പേഴ്സണല്‍ സ്റ്റാഫ് നിയമനം: ലീഗ് മന്ത്രിമാര്‍ വഞ്ചിച്ചെന്ന് എംഎസ്എഫ്

സ്വന്തം ലേഖകന്‍
Published on Jul 05, 2026, 12:31 PM | 1 min read
മലപ്പുറം: മുസ്ലിം ലീഗ് മന്ത്രിമാര്‍ക്കെതിരെ രൂക്ഷവിമര്‍ശവുമായി എംഎസ്എഫ് മലപ്പുറം ജില്ലാ കമ്മിറ്റി. മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫിലേക്ക് എംഎസ്എഫ് നല്‍കിയ പട്ടികയിലുള്ളവരെ പരിഗണിക്കാതെ ഇഷ്ടക്കാരെ നിയമിച്ചതിലുള്ള അമര്‍ഷം പ്രമേയത്തിലൂടെ അവതരിപ്പിച്ചു. പേഴ്സണല്‍ സ്റ്റാഫിലേക്ക് തന്നിഷ്ടപ്രകാരം നിയമനം നടത്തുന്നത് അണികളോടും പ്രസ്ഥാനത്തോടുമുള്ള വഞ്ചനയാണെന്നാണ് പ്രമേയത്തില്‍ പറയുന്നത്.
നിയമനങ്ങള്‍ സുതാര്യമാക്കാന്‍ ചുമതലപ്പെടുത്തിയ ഉപസമിതിയെ നോക്കുകുത്തിയാക്കിയാണ് മന്ത്രിമാർ പ്രവർത്തിച്ചത്. 10 വർഷം സംഘടനയ്ക്കുവേണ്ടി തെരുവിൽ സമരംചെയ്തവരെ മന്ത്രിമാർ മനഃപൂർവം വെട്ടിമാറ്റി. പാർടി വേദികളിലോ സമരരംഗത്തോ സജീവമല്ലാത്തവരെയാണ് സ്റ്റാഫിലേക്ക് നിയമിച്ചത്. എംപിമാരുടെ പേഴ്സണൽ സ്റ്റാഫിൽ തുടരുന്ന അംഗങ്ങൾക്കും മന്ത്രിമാര്‍ ഉന്നത തസ്തികകളിൽ ഇടംനൽകി. ഇത് അനീതിയും പദവികളുടെ കുത്തകവൽക്കരണവുമാണ്.
പാർടിക്ക് ഭരണപങ്കാളിത്തമുള്ളപ്പോള്‍ ഭരണസിരാകേന്ദ്രങ്ങളിൽ എംഎസ്എഫ് അവഗണിക്കപ്പെടുന്നത് താഴെത്തട്ടിൽ നിരാശയുണ്ടാക്കിയിട്ടുണ്ട്. മന്ത്രിമാർ സ്വന്തം താല്‍പ്പര്യംമാത്രം സംരക്ഷിക്കുന്നത് പ്രസ്ഥാനത്തിന്റെ കെട്ടുറപ്പിനെ ബാധിക്കുന്നു. മുസ്ലിം ലീഗ് നേതൃത്വം നിയമനങ്ങള്‍ പുനഃപരിശോധിക്കാൻ തയ്യാറാകണമെന്നും എംഎസ്എഫ് ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ. ജസീല്‍ പറമ്പന്‍ ഒപ്പുവച്ച പ്രമേയത്തില്‍ ആവശ്യപ്പെട്ടു.











0 comments