സർജിക്കൽ ബ്ലോക്കിലെ ചോർച്ച
15 മിനിറ്റിൽ പരിഹരിച്ച വിഷയം പർവതീകരിക്കാൻ ശ്രമം

കോട്ടയം
പതിനഞ്ച് മിനിറ്റുകൊണ്ട് പരിഹരിച്ച വിഷയത്തെ പർവതീകരീച്ച് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയെ അപകീർത്തിപ്പെടുത്താൻ ഗൂഢശ്രമം. പുതിയ സർജിക്കൽ ബ്ലോക്കിലുണ്ടായ ചോർച്ചയുമായി ബന്ധപ്പെട്ടാണ് പുതിയ വാർത്ത സൃഷ്‌ടി. ഏഴാം നിലയിലുള്ള പ്ലാന്റിൽ നിന്ന് ഉയർന്ന മർദത്തിൽ വെള്ളം കടത്തിവിട്ടപ്പോൾ മുക്കാൽ ഇഞ്ച് പൈപ്പിന്റെ കപ്ലിങ് തള്ളിപ്പോയതാണ് ചോർച്ചയുണ്ടാകാൻ കാരണം. ഇത് പതിനഞ്ച് മിനിറ്റിനകം പരിഹരിക്കുകയും ചെയ്തതാണ്. ഇത്തരം വിഷയങ്ങൾ പരിശോധിക്കാനും പരിഹരിക്കാനുമായി 24 മണിക്കൂറും പ്ലംമ്പറുടെയും ഇലക്‌ട്രീഷൻമാരുടെയും സേവനവും സർജിക്കൽ ബ്ലോക്കിൽ ഒരുക്കിയിട്ടുമുണ്ട്. ഇതൊക്കെ മറച്ചുവച്ചാണ് കഴിഞ്ഞ തിങ്കളാഴ്ച നടന്ന സംഭവം രാഷ്‌ട്രീയ വിരോധത്തിന്റെ പേരിൽ കുത്തിത്തിരിപ്പുണ്ടാക്കാൻ ചില മാധ്യമങ്ങളുടെ ശ്രമം. ഉപകരണങ്ങൾ അണുവിമുക്തമാക്കുന്ന കേന്ദ്ര സ്‌റ്റെറൈൽ സർവീസ് വിഭാഗത്തിന്റെ ആദ്യഭാഗത്താണ് ചോർച്ചയുണ്ടായത്. ചോർച്ചകാരണം ഉപകരണങ്ങൾ വീണ്ടും അണുവിമുക്തമാക്കേണ്ടി വരുമെന്ന വാർത്ത അടിസ്ഥാനരഹിതമാണെന്നും ആശുപത്രി അധികൃതർ അറിയിച്ചു. അണുവിമുക്തമാക്കേണ്ട ഉപകരണങ്ങൾ സ്വീകരിക്കുന്ന ഇടത്താണ് ചോർച്ചയുണ്ടായത്. ഇതിനുശേഷം വേറെയും സംവിധാനങ്ങളുണ്ട്. ഇതുപയോഗിച്ചാണ് അണുവിമുക്തമാക്കുന്നത്. ഉപകരണങ്ങൾ വീണ്ടും അണുവിമുക്തമാക്കണമെന്ന വാദം കള്ളമാണെന്ന് വ്യക്തം.









0 comments