അറുതിയാകാതെ പാചകവാതക ക്ഷാമം

കോട്ടയം
വാണിജ്യ സിലിണ്ടറുകൾ ആവശ്യാനുസരണം ലഭിക്കാത്തതിനാൽ ഹോട്ടലുകളും മറ്റ് ഭക്ഷണശാലകളും നേരിടുന്ന പ്രതിസന്ധി തുടരുന്നു. കൂടുതൽ സിലിണ്ടറുകൾ ലഭിച്ചില്ലെങ്കിൽ വിഷു ആഘോഷവും പ്രതിസന്ധിയിലാകും. ഹോട്ടലുടമകൾക്ക് 62 ശതമാനം സിലിണ്ടറുകൾ വിതരണം ചെയ്യുമെന്നാണ് കേന്ദ്ര സർക്കാർ പറയുന്നതെങ്കിലും ഫലത്തിൽ പത്ത് ശതമാനം പോലും കിട്ടുന്നില്ലെന്നാണ് പരാതി. പ്രത്യേകം പോർട്ടൽ തുറന്നെങ്കിലും ഏജൻസികൾക്ക് വേണ്ടത്ര സിലിണ്ടറുകൾ ലഭിക്കാത്തതിനാൽ ജില്ലയിൽ ഗ്യാസ് ക്ഷാമം അതിരൂക്ഷമായി തുടരുകയാണ്. ഐഒസിക്കാണ് ക്ഷാമം കുടുതലുള്ളത്. പോർട്ടലിൽ ബുക്ക് ചെയ്യുന്നുണ്ടെങ്കിലും ഹോട്ടലുകളിലും റസ്‌റ്റോറന്റുകളിലും ആവശ്യത്തിന് സിലിണ്ടർ ലഭ്യമാകുന്നില്ലെന്ന് ഹോട്ടൽ ആൻഡ് റസ്‌റ്റോറന്റ് അസോസിയേഷൻ ഭാരവാഹികൾ പറയുന്നു. വിഷുവിന് മുന്നോടിയായുള്ള കച്ചവടത്തെ സിലിണ്ടർ ക്ഷാമം കാര്യമായി ബാധിക്കും. കാറ്ററിങ് യൂണിറ്റുകളും കുടുംബശ്രീ, ചെറുകിട ഭക്ഷ്യോൽപന്ന യൂണിറ്റുകളും പ്രതിസന്ധിയിലാണ്. വിറകടുപ്പ് സ്ഥാപിക്കാൻ സൗകര്യമില്ലാത്ത നഗരത്തിലെ നിരവധി ഹോട്ടലുകൾ നേരത്തെ അടച്ചിരുന്നു. നിരവധി ടീ സ്‌റ്റാളുകളും പൂട്ടി. അസം, ബംഗാൾ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പിനായി ഇതരസംസ്ഥാന തൊഴിലാളികൾ കൂട്ടത്തോടെ മടങ്ങിയതും വ്യാപാരികൾക്ക് തിരിച്ചടിയാണ്.










0 comments