പ്രതിയുടെ കയ്യിലെ തോക്ക് ജാം ആയി, പൊലീസ് സംഘം രക്ഷപെട്ടത് തലനാരിഴയ്ക്ക്

വിജയവാഡ: മയക്കുമരുന്ന് സംഘങ്ങൾക്കെതിരായ ഓപ്പറേഷനിടെ യുവാവ് പൊലീസ് സംഘത്തിനു മുന്നിൽ തോക്കുമായി ചാടിവീണു. വെടിയുതിര്‍ത്തു എങ്കിലും നാടൻ പിസ്റ്റളിന്റെ ക്ലിപ് ജാം ആയി. വിജയവാഡ നഗരത്തിൽ പണ്ഡിറ്റ് നെഹ്റു ബസ് സ്റ്റേഷന് സമീപത്തെ ഹോട്ടലിലാണ് സംഭവം.
'ഓപ്പറേഷൻ വജ്രപ്രഹറി'ന്റെ ഭാഗമായി പരിശോധന നടത്താൻ എത്തിയതായിരുന്നു പൊലീസ്. അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് തങ്ങളുടെ ആയുധങ്ങൾ പുറത്തെടുക്കാൻ കഴിയുന്നതിനും നിമിഷങ്ങളുടെ വ്യത്യാസത്തിലാണ് യുവാവ് തോക്കുമായി അവരെ നേരിട്ടത്.
രാത്രിയായിരുന്നു സംഭവം. തോക്കിന്റെ ട്രിഗറോ മാഗസിൻ ക്ലിപ്പോ ജാം ആയതിനാലാണ് പൊട്ടാതിരുന്നതെന്ന് പൊലീസ് വിശദമാക്കി. നിമിഷങ്ങളുടെ വ്യാത്യാസത്തിൽ ദാരുണമായ അന്ത്യം മാറിപ്പോയി. ഉടൻ തന്നെ ഓടി രക്ഷപെടാൻ ശ്രമിച്ച പ്രതിയെ കീഴടക്കയതായിഎലൈറ്റ് ആന്റി നാർക്കോട്ടിക് ഗ്രൂപ്പ് ഫോർ ലോ എൻഫോഴ്സ്മെന്റ്(ഈഗിൾ)മേധാവി അക്കെ രവി കൃഷ്ണ പറഞ്ഞു.
ഈഗിൾ ഹെഡ് കോൺസ്റ്റബിൾ മനോഹറും ടാസ്ക് ഫോഴ്സ് കോൺസ്റ്റബിൾ കൃഷ്ണയും ചേർന്നാണ് പ്രതിയെ കുറച്ചു ദൂരം പിന്തുടർന്ന് പിടികൂടിയത്. പ്രതിയുടെ പക്കൽ നിന്നും നാടൻ തോക്കും വെടിയുണ്ടകളും പോലീസ് കണ്ടെടുത്തു.
ഇയാൾ തെലങ്കാന സ്വദേശിയാണെന്ന് അന്വേഷണത്തിൽ വ്യക്തമായി. എന്തിനാണ് അയാൾ വിജയവാഡയിലേക്ക് വന്നത് എന്ന് വ്യക്തമല്ല. ആരൊക്കെയാണ് ഇയാളുടെ ബന്ധപ്പെട്ടത്, ആന്ധ്രാപ്രദേശിലോ തെലങ്കാനയിലോ ഇയാൾക്ക് മുൻ ക്രിമിനൽ പശ്ചാത്തലമുണ്ടോ എന്നീ കാര്യങ്ങൾ അന്വേഷിച്ചു വരികയാണ്.










0 comments