ഖമനേയിയുടെ സംസ്കാരചടങ്ങ്
ഇറാൻ നേതൃത്വത്തെ 'ഒറ്റയടിക്ക്' ഇല്ലാതാക്കാൻ യുഎസിന് അവസരമുണ്ടായിരുന്നു: വീണ്ടും ഭീഷണിയുമായി ട്രംപ്

വാഷിങ്ടൺ/തെഹ്റാൻ: ഖമേനിയുടെ ശവസംസ്കാര ചടങ്ങിൽ ഇറാന്റെ മുഴുവൻ നേതൃത്വവും ഒത്തുചേർന്നപ്പോൾ അവരെ ഒന്നടങ്കം ഇല്ലാതാക്കാൻ യുഎസിന് അവസരമുണ്ടായിരുന്നുവെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. നയതന്ത്ര ചർച്ചകൾക്കുള്ള സാധ്യത നിലനിർത്താനാണ് ആ അവസരം മനഃപൂർവം ഒഴിവാക്കിയത്. അത്തരമൊരു ആക്രമണം നടത്തിയാൽ ചർച്ചകൾക്ക് ആരും അവശേഷിക്കില്ലായിരുന്നുവെന്നും ട്രംപ് അവകാശപ്പെട്ടു.
ശവസംസ്കാര ചടങ്ങിലെ ജനപങ്കാളിത്തത്തെയും ദുഃഖാചരണത്തെയും ട്രംപ് സംശയത്തോടെയാണ് നോക്കിക്കാണുന്നത്. ഇത് വ്യാജമായിരിക്കാം എന്നാണ് ട്രംപ് ആക്സിയോസിനോട് പറഞ്ഞത്. ഇറാൻ ഒരു കരാറിനായി യാചിക്കുകയാണെന്നും അവരെ സമ്മർദ്ദത്തിലാക്കാൻ സാധിക്കുമെന്നും ട്രംപ് അവകാശപ്പെടുന്നു. ശവസംസ്കാര ചടങ്ങുകൾ നടക്കുന്ന സമയത്ത് സൈനിക നീക്കങ്ങളും സമാധാന ചർച്ചകളും ഒരാഴ്ചത്തേക്ക് നിർത്തിവെക്കാൻ ഇരു സർക്കാരുകളും നിശബ്ദ ധാരണയിലെത്തിയിരുന്നു.
ട്രംപിന് സംസ്കാരമോ ചരിത്രമോ ബഹുമാനമോ ഇല്ലെന്ന് പറഞ്ഞുകൊണ്ട് അർമേനിയയിലെ ഇറാൻ എംബസി അദ്ദേഹത്തിനെതിരെ രൂക്ഷമായി പ്രതികരിച്ചു. അതേസമയം, ഖമനേയിയുടെ ശവസംസ്കാര ചടങ്ങ് വാഷിംഗ്ടണിനെതിരായ വികാരപ്രകടനങ്ങൾക്ക് വേദിയായി. ഇറാനിയൻ കവി മുഹമ്മദ് റസൂലി ട്രംപിനെ "ലോകത്തിലെ ഏറ്റവും നീചനായ മനുഷ്യൻ" എന്നാണ് ട്രംപിനെ വിശേഷിപ്പിച്ചത്.
ട്രംപിനെയും ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവിനെയും എതിർത്തുള്ള പോസ്റ്ററുകളും ഗ്രാഫിറ്റികളും ചടങ്ങിൽ ഉയർന്നു. ഫെബ്രുവരി 28ന് നടന്ന വ്യോമാക്രമണത്തിലാണ് 86കാരനായ മുൻ ഇറാൻ പരമേന്നത നേതാവ് ആയത്തൊള്ള ഖമനേയി കൊല്ലപ്പെട്ടത്. തുടർന്ന് ഇസ്രയേൽ - ഇറാൻ - അമേരിക്ക സംഘർഷം യുദ്ധസമാനമാവുകയായിരുന്നു.











0 comments