കാവലിന് പുതിയ സ്റ്റേഷനുകൾ

നിർമാണം പൂർത്തിയാക്കിയ കല്ലറ പൊലീസ് സ്റ്റേഷൻ
കടുത്തുരുത്തി
നാടിന്റെ വളർച്ചയ്‌ക്കൊപ്പം സുരക്ഷയ്ക്കും ഇനി പുതിയ മുഖം. ക്രമസമാധാന രംഗത്ത് വിപ്ലവകരമായ മാറ്റം ലക്ഷ്യമിട്ട് കല്ലറയിലും കടുത്തുരുത്തിയിലും പുതിയ പൊലീസ് സ്‌റ്റേഷനുകൾ വരുന്നു. കല്ലറയിൽ പുതുതായി നിർമിച്ച പൊലീസ് സ്റ്റേഷന്റെ ഉദ്‌ഘാടനവും കടുത്തുരുത്തി പൊലീസ് സ്റ്റേഷന് വേണ്ടി പുതുതായി നിർമിക്കുന്ന മന്ദിരത്തിന്റെ കല്ലിടലും ശനിയാഴ്ച നടക്കും. പകൽ 11ന് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവഹിക്കും. കല്ലറ പൊലീസ് സ്റ്റേഷനായി 30സെന്റും 2,250 ചതുരശ്രയടിയുള്ള രണ്ടുനില കെട്ടിടവും പഞ്ചായത്ത് ആഭ്യന്തരവകുപ്പിന് വിട്ടുനൽകിയിരുന്നു. കല്ലറ പഞ്ചായത്തിന്റെ 2019–20 പ്ലാൻ ഫണ്ടിൽനിന്നുള്ള 33.66 ലക്ഷം രൂപ വിനിയോഗിച്ചാണ് രണ്ടുനില കെട്ടിടം നിർമിച്ചത്. ഒരുനിലയും പോർച്ച് അടക്കമുള്ള സൗകര്യങ്ങളുമായി 1,500 ചതുരശ്രയടി കൂട്ടിച്ചേർത്ത് സൗകര്യങ്ങൾ വിപുലീകരിക്കുകയായിരുന്നു. സ്റ്റേഷൻ ഹൗസ് ഓഫീസർ, സബ് ഇൻസ്പെക്ടർ എന്നിവരുടെ മുറികൾ, ഓഫീസ് മുറികൾ, വിശ്രമമുറി, ലോക്കപ്പ്, തൊണ്ടിമുതൽ സൂക്ഷിക്കുന്നതിനുള്ള മുറി, ശൗചാലയങ്ങൾ എന്നിവയടക്കമുള്ള സൗകര്യങ്ങളുണ്ട്. കെട്ടിടം വിപുലീകരിക്കാനും സ്റ്റേഷനിലെ സൗകര്യങ്ങൾ ഒരുക്കാനും സി കെ ആശ എംഎൽഎയുടെ പ്രാദേശിക വികസനഫണ്ടിൽനിന്ന് 36.50 ലക്ഷം രൂപയാണ് അനുവദിച്ചത്. 3.60 കോടി രൂപ വിനിയോഗിച്ചാണ് കടുത്തുരുത്തി പൊലീസ് സ്റ്റേഷന് പുതിയ മന്ദിരം നിർമിക്കുന്നത്. സ്റ്റേഷന്റെ പ്രവർത്തനം കൂടുതൽ സൗകര്യപ്രദമായി നിർവഹിക്കാൻ മൂന്നുനിലയുള്ള കെട്ടിട സമുച്ചയമാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. കടുത്തുരുത്തി തളിയിൽ ക്ഷേത്രത്തിന് സമീപം പൊലീസ് ഡിപ്പാർട്ട്‌മെന്റിന്റെ കൈവശമുള്ള സ്ഥലത്താണ് സ്റ്റേഷൻ നിർമിക്കുന്നത്.










0 comments