ad
Deshabhimani

Articles

സാമൂഹ്യ ശത്രുതാസൂചിക

പക പടരുന്ന ഇന്ത്യ

social hostilities index
avatar
സുനില്‍ പി ഇളയിടം

Published on May 30, 2025, 01:15 AM | 4 min read

സമീപകാലത്ത് ലോകത്തെ സവിശേഷമായ സാമൂഹ്യ സൂചികകളിലൊന്നിൽ ഇന്ത്യ ഒന്നാം സ്ഥാനത്തെത്തി! സാമൂഹ്യ ശത്രുതാസൂചികയിൽ. സമൂഹത്തിൽ അസഹിഷ്ണുതയും മതപരമായ ശത്രുതയും നിലനിൽക്കുന്ന രാജ്യങ്ങളുടെ പട്ടികയാണത്‌! ആഗോള പട്ടിണി സൂചിക–- 105, മാനവശേഷി വികസന സൂചിക–- 134 എന്നിങ്ങനെ ലോകരാജ്യങ്ങളുടെ പട്ടികയിൽ ഏറ്റവും പിന്നിൽ നിൽക്കുന്ന വിശ്വഗുരുവിന്റെ രാഷ്ട്രത്തിന് അഭിമാനകരമായി അനുഭവപ്പെടാവുന്ന ഒന്നാം സ്ഥാനം! ബുദ്ധന്റെയും ഗാന്ധിജിയുടെയും നാടിനെ വെറുപ്പിന്റെ വ്യാപാരംകൊണ്ട് അധികാരം കൈയാളുന്ന വർഗീയവാദികൾ എവിടെ എത്തിച്ചിരിക്കുന്നു എന്നതിന്റെ ഉത്തമസാക്ഷ്യം. ധർമോദ്ഘോഷകരായ അശോകസിംഹങ്ങളെ രൗദ്രസിംഹങ്ങളാക്കി പുതിയ പാർലമെന്റ് മന്ദിരത്തിനു മുകളിൽ പ്രതിഷ്ഠിച്ചവർക്ക് സ്വാഭാവികമായും അഭിമാനം തോന്നാവുന്ന പ്രഥമസ്ഥാനം!


വാഷിങ്ടൺ ഡിസി ആസ്ഥാനമായി പ്രവർത്തിച്ചുവരുന്ന പ്യൂ റിസർച്ച് സെന്ററാണ് (Pew Research Center) ഈ പട്ടിക സമീപകാലത്ത് പ്രസിദ്ധീകരിച്ചത്. ലോകത്തിന്റെ വിവിധ കോണിലെ സാമൂഹ്യവിഷയങ്ങളെയും ജനസംഖ്യാപരമായ പ്രവണതകളെയും കുറിച്ച് പഠനം നടത്തുന്ന ഗവേഷണസ്ഥാപനമാണിത്. അവരുടെ സാമൂഹ്യ ശത്രുതാസൂചികയിൽ (സോഷ്യൽ ഹോസ്റ്റിലിറ്റീസ് ഇൻഡക്സ്–- SWI) ഒന്നാം സ്ഥാനത്താണ് ഇന്ത്യ. മതസംബന്ധിയായ പീഡനങ്ങൾ, ആൾക്കൂട്ട ആക്രമണം, തീവ്രവാദപ്രവർത്തനം, മതപരിവർത്തനത്തെച്ചൊല്ലിയുള്ള സംഘർഷം, മതചിഹ്നങ്ങളുടെ പ്രത്യക്ഷമായ ഉപയോഗവും അതുളവാക്കുന്ന പ്രശ്നങ്ങളും തുടങ്ങിയ വ്യത്യസ്ത ഘടകങ്ങൾ മുൻനിർത്തിയാണ് ഈ ഗവേഷണകേന്ദ്രം സാമൂഹ്യ ശത്രുതാസൂചിക തയ്യാറാക്കുന്നത്. മൊത്തം പത്ത്‌ പോയിന്റുള്ള ഈ പട്ടികയിൽ 9.3 പോയിന്റുമായാണ് ഇന്ത്യ ഒന്നാം സ്ഥാനത്തെത്തിയത്! വെറുപ്പിലും വിദ്വേഷത്തിലും ഈ രാജ്യത്തെ ഒന്നാം സ്ഥാനത്ത് എത്തിക്കാൻ, പിന്നിട്ട ഒരു പതിറ്റാണ്ടുകൊണ്ട് ഹിന്ദുത്വത്തിന് കഴിഞ്ഞിരിക്കുന്നു.


