അറിയാതെ കാലിൽ ചവിട്ടി; രാത്രിയിൽ തട്ടുകടയിൽ ദോശ കഴിക്കാനെത്തിയ യുവാവിനെ കുത്തിക്കൊന്നു

പ്രതീകാത്മക ചിത്രം
ബെംഗളൂരു: രാത്രി തട്ടുദോശ കഴിക്കാനായി പോയ 31കാരനെ കുത്തിക്കൊന്ന് അക്രമികൾ. ബെംഗളൂരുവിലെ ബസവേശ്വര നഗറിലെ തിമ്മയ്യ റോഡിലെ 'ശ്രീ രാഘവേന്ദ്ര വെജ് ദോശ കോർണറിൽ' തിങ്കളാഴ്ച രാത്രിയാണ് നാടിനെ നടുക്കിയ സംഭവമുണ്ടായത്. 31കാരനായ മഞ്ജുനാഥ് നഗർ സ്വദേശി ശശികുമാറാണ് കൊല്ലപ്പെട്ടത്.
കടയിൽ വച്ച് ദോശ കഴിക്കാനെത്തിയ ഒരാളുടെ കാലിൽ ചവിട്ടിയെന്ന കാരണത്താലാണ് പ്രതികളായ മഞ്ജുനാഥും, സഹോദരൻ ഭാഗ്യരാജും, ഒരു സ്വകാര്യ ലോൺ റിക്കവറി സ്ഥാപനത്തിലെ ജീവനക്കാരനായിരുന്ന ശശികുമാറിനെ കൊലപ്പെടുത്തിയത്. സംഭവത്തിന് ഒളിവിൽ പോയ പ്രതികൾക്കായി പൊലീസ് തിരച്ചിൽ ഊർജിതമാക്കി.
കൊല്ലപ്പെട്ട ശശികുമാറിന് 11 മാസം പ്രായമുള്ള ഒരു കുഞ്ഞുണ്ട്. ഭാര്യ പ്രസവശുശ്രൂഷയ്ക്കായി സ്വന്തം വീട്ടിലാണ്. രാത്രി ദോശ കഴിക്കാനാണ് ശശികുമാർ തട്ടുകടയിലെത്തിയത്. ദോശ കഴിക്കുന്നതിനിടെ ശശികുമാർ അബദ്ധത്തിൽ പ്രതികളിൽ ഒരാളുടെ കാലിൽ ചവിട്ടി. തുടർന്ന് ഇരുവരും തമ്മിൽ വാക്കുതർക്കമുണ്ടായി. തർക്കം രൂക്ഷമായതോടെ മഞ്ജുനാഥ്, സഹോദരൻ ഭാഗ്യരാജിനെ ഫോണിൽ വിളിച്ച് വരുത്തുകയായിരുന്നു.
തുടർന്ന് കത്തിയുമായി എത്തിയ ഭാഗ്യരാജ് മൂർച്ചയുള്ള ആയുധം ഉപയോഗിച്ച് ശശികുമാറിന്റെ കഴുത്തിൽ വെട്ടുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ശശികുമാർ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചുവെന്ന് പൊലീസ് വ്യക്തമാക്കി. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി സൂക്ഷിച്ചിരിക്കുകയാണ്.











0 comments