ഇലക്ട്രിക് വാഹന വിപണിയിൽ വൻ കുതിച്ചുചാട്ടം; ജൂലൈയിൽ മാത്രം വിറ്റത് മൂന്ന് ലക്ഷത്തിലധികം വാഹനം

ന്യൂഡൽഹി: ഇന്ധനവിലയിലെ കുതിപ്പും ഇ20 പെട്രോളിനെതിരായ പ്രതിഷേധവും കനക്കുമ്പോൾ, രാജ്യത്തെ ഇലക്ട്രിക് വാഹനങ്ങളുടെ (ഇ വി) വിൽപ്പന പൊടിപൊടിക്കുന്നു. ജൂലൈയിൽ രാജ്യത്തെ എക്കാലത്തെയും ഏറ്റവും ഉയർന്ന പ്രതിമാസ വിൽപ്പനയാണ് നടന്നത്. 3,27,901 ഇലക്ട്രിക് വാഹനങ്ങളാണ് ജൂലൈയിൽ രജിസ്‌റ്റർ ചെയ്തത്. 66 ശതമാനമാണ് വർധന. ഫെഡറേഷൻ ഓഫ് ഓട്ടോമൊബൈൽ ഡീലേഴ്സ് അസോസിയേഷന്റെ (എഫ്എഡിഎ) കണക്കുകൾ പ്രകാരം, ജൂലൈയിൽ രാജ്യത്ത് വിറ്റഴിക്കപ്പെട്ട ഒരോ എട്ട് വാഹനങ്ങളിൽ ഒരണ്ണം ഇലക്ട്രിക് വാഹനമാണ്.
ഇരുചക്രവാഹനം വാങ്ങാനെത്തുന്നവർ ആദ്യം പരിഗണന നൽകുന്നത് ഇലക്ട്രിക് സ്കൂട്ടറുകൾക്കാണ്. രണ്ട് ലക്ഷം വാഹനങ്ങളാണ് ജൂലൈയിൽ വിറ്റുപോയത്. കഴിഞ്ഞ വർഷം ജൂലൈയിൽ 7.7 ശതമാനമായിരുന്ന വിൽപ്പന ഈ വർഷം 11.2 ശതമാനത്തിലേക്ക് ഉയർന്നു. ഇലക്ട്രിക് ഓട്ടോറിക്ഷ വിൽപ്പനയും ഉയർന്നു. കഴിഞ്ഞ വർഷം 60.3 ശതമാനമായിരുന്ന വിൽപ്പന ജൂണിൽ 65.1 ശതമാനവുമായി. പാസഞ്ചർ വാഹന വിൽപനയിൽ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 83.13 ശതമാനത്തിന്റെ വർധനയും രേഖപ്പെടുത്തി.
രാജ്യത്തെ ഇലക്ട്രിക് വാഹന വിപണിയെ സംബന്ധിച്ചിടത്തോളം ജൂലൈയിലെ പ്രകടനം വലിയൊരു നാഴികക്കല്ലാണെന്നും ഇത്രയധികം വാഹനങ്ങളുടെ വിൽപ്പന നടന്നിട്ടില്ലെന്നും എഫ്എഡിഎ വൈസ് പ്രസിഡന്റ് സായി ഗിരിധർ പറഞ്ഞു.
പോക്കറ്റ് ചോരില്ല
വിലയൽപ്പം കൂടിയാലും പിന്നീടുള്ള ഇന്ധനച്ചെലവ് കുറവാണെന്നതാണ് ആളുകളെ ആകർഷിക്കുന്നത്. 100 കിലോമീറ്ററിനുമുകളിൽ ഒറ്റച്ചാർജിൽ സഞ്ചരിക്കാവുന്ന സ്കൂട്ടറുകൾക്കാണ് ആവശ്യകത. കാർ, സ്കൂട്ടർ കമ്പനികളും കെഎസ്ഇബിയും സ്വകാര്യ സ്ഥാപനങ്ങളും ചാർജിങ് സ്റ്റേഷനുകൾ ഒരുക്കിയതും ഇലക്ട്രിക് വാഹന ഉപഭോക്താക്കൾ വർധിക്കുന്നതിന് കാരണമായി.










0 comments