ഡിവൈഎഫ്‌ഐ ജില്ലാ സമ്മേളനത്തിന് സമാപനമായി
ഡിവൈഎഫ്ഐ പകരുന്നത് മാനവികതയുടെ സന്ദേശം: വി എൻ വാസവൻ

ഡിവൈഎഫ്ഐ ജില്ലാ സമ്മേളനത്തിന് സമാപനം കുറിച്ച് നടന്ന പൊതുസമ്മേളനം സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം വി എൻ വാസവൻ ഉദ്ഘാടനംചെയ്യുന്നു
പാലാ
ദുരിതമനുഭവിക്കുന്നവരുടെ അടുത്തേക്ക് സദാ സഹായഹസ്തവുമായി ഓടിയെത്തുന്ന ഡിവൈഎഫ്ഐ വിശ്വമാനവികതയുടെ സന്ദേശമാണ് പകരുന്നതെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം വി എൻ വാസവൻ പറഞ്ഞു. ഡിവൈഎഫ്ഐ ജനഹൃദയങ്ങളിൽ ഇടംനേടിയത് പഞ്ചനക്ഷത്ര ഹോട്ടലിലിരുന്ന് പ്രമേയം പാസാക്കി പത്രത്തിൽ കൊടുത്തിട്ടും ചാനലുകളിൽ ചർച്ചക്ക് പോയിട്ടുമല്ല. ചാനലും ഫോണും ഇല്ലാതിരുന്ന കാലത്ത് ജനകീയ പ്രശ്നങ്ങളിൽ ഇടപെട്ട് പരിഹാരം കണ്ട്, ത്യാഗനിർഭരമായ പ്രവർത്തനങ്ങളിലൂടെയാണ് പ്രസ്ഥാനം ജനങ്ങൾക്ക് പ്രിയങ്കരമായത്. മറ്റു പല സംഘടനകളും ജീവിച്ചിരിപ്പുണ്ടെന്ന് അറിയിക്കാൻ പ്രമേയം പാസാക്കുന്നവർ മാത്രമാണെന്നും വി എൻ വാസവൻ പറഞ്ഞു. പാലായിൽ ഡിവൈഎഫ്ഐ ജില്ലാ സമ്മേളനത്തിന്റെ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രളയക്കെടുതി ഉണ്ടായപ്പോൾ ആക്രി വിറ്റും ബിരിയാണി ചാലഞ്ച് നടത്തിയും ഡിവൈഎഫ്ഐ കോടിക്കണക്കിന് രൂപ സമ്പാദിച്ചു നൽകി. അങ്ങനെ ചെയ്യാൻ കേരളത്തിൽ മറ്റൊരു പ്രസ്ഥാനത്തിനും സാധിക്കില്ല. വയനാടിനു വേണ്ടിയെന്ന പേരിൽ യൂത്ത് കോൺഗ്രസ് പിരിച്ച പണം എവിടെപ്പോയി? ഒരു വീടെങ്കിലും അവർ വെച്ച് നൽകിയോ? അത് ധൂർത്തടിച്ചു കളയുകയായിരുന്നു. ആശുപത്രിയിൽ പൊതിച്ചോറുമായി ആരും പോകേണ്ടെന്ന് ജി സുധാകരൻ എംഎൽഎ പറഞ്ഞു. അതിനെതിരെ കേരള സമൂഹം ശക്തമായി പ്രതികരിച്ചപ്പോൾ അദ്ദേഹം നിലപാട് മാറ്റി- അകത്തു വിതരണം ചെയ്യേണ്ട പുറത്തുമതി എന്ന് മാറ്റിപ്പറഞ്ഞു. ഡിവൈഎഫ്ഐയെ അപമാനിക്കാൻ കേരള സമൂഹം സമ്മതിക്കില്ല എന്നതിന്റെ തെളിവാണിത്. ഡിവൈഎഫ്ഐക്ക് വേണ്ടി സംസാരിക്കാൻ കേരള സമൂഹമുണ്ട്. കേന്ദ്രത്തിനെതിരെ ഒരക്ഷരം പറയാൻ യുഡിഎഫ് സർക്കാർ തയ്യാറാകുന്നില്ല. കേന്ദ്രത്തിന്റെ തെറ്റായ സാമ്പത്തിക നയത്തെ വിമർശിക്കുന്നില്ല. പിഎം ശ്രീ നടപ്പാക്കുന്നു. മുഖ്യമന്ത്രി വി ഡി സതീശൻ വർഗീയവാദികളുടെ സംരക്ഷകനായി മാറിയെന്നും വി എൻ വാസവൻ പറഞ്ഞു.










0 comments