സവിശേഷ മതവിഭാഗങ്ങളുടെ വിശ്വാസ– പ്രയോഗങ്ങളെ തടയുന്ന നിയമങ്ങൾ, മതവിഭാഗങ്ങൾക്കിടയിലെ വിഭവവിതരണത്തിലും മറ്റുമുള്ള അസന്തുലിതത്വം, ഭരണകൂടത്തിൽനിന്ന് പരിഗണനയും ആനുകൂല്യങ്ങളും ലഭിക്കുന്നതിലുള്ള നിയമപരവും മറ്റുമായ തടസ്സങ്ങൾ തുടങ്ങിയ ഘടകങ്ങളെ മുൻനിർത്തിയാണ് ഈ സൂചിക തയ്യാറാക്കിയത്


മതപരമായ കാര്യങ്ങളിൽ ഭരണകൂട നിയന്ത്രണം ഏറിനിൽക്കുന്ന രാജ്യങ്ങളുടെ സൂചികയും (GRI) ഈ ഗവേഷണകേന്ദ്രം തയ്യാറാക്കുന്നുണ്ട്. വ്യക്തികളുടെ മതവിശ്വാസങ്ങളെയും അതിന്റെ ആചരണത്തെയും നിയന്ത്രിക്കുകയോ പരിമിതപ്പെടുത്തുകയോ ചെയ്യുന്ന നിയമങ്ങളെ മുൻനിർത്തിയാണ് ഈ പട്ടിക തയ്യാറാക്കിയിട്ടുള്ളത്. സവിശേഷ മതവിഭാഗങ്ങളുടെ വിശ്വാസ– പ്രയോഗങ്ങളെ തടയുന്ന നിയമങ്ങൾ, മതവിഭാഗങ്ങൾക്കിടയിലെ വിഭവവിതരണത്തിലും മറ്റുമുള്ള അസന്തുലിതത്വം, ഭരണകൂടത്തിൽനിന്ന് പരിഗണനയും ആനുകൂല്യങ്ങളും ലഭിക്കുന്നതിലുള്ള നിയമപരവും മറ്റുമായ തടസ്സങ്ങൾ തുടങ്ങിയ ഘടകങ്ങളെ മുൻനിർത്തിയാണ് ഈ സൂചിക തയ്യാറാക്കിയത്. അതിൽ 6.3 പോയിന്റുമായി ഇന്ത്യ ഇടത്തരം സ്ഥാനത്താണ്. 6.6 പോയിന്റിനു മുകളിലുള്ള രാജ്യങ്ങളാണ് ‘വളരെ അധികം’ എന്ന വിഭാഗത്തിൽ ഉൾപ്പെടുക.


ഈ രണ്ട്‌ സൂചികകളെയും ചേർത്തുവച്ച് സാമൂഹ്യശത്രുതയും ഭരണകൂട നിയന്ത്രണവും ഒരുപോലെ കൂടിനിൽക്കുന്ന രാജ്യങ്ങളുടെ പട്ടിക പ്യൂ ഗവേഷണ കേന്ദ്രം തയ്യാറാക്കിയിട്ടുണ്ട്. 198 രാജ്യങ്ങൾ ഉൾപ്പെടുന്ന പട്ടികയാണിത്. ഇതിൽ 12 ശതമാനം രാജ്യങ്ങളാണ് കൂടുതൽ (High), വളരെ കൂടുതൽ (Very High) എന്നീ വിഭാഗത്തിൽ ഉൾപ്പെട്ടിരിക്കുന്നത്. സിറിയ, പാകിസ്ഥാൻ, നൈജീരിയ, ഇസ്രയേൽ, ലിബിയ, ഇറാഖ്, സൊമാലിയ, യമൻ, ലാവോസ് തുടങ്ങിയ രാജ്യങ്ങളെല്ലാം ഉൾപ്പെടുന്ന ഈ വിഭാഗത്തിലാണ് ഇന്ത്യയും ഇപ്പോൾ ഉൾപ്പെട്ടിരിക്കുന്നത്. സാമൂഹ്യശത്രുതയും മതവിഷയങ്ങളിലുള്ള ഭരണകൂട അടിച്ചമർത്തലും ഒരുപോലെ ഏറിനിൽക്കുന്ന രാജ്യങ്ങളിലൊന്നായി ഇന്ത്യ മാറിത്തീർന്നിരിക്കുന്നു എന്നർഥം.


