രവികുമാർ, പോയ് മറഞ്ഞത് മലയാളത്തിലെ വില്ലനും പ്രണയനായകനും


എൻ എ ബക്കർ
Published on Apr 04, 2025, 03:57 PM | 2 min read
മലയാള സിനിമയിൽ ഒരുകാലത്തെ നായക നടനായിരുന്നു രവികുമാർ. 1980 കളിൽ തുടങ്ങി രണ്ട് പതിറ്റാണ്ടോളം നായകനായും വില്ലനായും തിളങ്ങി. അവളുടെ രാവുകൾ, ലിസ തുടങ്ങി ശ്രദ്ധേയമായ ചിത്രങ്ങളിലൂടെ ആരാധകർ നെഞ്ചേറ്റിയ താരം. പ്രശസ്ത സംഗീത സംവിധായകൻ രവീന്ദ്രനാണ് ഇദ്ദേഹത്തിന് സ്ഥിരമായി ഡബ്ബ് ചെയ്തിരുന്നത്.
ഒരേ കാലഘട്ടത്തിൽ തന്നെ വില്ലന്റെയും നായകന്റെയും വേഷങ്ങൾ കരിയർ നോക്കാതെ അണിഞ്ഞ ചലച്ചിത്ര നടനാണ്. പ്രേം നസീർ,വിൻസന്റ് ,ജയൻ,സുകുമാരൻ, രാഘവൻ,സോമൻ,കമൽ ഹാസൻ എന്നിവരോടൊത്ത് ഏറെ ചിത്രങ്ങൾ രവികുമാർ ചെയ്തു. ജയനുമായും കമൽ ഹാസനുമായും വ്യക്തിപരമായി ഏറെ അടുപ്പമുണ്ടായിരുന്നു. ഷർടിന്റെ മുകളിലത്തെ ബട്ടൺ ഇടാതിരിക്കുന്നത് ജയനൊപ്പം രവി കുമാറിന്റെയും അന്നത്തെ ചൂടൻ യുവത്വത്തിന്റെ അടയാളമായി. അത് ഒരു കാലഘട്ടത്തിന്റെയും രീതിയായി.
ഉല്ലാസയാത്രയിൽ ആദ്യമായി നായകനായി. ഈ ചിത്രത്തിൽ വില്ലൻ ജയൻ ആയിരുന്നു. പിന്നീട് അങ്ങാടിയിൽ ജയൻ നായകനും രവികുമാർ വില്ലനുമായി. അമർഷം എന്ന ഐ വി ശശി ചിത്രത്തിൽ നസീറിന്റെ പ്രതിനായകനായി. 'നാഗമഠത്തു തമ്പുരാട്ടി' എന്ന ചിത്രത്തിലും പ്രേം നസീറിൻ്റെ പ്രതിനായകനായിരുന്നു. അങ്ങാടിയിലെ വില്ലൻ ജനകീയനായി.
പ്രണയഗാനങ്ങളിൽ നിറഞ്ഞാടിയ നടൻ
എൻ സ്വരം പൂവിടും ഗാനമേ........, പ്രണയ സരോവര തീരം......സന്ധ്യതൻ അമ്പലത്തിൽ കുങ്കുമ പൂത്തറയിൽ... എന്നിങ്ങനെ മലയാളം നെഞ്ചേറ്റിയ പ്രണയ ഗാനങ്ങളിൽ നിറഞ്ഞാടിയ നടനാണ്. ഐ വി ശശിയുടെ ചിത്രങ്ങളിലൂടെയാണ് പ്രേക്ഷകർ നെഞ്ചേറ്റിയ കാല്പനിക നായകനായി മാറുന്നത്.
നൂറിലധികം സിനിമകളിലും സീരിയലുകളിലും വേഷമിട്ടു. തമിഴിലും സാന്നിധ്യമറിയിച്ച രവികുമാറിന്റെ ജീവിത അന്ത്യവും ചെന്നൈയിലായിരുന്നു. അർബുദ ബാധിതനായി ചികിത്സയിൽ കഴിയുകയായിരുന്നു. തൃശൂർ സ്വദേശികളായ കെ എം കെ മേനോന്റെയും ആർ ഭാരതിയുടെയും മകനായ രവികുമാർ ചെന്നൈയിലാണ് ജനിച്ചതും.
തിരുവനന്തപുരത്തെ രണ്ടാമത്തെ സ്റ്റുഡിയോ ആയ ശ്രീകൃഷ്ണ സ്റ്റുഡിയോയുടെ ഉടമ ആയിരുന്നു കെ എം കെ മേനോൻ. നടിയും ദിവ്യ ദർശനം ഉൾപ്പടെ നിരവധി ചിത്രങ്ങളുടെ നിർമ്മാതാവുമായിരുന്നു അമ്മ ഭാരതി.
മധു നായകനായ 1967 ൽ പുറത്തിറങ്ങിയ ഇന്ദുലേഖ എന്ന ചിത്രത്തിലൂടെയായിരുന്നു സിനിമാ കുടുംബത്തിൽ പിറന്ന രവികുമാറിന്റെ അരങ്ങേറ്റം. എം കൃഷ്ണൻ നായരുടെ 1976 ൽ റിലീസ് ചെയ്ത അമ്മ എന്ന ചിത്രത്തോടെ ശ്രദ്ധേയനായി. അലാവുദ്ദീനും അത്ഭുതവിളക്കും, നീലത്താമര, അങ്ങാടി, സ്ഫോടനം, ടൈഗർ സലീം, അമർഷം, മദ്രാസിലെ മോൻ, കൊടുങ്കാറ്റ്, സൈന്യം , കള്ളനും പോലീസും തുടങ്ങിയ ചിത്രങ്ങൾ മലയാളത്തിൽ ഹിറ്റായവയാണ്. ശ്രീനിവാസ കല്യാണം (1981), ദശാവതാരം (1976) തുടങ്ങിയ ഭക്തിസിനിമകളിലൂടെയാണ് തമിഴിൽ അറിയപ്പെടുന്നത്.
തമിഴിലെ അരങ്ങേറ്റ ചിത്രം കെ ബാലചന്ദർ സംവിധാനം ചെയ്ത അവർകൾ (1977) ആയിരുന്നു. ഈ ചിത്രത്തിൽ രജനികാന്ത്, കമൽ ഹാസൻ, സുജാത എന്നിവരോടൊപ്പമാണ് അഭിനയിച്ചത്.
മലയാളസിനിമാ താരങ്ങളിലെ മൂവർ സംഘങ്ങളിൽ ഒന്നിലാണ് അക്കാലത്ത് രവികുമാറും പരിഗണിക്കപ്പെട്ടിരുന്നത്. വിൻസെന്റ്, സുധീർ, രവികുമാർ; ജയൻ, സോമൻ, സുകുമാരൻ; മമ്മൂട്ടി, രതീഷ്, രവീന്ദ്രൻ.
വർഷങ്ങളായി മലയാള സിനിമാ ലോകത്ത് നിന്ന് അകലത്തിലാണ്. അർബുദ രോഗത്തിന് ചികിൽസയിലായിരുന്നു. അവസ്ഥ ഗുരുതരമായതിനെ തുടർന്ന് അദ്ദേഹത്തെ ബുധനാഴ്ച ചെന്നൈ വേളാച്ചേരിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ ഒമ്പതിന് അവിടെവച്ചായിരുന്നു അന്ത്യം.
0 comments