കരാറിൽ വിശ്വാസമെന്ന് പെസഷ്കിയാൻ
സമാധാന സൂചന ആവര്‍ത്തിച്ച് ഇറാൻ, പ്രതികരിക്കാതെ യു എസ്

വാഷിങ്ടൺ: പശ്ചിമേഷ്യൻ യുദ്ധത്തിൽ അമേരിക്കയുമായി ഒപ്പുവെച്ച സമാധാന ധാരണാപത്രത്തിലുള്ള വിശ്വാസം ആവര്‍ത്തിച്ച് ഇറാൻ രംഗത്തെത്തി. "യുദ്ധവുമില്ല, സമാധാനവുമില്ല" എന്ന അനിശ്ചിതാവസ്ഥയിൽ നിന്ന് രാജ്യത്തെ മോചിപ്പിക്കാനുള്ള ഏറ്റവും മികച്ച മാര്‍ഗം ഈ കരാറാണെന്ന് ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്കിയാൻ പറഞ്ഞു.
രാജ്യത്തിന്റെ അന്തസും വിവേകവും ദേശീയ താത്പര്യങ്ങളും മുൻനിര്‍ത്തിയാണ് സുപ്രീം നാഷണൽ കൗൺസിൽ ഈ കരാറിന് പൂര്‍ണ പിന്തുണ നൽകിയത്. പരമോന്നത നേതാവ് നിശ്ചയിക്കുന്ന സമാധാന പാതിയിലൂടെയാണ് സര്‍ക്കാര്‍ മുന്നോട്ട് പോകുന്നത് എന്നും വ്യക്തമാക്കി. ഇറാന്റെ ഭരണ സംവിധാനത്തിൽ വിദേശകാര്യത്തിലും പ്രതിരോധത്തിലും എല്ലാം അന്തിമ തീരുമാനം എടുക്കുന്നത് പരമോന്നത നേതാവായി കരുതുന്ന ആയത്തൊള്ള അലി ഖമനേയിയാണ്.
അപ്പോൾ എന്താണ് പ്രശ്നം
ഇറാൻ യു എസ് സമാധാന കരാറിന്റെ 60 ദിവസ കലാവധി അവസാനിച്ചിരിക്കയാണ്. ഇതിനിടയിൽ ഹോര്‍മുസ് കടലിടുക്കിന്റെയും ആണവ പദ്ധതിയുടെയും കാര്യത്തിൽ തീരുമാനത്തിൽ എത്താതിരുന്നതാണ് യുദ്ധവും ഉപരോധങ്ങളും പിൻവലിക്കാൻ തടസമായി നിന്നത്. എന്നാൽ ഇറാന്റ ആണവ പദ്ധതി തങ്ങൾ ഇപ്പോൾ ഭീഷണിയായി കരുതുന്നില്ലെന്ന് ഡൊണൾഡ് ട്രംപ് പറഞ്ഞിരുന്നു. ഇപ്പോൾ പെസഷ്കിയാനും കരാറിനെ അംഗീകരിച്ച് രംഗത്ത് എത്തിയതോടെ യുദ്ധത്തിന്റെ കേന്ദ്ര ഹേതുവും കാരണവുമായി ഹോര്‍മുസ് കടലിടുക്ക് മാറുകയാണ്.
ഹോര്‍മുസ് പാത എന്ന കരുത്തുറ്റ ആയുധമാണ് ഇറാൻ അമേരിക്കൻ ആക്രമണങ്ങളെ പ്രതിരോധിക്കാൻ ഉപയോഗിച്ചത്. ഇതുവഴിയുള്ള ഗതാഗതം മുടക്കിയതോടെ ലോകത്തിലെ മിക്ക രാജ്യങ്ങളും യുദ്ധക്കെടുതി അനുഭവിച്ചു. അമേരിക്കയും ഇസ്രയേലും പ്രതിരോധത്തിലായി. ധാരണാപത്രത്തിലെ വ്യവസ്ഥകൾ എല്ലാം അംഗീകരിക്കുന്നു എന്ന് ആവര്‍ത്തിച്ചിരിക്കയാണ് ഇറാൻ. എന്നാൽ ഹോര്‍മുസിൽ അണുവിട വിട്ടുവീഴ്ചയില്ല എന്ന നിശ്ചയദാര്‍ഢ്യം പരസ്യപ്പെടുത്തുകയും ചെയ്യുന്നു.
"ചർച്ചകൾക്കും കരാറിനും ഞങ്ങൾ തയ്യാറാണ്, അത് രാജ്യത്തിന് ആവശ്യവുമാണ്; പക്ഷേ തങ്ങളുടെ നിബന്ധനകളിൽ വിട്ടുവീഴ്ച ചെയ്തുകൊണ്ട് പൂർണ്ണമായി കീഴടങ്ങാൻ തയ്യാറല്ല" - എന്ന നിലപാടിലാണ് ഇറാൻ
ഉപരോധത്തിനെതിരെ
പ്രതിരോധ ഭീഷണി
അമേരിക്കൻ ഉപരോധങ്ങളോടും സാമ്പത്തിക യുദ്ധത്തോടും സഹകരിക്കുന്ന അയൽ രാജ്യങ്ങളെ ശത്രക്കളായി കണക്കാക്കുമെന്ന് ഇറാന്റെ സുപ്രീം നാഷണൽ സെക്യൂരിറ്റി കൗൺസിൽ സെക്രട്ടറി മൊഹ്സെൻ റെസായെ കഴിഞ്ഞ ദിവസം മുന്നറിയിപ്പ് നൽകിയിരുന്നു. യു എസ് സമ്പൂര്‍ണ്ണ സാമ്പത്തിക ഉപരോധം പ്രഖ്യാപിച്ചതോടെയാണിത്. സ്വഭാവികമായും യുദ്ധത്തിന്റെ അടുത്ത ഘട്ടത്തിൽ ഗൾഫ് മേഖലയെ ഇത് കൂടുതൽ വെല്ലുവിളി നേരിടുന്ന പ്രദേശമാക്കി തീര്‍ക്കും.









0 comments