മഴ തുടങ്ങി
നഗരം നാറിത്തുടങ്ങി, അധികൃതർ ഉറക്കത്തിലാണ്

കോട്ടയം
തെരഞ്ഞെടുപ്പ് കഴിഞ്ഞിട്ടും മഴക്കാലപൂർവ ശുചീകരണം നടത്താതെ കോട്ടയം നഗരസഭാ അധികൃതർ. ഇക്കാര്യം നഗരസഭ മറന്ന മട്ടാണെന്ന് നാട്ടുകാർ പറയുന്നു. വേനൽമഴ ശക്തമായതോടെ മാലിന്യം നിറഞ്ഞ ഓടകളിൽനിന്ന് മലിനജലം പുറത്തേക്ക് ഒഴുകുന്ന സാഹചര്യമാണ് നഗരത്തിലാകെ. നാഗമ്പടം അടക്കമുള്ള സ്ഥലങ്ങളിൽ ഇൗ ദുരിതമുണ്ട്. മലിനജനം കുടിവെള്ള സ്രോതസുകളിലേക്ക് ഒഴുകിയിറങ്ങാൻ തുടങ്ങിയിട്ടും അധികൃതർക്ക് അനക്കമില്ല. തെരഞ്ഞെടുപ്പിന്റെ ആവേശത്തിലായിരുന്നു ഭരണസമിതിയും ഉദ്യോഗസ്ഥരും. ഇതിനിടെ മാലിന്യത്തിന്റെ വാതിൽപ്പടി ശേഖരണം, പൊതുഇടങ്ങൾ മാലിന്യമുക്തമാക്കുക, വെള്ളക്കെട്ടുകൾ ഒഴിവാക്കുക, ജലാശയങ്ങളിലെ നീരൊഴുക്ക് തടസങ്ങൾ നീക്കുക എന്നിവയൊന്നും നടന്നില്ല. ഇതിനിടെ വേനൽമഴയും ശക്തമായി. പ്രശ്‌നപരിഹാരത്തിനായി ജനപ്രതിനിധികളുടെയും മറ്റും യോഗം ഉടൻ വിളിക്കണമെന്നാണ് ആവശ്യം. കുടുംബശ്രീ ഭാരവാഹികൾ, ആശാ പ്രവർത്തകർ, ഹരിത കർമസേന, റസിഡന്റ്‌സ് വെൽഫെയർ അസോസിയേഷനുകൾ, എൻജിഒകൾ, എൻഎസ്എസ്, എൻസിസി, ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്‌സ്, എസ്‌പിസി, യുവജന സംഘടനകൾ, യൂത്ത് ക്ലബുകൾ, വ്യാപാരികൾ എന്നിവരുടെ അടിയന്തിരമായി യോഗം വിളിച്ച് ചേർക്കണമെന്നും ജനങ്ങൾ ആവശ്യപ്പെടുന്നു. മുൻവർഷങ്ങളിൽ ഡ്രൈഡേകൾ നിശ്ചയിച്ച് ഈ സമയത്ത് പ്രവർത്തനങ്ങൾ ആരംഭിച്ചിരുന്നു. പകർച്ചവ്യാധികൾ വിവിധയിടങ്ങളിൽ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. വൈറൽ പനിക്ക് പുറമേ ഡെങ്കിപ്പനി, മഞ്ഞപ്പിത്ത കേസുകളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. എന്നിട്ടും മഴക്കാല ശുചീകരണ പ്രവർത്തനത്തിന് ഒരു നടപടിയും തുടങ്ങിയിട്ടില്ലെന്നത് ആശങ്കയുണർത്തുന്നു.










0 comments