ഡിഇഒമാരുമില്ല; കുത്തഴിഞ്ഞു

എഐ ചിത്രം
അതുല്യ ഉണ്ണി
കോട്ടയം
അധ്യയന വർഷം പകുതിയോട് അടുക്കുമ്പോഴും പ്രതിസന്ധി ഒഴിയാതെ ജില്ലയിലെ വിദ്യാഭ്യാസ മേഖല. നാല് വിദ്യാഭ്യാസ ജില്ലകളിൽ മൂന്നിടത്തും വിദ്യാഭ്യാസ ഓഫീസർമാരുടെ(ഡിഇഒ) തസ്തികകൾ മാസങ്ങളായി ഒഴിഞ്ഞുതന്നെ. കോട്ടയം, കാഞ്ഞിരപ്പള്ളി, പാലാ വിദ്യാഭ്യാസ ജില്ലകളിലാണ് ഓഫീസർമാരില്ലാത്തത്. ഇൗ വിദ്യാഭ്യാസ ജില്ലകൾക്ക് കീഴിൽ വരുന്ന പാമ്പാടി, ചങ്ങനാശേരി, കോട്ടയം ഇൗസ്റ്റ്, വെസ്റ്റ്, കാഞ്ഞിരപ്പള്ളി, കറുകച്ചാൽ, ഇൗരാറ്റുപേട്ട, പാല, രാമപുരം, ഏറ്റുമാനൂർ, കൊഴുവനാൽ ഉപജില്ലകളുടെ പ്രവർത്തനങ്ങളും ഭരണനിർവഹണവും പ്രതിസന്ധിയിലായി. എഇഒമാർക്ക് താൽകാലിക ചുമതല നൽകിയിട്ടുണ്ടെങ്കിലും അമിത ജോലിഭാരം കൂടി ചുമക്കേണ്ടി വരുന്നത് വിദ്യാലയങ്ങളുടെ സുഗമമായ പ്രവർത്തനത്തെ സാരമായി ബാധിച്ചിട്ടുണ്ട്. സ്ഥിരം ഉദ്യോഗസ്ഥരെ നിയമിക്കാത്ത സർക്കാർ നടപടിക്കെതിരെ അമർഷം ശക്തമാണ്. വിദ്യാലയങ്ങളുടെ അക്കാദമിക് ഏകോപനം നടത്താനും സർക്കാർ നിർദേശങ്ങൾ കൃത്യമായി നടപ്പാക്കുന്നുവെന്ന് ഉറപ്പുവരുത്താനും ചുമതലപ്പെട്ട ഡിഇഒമാരുടെ അഭാവം മേൽനോട്ട സംവിധാനത്തെ പൂർണമായി താളംതെറ്റിക്കുകയാണ്. പരീക്ഷാ നടത്തിപ്പ്, അധ്യാപക വിന്യാസം, സ്കൂൾതല അക്കാദമിക പ്രവർത്തനങ്ങളുടെ ഏകോപനം, വിവിധ സർക്കാർ പദ്ധതികളുടെ നിർവഹണം തുടങ്ങിയ കാര്യങ്ങളിലും വിദ്യാഭ്യാസ ഓഫീസിന്റെ മേൽനോട്ടം ആവശ്യമാണ്. ഓഫീസർ തസ്തിക ഒഴിഞ്ഞുകിടക്കുന്നതിനാൽ പ്രവർത്തനം ദുർബലപ്പെടുന്ന സാഹചര്യമാണുള്ളത്. ഉച്ചഭക്ഷണത്തിനും ഫണ്ടില്ല സ്‌കൂൾ ഉച്ചഭക്ഷണ പദ്ധതിയുമായി ബന്ധപ്പെട്ട് നിലനിൽക്കുന്ന പ്രതിസന്ധികൾക്കും പരിഹാരമില്ല. സെർവർ തകരാറിന് പുറമേ പദ്ധതിയുടെ ഭാഗമായ ഫണ്ടുകളുടെ വിതരണം കൃത്യമായി ലഭിക്കാതായതോടെ നട്ടംതിരിയുകയാണ് പ്രധാനാധ്യാപകർ. ആഗസ്‌ത്, സെപ്‌തംബർ മാസത്തെ ഫണ്ട് ഇതുവരെ ലഭിച്ചിട്ടില്ല. കുതിച്ചുയരുന്ന വിലക്കയറ്റത്തിൽ കുട്ടികൾക്ക് ഉച്ചഭക്ഷണം മുടങ്ങാതിരിക്കാൻ നെട്ടോട്ടത്തിലാണ് അധ്യാപകർ. ഫണ്ടുകളുടെ വിതരണം ട്രഷറി വഴിയാക്കിയത് പ്രയാസം ഇരട്ടിയാക്കി. എന്തെങ്കിലും സാങ്കേതിക കാരണത്താൽ ട്രഷറിയിൽ ബില്ല് നിരസിച്ചാൽ വീണ്ടും പ്രധാനാധ്യാപകർ ഇതിനായി കയറിയിറങ്ങേണ്ടി വരുന്നു.










0 comments