെക്കുറിച്ച് തിരക്കി. എന്ത് പറയണമെന്നറിയാതെ നാട്ടുകാരും നിന്നു. ഒടുവിൽ ചിലർ മുറ്റം വൃത്തിയാക്കി പന്തലിന് കാൽ നാട്ടിയത് നോക്കി ഗൗരി വിതുമ്പി. കാറിലുണ്ടായിരുന്ന സഹോദരൻ ഗോകുലിനെ കോട്ടയം മെഡിക്കൽ കോളേജ് ക്രിട്ടിക്കൽ കെയർ യൂണിറ്റിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. വർഷത്തിൽ 12 ദിവസം മാത്രം നടതുറക്കുന്ന ആലുവ തിരുവൈരാണിക്കുളം മഹാദേവ ക്ഷേത്രത്തിൽ തൊഴാൻ പോയതായിരുന്നു സുരേഷിന്റെയും സുഹൃത്ത് സൂരജിന്റെയും കുടുംബങ്ങൾ. വീടും നഷ്ടമാകുമോ? ഉറ്റവരെ നഷ്ടപ്പെട്ടതിന് പിന്നാലെ ഗൗരിക്ക് സ്വന്തം വീടും നഷ്ടപ്പെടുമോ എന്ന ആവലാതിയിലാണ് ബന്ധുക്കൾ. ഗൗരിയുടെ അച്ഛൻ സുരേഷ് മുമ്പ് സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽനിന്ന് വായ്‌പ എടുത്തിരുന്നു. ഇത് വീട് ജപ്‌തിചെയ്യുന്ന സാഹചര്യം വരെ എത്തി. സുരേഷ് നിയമസഹായം തേടിയെങ്കിലും ഫലമുണ്ടായില്ല. പത്ത് ദിവസത്തിനകം വീട് ഒഴിയണമെന്ന് സ്ഥാപന അധികൃതർ അറിയിച്ചതായി ബന്ധുക്കൾ പറഞ്ഞു. അങ്ങനെയൊരു ദുരന്തംകൂടി താങ്ങാവുന്ന അവസ്ഥയിലല്ല ഗൗരിയും ബന്ധുക്കളും.










0 comments