സർക്കാരിന്റെ തൊഴിലാളിവിരുദ്ധത ചെറുക്കണം

ഏറ്റുമാനൂർ എ വി റസൽ നഗറിൽ നടക്കുന്ന സിഐടിയു ജില്ലാ പ്രതിനിധി സമ്മേളനം അഖിലേന്ത്യാ ജനറൽ സെക്രട്ടറി എളമരം കരീം ഉദ്ഘാടനംചെയ്യുന്നു
എ വി റസൽ നഗർ (ഏറ്റുമാനൂർ തോംസൺ കൈലാസ് ഓഡിറ്റോറിയം) യുഡിഎഫ് സർക്കാരിന്റെ തൊഴിലാളിവിരുദ്ധ നടപടികൾ ചെറുക്കണമെന്ന് സിഐടിയു ജില്ലാ സമ്മേളനം പ്രമേയത്തിൽ ആവശ്യപ്പെട്ടു. അധികാരത്തിൽവന്ന് ചുരുങ്ങിയ ദിവസങ്ങൾക്കകം കോർപറേറ്റ് അനുകൂല, തൊഴിലാളി ദ്രോഹ നയങ്ങൾ അക്രമോത്സുകമായി നടപ്പാക്കുകയാണ്. തൊഴിലാളികളും ദരിദ്രവിഭാഗവും അനുഭവിച്ചുവന്ന വിവിധ ദാരിദ്ര്യ നിർമാർജന ക്ഷേമപദ്ധതികളിൽനിന്ന് സർക്കാർ പിൻവാങ്ങുകയാണ്. സംഘപരിവാർ ശക്തികളുടെ വർഗീയ അജൻഡകൾ മറയില്ലാതെ നടപ്പാക്കുന്നു. യുപി, ബംഗാൾ, അസം പോലുള്ള തീവ്ര, ഹിന്ദുത്വ സർക്കാരുകളുടെ നയങ്ങൾ അതേപടി നടപ്പാക്കുന്ന കർണാടക കോൺഗ്രസ് സർക്കാരിന്റെ മാതൃകയാണ് യുഡിഎഫും പിന്തുടരുന്നത്. പുനധിവാസം ഉറപ്പാക്കാതെ ചെറുകിട വഴിയോര കച്ചവടക്കാരെ ആട്ടിയിറക്കി. കേന്ദ്ര സർക്കാർ പദ്ധതികളിൽ പണിയെടുക്കുന്ന തൊഴിലാളികളിൽ അനാവശ്യ നിയന്ത്രണങ്ങളും സമ്മർദവും അടിച്ചേൽപ്പിക്കുന്നു. അങ്കണവാടി ജീവനകാർക്ക് പുതിയ ഉപാധികൾ അടിച്ചേൽപ്പിക്കുന്നു. ഹരിതകർമസേനയെ തകർക്കുന്നു. തൊഴിലാളി സംഘടനാ പ്രവർത്തകരെ തെരഞ്ഞുപിടിച്ച് ദ്രോഹിക്കുന്നു. കഴിഞ്ഞ എൽഡിഎഫ് സർക്കാരിന്റെ പ്രഖ്യാപിത നയത്തിൽനിന്ന് പിൻമാറി യുഡിഎഫ് സർക്കാർ ലേബർ കോഡുകളുടെ വക്താക്കളായി. രാജ്യത്ത് ഏറ്റവുമധികം കൂലി ലഭിച്ചിരുന്ന കേരളത്തിലെ തൊഴിലുറപ്പ് തൊഴിലാളികൾക്ക് വിബിജി റാം ജി നടപ്പാക്കിയതോടെ പതിനായിര കണക്കിനാളുകൾക്കാണ് തൊഴിൽ നഷ്ടമാകുന്നത്. ഇവരെ സംരക്ഷിക്കാൻ സംസ്ഥാനം ഒന്നും ചെയ്യുന്നില്ല. പൊതുമേഖലാ സ്ഥാപനങ്ങളെ കൈയൊഴിയുന്നു. ഉന്നതവിദ്യഭ്യാസ മേഖലയെ വർഗീയവൽകരിക്കാനുള്ള കേന്ദ്ര സർക്കാർ അജൻഡ നടപ്പാക്കാൻ അനുമതി നൽകുന്നു. ഇതിനെതിരെ നാനാവിഭാഗം തൊഴിലാളികളെ സംഘടിപ്പിച്ചുള്ള പോരാട്ടവും പ്രതിരോധവും അനിവാര്യമാണെന്ന് ജില്ലാ സമ്മേളനം ആഹ്വാനം ചെയ്‌തു.









0 comments