ചങ്ങനാശേരിക്ക് അഡീഷണൽ മജിസ്ട്രേറ്റ് കോടതി
സാക്ഷാത്കരിച്ചത് നാടിന്റെ സ്വപ്നം

ചങ്ങനാശേരി
അഡീഷണൽ മജിസ്ട്രേറ്റ് കോടതി ചങ്ങനാശേരിക്ക് അനുവദിച്ചതിലൂടെ സാക്ഷാത്കരിച്ചത് ചങ്ങനാശേരി നിവാസികളുടെയും അഭിഭാഷകരുടെയും നാളുകളായുള്ള സ്വപ്നം. കഴിഞ്ഞ ദിവസത്തെ മന്ത്രിസഭാ യോഗത്തിലാണ് അഡീഷണൽ മജിസ്ട്രേറ്റ് കോടതി അനുവദിക്കാൻ തീരുമാനമായത്. മന്ത്രിമാരായ വി എൻ വാസവൻ, ജി ആർ അനിൽ, ജോബ് മൈക്കിൾ എംഎൽഎ എന്നിവരുടെ തുടർച്ചയായ സഹായം ഇതിന് ലഭിച്ചതായി ബാർ അസോസിയേഷൻ പ്രസിഡന്റ് അഡ്വ. കെ മാധവൻപിള്ള, ബാർ അസോസിയേഷൻ മുൻ പ്രസിഡന്റ് അഡ്വ. സി കെ ജോസഫ്, ബാർ അസോസിയേഷൻ സെക്രട്ടറി അഡ്വ. പി എ സുജാത എന്നിവർ പറഞ്ഞു. പുതിയ കോടതി സമുച്ചയത്തില്‍ ഹൈക്കോടതിയുമായി ആലോചിച്ച് കൂടുതല്‍ കോടതികള്‍ അനുവദിക്കുന്നതിന് ആവശ്യമായ ഇടപെടലുകള്‍ സര്‍ക്കാര്‍തലത്തില്‍ നടത്തുമെന്ന് 2018ൽ സമുച്ചയത്തിന്റെ ഉദ്ഘാടനച്ചടങ്ങിൽ നിയമമന്ത്രിയായിരുന്ന എ കെ ബാലൻ ഉറപ്പുനല്‍കിയിരുന്നു. ചങ്ങനാശേരി അഡിഷണൽ മജിസ്‌ട്രേറ്റ് കോടതി മുൻഗണനാക്രമത്തിൽ ഏഴാമതാണന്നും എൽഡിഎഫ് സർക്കാരിന്റെ കാലത്ത് തന്നെ കോടതി അനുവദിക്കുമെന്നുമുള്ള സർക്കാരിന്റെ ഉറപ്പാണ് ഇപ്പോൾ യാഥാർഥ്യമായത്. അഡിഷണൽ മജിസ്‌ട്രേറ്റ് കോടതിക്ക് അനുവദിക്കുന്നതിന് അടിയന്തര നടപടിയെടുക്കണമെന്ന് ജോബ് മൈക്കിൾ എംഎൽഎ നിയമസഭയയിൽ സബ്മിഷനിലൂടെ ആവശ്യപ്പെട്ടിരുന്നു. അനുഭാവപൂർവം ഈ വിഷയം പരിഗണിക്കാമെന്ന് മുഖ്യമന്ത്രി നിയമസഭയിൽ ഉറപ്പ് നൽകിയതിനെ തുടർന്നാണ് മന്ത്രിസഭാ യോഗം ചങ്ങനാശേരിക്ക് അഡീഷണൽ മജിസ്ട്രേറ്റ് കോടതി അനുവദിച്ചത്.









0 comments