ഡോക്ടറെ മർദിച്ച കേസ്: ബിജെപി നേതാവ് അറസ്റ്റിൽ

ചങ്ങനാശേരി
അയൽവാസിയായ ഡോക്ടറെ മർദിച്ച കേസിൽ ബിജെപിയുടെ ആലപ്പുഴ, പത്തനംതിട്ട, ഇടുക്കി ജില്ലകളുടെ ചുമതലയുള്ള ചങ്ങനാശേരി നഗരസഭാംഗം എൻ പി കൃഷ്ണകുമാറിനെ ചങ്ങനാശേരി പൊലീസ് അറസ്റ്റ് ചെയ്തു. കോട്ടയത്ത് കല്യാണത്തിന് പങ്കെടുക്കാനെത്തിയപ്പോൾ ചങ്ങനാശേരി പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഇയാൾക്ക് കോടതി ജാമ്യം നൽകി. കൃഷ്‌ണകുമാറിന്റെ സഹോദരനും നടനും ബിജെപി നേതാവുമായ കൃഷ്ണപ്രസാദിന്റെ പേരിലും കേസുണ്ട്. കൃഷ്‌ണപ്രസാദ് ഒളിവിലാണ്. കൃഷ്ണപ്രസാദിന്റെ പറമ്പിൽനിന്ന് ഡോക്ടറുടെ വസ്തുവിലേക്ക് മലിനജലം ഒഴുക്കുന്നതിനെ ചൊല്ലിയുള്ള തർക്കത്തെതുടർന്നാണ് ഇവർ ഡോക്ടറെ മർദിച്ചത്. ഡോക്ടറുടെ വീട്ടിലെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. കോട്ടയം ഭാരത് ആശുപത്രിയിലെ ഓർത്തോ വിഭാഗം ഡോക്ടർ ശ്രീകുമാറിനാണ് കഴിഞ്ഞ ദിവസം മർദനമേറ്റത്. തലയ്ക്കും മൂക്കിനും പരിക്കേറ്റിരുന്നു. ഭാരത് ഹോസ്പിറ്റലിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. ഡോക്ടറുടെ പരാതിയിലാണ് കേസെടുത്തത്. ഡോ. ശ്രീകുമാർ പുരയിടത്തിൽ നിർമാണ പ്രവർത്തനങ്ങൾ നടത്തുന്നതിനെതിരെ ചങ്ങനാശേരി നഗരസഭയിലും വില്ലേജിലും കൃഷ്ണപ്രസാദ് പരാതി നൽകിയിരുന്നു. ഈ പരാതി പരിശോധിക്കാൻ ചങ്ങനാശേരി താലൂക്ക് ഓഫീസിലെ ഉദ്യോഗസ്ഥരും പെരുന്ന വില്ലേജോഫീസിലെ ഉദ്യോഗസ്ഥരും ശ്രീകുമാറിന്റെ പുരയിടത്തിൽ എത്തിയപ്പോഴാണ് സംഭവം. ഉദ്യോഗസ്ഥർ പരിശോധന നടത്തി, ക്രമക്കേടുകൾ ഒന്നുമില്ലെന്നും കൃത്യമായ പെർമിറ്റോട് കൂടിയാണ് നിർമാണ പ്രവർത്തനങ്ങൾ നടക്കുന്നതെന്നും കണ്ടെത്തി. ഉദ്യോഗസ്ഥർ മടങ്ങി പോകുന്നതിനിടെ കൃഷ്ണപ്രസാദ്, പിന്നിൽനിന്ന് ഡോക്ടറെ ആക്രമിക്കുകയായിരുന്നു.










0 comments