മറവൻതുരുത്തിൽ പാടശേഖരത്തിൽ തീപിടിത്തം

മറവന്തുരുത്ത് ഇടവട്ടം വെസ്റ്റ് പാടശേഖരത്തിൽ പടർന്ന തീ ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് അണയ്ക്കുന്നു
തലയോലപ്പറമ്പ്
മറവന്തുരുത്ത് ഇടവട്ടം വെസ്റ്റ് കായിക്കേരി പാടശേഖരത്തിൽ വൻ അഗ്നിബാധ. 30 ഏക്കറോളം തരിശ്‌പാടമാണ് കത്തിയത്. ഞായർ പകൽ 12നായിരുന്നു തീപിടിത്തം. വൈക്കത്തുനിന്നും ഫയർ യൂണിറ്റ് ഉടൻ സ്ഥലത്തെത്തിയെങ്കിലും ഫയർഫോഴ്സ് വാഹനം കടന്നുചെല്ലാൻ കഴിയാതിരുന്നതിനാൽ തീയണയ്‌ക്കാൻ തടസ്സംനേരിട്ടു. തുടർന്ന് ഫ്ലോട്ടിങ് പമ്പ് ഉപയോഗിച്ചാണ് വെള്ളം എത്തിച്ച് ശ്രമം ആaരംഭിച്ചത്. ഫയർഫോഴ്സ് ഉദ്യോഗസ്ഥരും കർഷകരും പ്രദേശവാസികളും ചേർന്ന് നാലുമണിക്കൂറോളം സമയം എടുത്താണ് തീ നിയന്ത്രണവിധേയമാക്കിയത്. പശു ഉൾപ്പടെയുള്ള വളർത്തുമൃഗങ്ങളെ ഉടൻതന്നെ പാടത്തുനിന്ന് മാറ്റിയിരുന്നു. സമീപത്തെ വീടുകളിലേക്ക് തീപടരാതെ നിയന്ത്രണ വിധേയമാക്കിയതിനാൽ വൻദുരന്തം ഒഴിവായി. 100 ഏക്കറോളം വരുന്ന ഇൗ തരിശ് പാടശേഖരത്തിൽ കുട്ടനാടൻ പാക്കേജിൽ ഉൾപ്പെടുത്തി കൃഷി ഇറക്കാനുള്ള ശ്രമങ്ങൾ നടന്നുവരികയായിരുന്നു. ഫയർസ്റ്റേഷൻ ഓഫീസർ പി എം പവിത്രന്റെ നേതൃത്വത്തിലായിരുന്നു രക്ഷാപ്രവർത്തനം.










0 comments