ഭക്ഷണത്തെച്ചൊല്ലി തർക്കം; ഭാര്യയെ തല്ലിക്കൊന്നു, ഭർത്താവ് രണ്ട് ദിവസം മൃതദേഹത്തിനൊപ്പം കഴിഞ്ഞു

ഭോപ്പാൽ: ഭക്ഷണത്തെച്ചൊല്ലിയുള്ള തർക്കത്തിനൊടുവിൽ ഭർത്താവ് ഭാര്യയെ തല്ലിക്കൊന്നു. മധ്യപ്രദേശിലെ ഖാർഗോൺ ജില്ലയിലാണ് നടുക്കുന്ന ക്രൂരത. റീമാബായ് (25) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഭർത്താവ് ജഗ്ദീഷ് ദബാറിനെ (38) പൊലീസ് അറസ്റ്റ് ചെയ്തു. കൊലപാതകത്തിന് ശേഷം രണ്ട് ദിവസം ഇയാൾ മൃതദേഹത്തോടൊപ്പം വീട്ടിൽ കഴിഞ്ഞതായി പൊലീസ് പറഞ്ഞു.
സംഭവ ദിവസം വാക്കേറ്റത്തിനിടെ പ്രകോപിതനായ ജഗ്ദീഷ് മരത്തടി ഉപയോഗിച്ച് റീമയെ ക്രൂരമായി മർദ്ദിക്കുകയായിരുന്നു. തലയ്ക്കേറ്റ ഗുരുതരമായ പരിക്കിനെത്തുടർന്ന് അമിത രക്തസ്രാവം ഉണ്ടായ റീമ സംഭവസ്ഥലത്തുതന്നെ മരിച്ചു. എന്നാൽ വിവരം പുറത്തറിയിക്കാതെ രണ്ട് ദിവസം ഇയാൾ മൃതദേഹത്തിനൊപ്പം വീടിനുള്ളിൽ തന്നെ കഴിഞ്ഞു. ഇവരുടെ മൂന്നും നാലും വയസ്സുള്ള രണ്ട് കുട്ടികളും ഈ സമയം വീട്ടിലുണ്ടായിരുന്നു.
ജഗ്ദീഷിന്റെ പിതാവ് നൽകിയ വിവരമനുസരിച്ച് പൊലീസ് സ്ഥലത്തെത്തിയപ്പോഴാണ് കൊലപാതക വിവരം പുറംലോകമറിയുന്നത്. പൊലീസ് ഉടൻ തന്നെ മൃതദേഹം കസ്റ്റഡിയിലെടുക്കുകയും പ്രതിയെ പിടികൂടുകയും ചെയ്തു. നേരത്തെ ആദ്യ ഭാര്യയെയും നാല് മക്കളെയും ഉപേക്ഷിച്ച ശേഷമാണ് ജഗ്ദീഷ് തന്റെ സഹോദരഭാര്യയായിരുന്ന റീമയെ വിവാഹം കഴിച്ചതെന്ന് പൊലീസ് പറഞ്ഞു. പ്രതിക്കെതിരെ കൊലപാതക കുറ്റത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.









0 comments