അന്യോന്യം പകയും വിദ്വേഷവും വെറുപ്പും വച്ചുപുലർത്തുന്ന ആ രാജ്യങ്ങളിൽ ഒന്നാം സ്ഥാനത്താണ് ഇന്ത്യ എത്തിനിൽക്കുന്നത്


ലോകമെമ്പാടുമുള്ള രാജ്യങ്ങളിൽ അരങ്ങേറുന്ന വലതുപക്ഷവൽക്കരണത്തിന്റെ സ്വഭാവമാണ് എന്നതും ഈ പട്ടികയിൽനിന്ന് നമുക്ക് വ്യക്തമാകും. സാമൂഹ്യ ശത്രുതാസൂചിക ഏറിനിൽക്കുന്ന രാജ്യങ്ങൾ 2007ൽ 20 ശതമാനം മാത്രമായിരുന്നു. 2012ൽ അത് 33 ശതമാനമായി ഉയർന്നെന്നും പട്ടിക സൂചിപ്പിക്കുന്നു. നിലവിൽ അത് 23 ശതമാനത്തിലേക്ക് താഴ്‌ന്നിട്ടുണ്ട്. അപ്പോൾത്തന്നെ ലോകത്തെ അഞ്ചിലൊന്ന് രാജ്യങ്ങളിൽ സാമൂഹ്യ ശത്രുത വളരെയധികമാണ്. അന്യോന്യം പകയും വിദ്വേഷവും വെറുപ്പും വച്ചുപുലർത്തുന്ന ആ രാജ്യങ്ങളിൽ ഒന്നാം സ്ഥാനത്താണ് ഇന്ത്യ എത്തിനിൽക്കുന്നത്.


ഇതിനു സമാന്തരമായി സാമൂഹ്യവികസനസംബന്ധിയായ മിക്കവാറും എല്ലാ സൂചികകളിലും ഇന്ത്യ പിന്നിലേക്ക് പൊയ്ക്കൊണ്ടിരിക്കുന്ന ചിത്രവും നമുക്ക്‌ കാണാനാകും. ലോകത്തെ അഞ്ചാമത്തെ സാമ്പത്തിക ശക്തിയായി മാറിയതിനെച്ചൊല്ലി ഇന്ത്യൻ ഭരണകൂടം ഇപ്പോൾ നിരന്തരം സംസാരിക്കുന്നുണ്ട്. അമേരിക്ക, ചൈന, ജർമനി, ജപ്പാൻ എന്നീ രാജ്യങ്ങൾക്കൊപ്പം ലോകത്തെ വൻ സാമ്പത്തികശക്തികളുടെ പട്ടികയിൽ ഇന്ത്യ ഇടം പിടിച്ചെന്നും 2030ൽ ഇന്ത്യ ലോകത്തെ മൂന്നാമത്തെ സാമ്പത്തികശക്തിയാകും (അമേരിക്ക, ചൈന എന്നീ രാജ്യങ്ങൾക്കു പിന്നാലെ) എന്നുമുള്ള ‘തമ്പേറുകൾ’ നിരന്തരം മുഴങ്ങിക്കേൾക്കുന്നുമുണ്ട്. ഇതേ സമയത്തുതന്നെ മാനവശേഷി വികസനത്തിന്റെ കാര്യത്തിൽ ആകെയുള്ള 193 രാജ്യങ്ങളിൽ 134–-ാം സ്ഥാനത്താണ് ഇന്ത്യ. സാമൂഹ്യ വികസനസൂചികയുടെ കാര്യത്തിലാകട്ടെ ഇത് 169 രാജ്യങ്ങളിൽ 110–-ാം സ്ഥാനത്താണ്.


സാമൂഹ്യവികാസത്തെയും പുരോഗതിയെയും കണക്കിലെടുക്കുന്ന ഇതര സൂചകങ്ങൾ പരിശോധിച്ചാലും ഇന്ത്യയുടെ സ്ഥിതി പരിതാപകരമാണെന്ന്‌ കാണാനാകും. ആഗോള സമാധാന സൂചികയിൽ 116 ആണ് നമ്മുടെ സ്ഥാനം. 163 രാജ്യങ്ങളാണ് ഈ സൂചികയിൽ ആകെ ഉൾപ്പെട്ടിട്ടുള്ളത്. പത്രസ്വാതന്ത്ര്യ സൂചികയിലെത്തുമ്പോൾ ഇന്ത്യയുടെ സ്ഥിതി അത്യന്തം ഗുരുതരമാണ്. ലോകത്തെ മൊത്തം രാജ്യങ്ങളിൽ 162–-ാം സ്ഥാനത്താണ്‌ ഇന്ത്യ ഇപ്പോൾ നിലകൊള്ളുന്നത്. ലിംഗപദവി വ്യത്യാസത്തെക്കുറിക്കുന്ന ജെൻഡർ ഗ്യാപ് ഇൻഡക്സിൽ ഇന്ത്യ നിലവിൽ 129–-ാം സ്ഥാനത്താണ്. പാരിസ്ഥിതിക ജാഗ്രതയെ സൂചിപ്പിക്കുന്ന എൻവയോൺമെന്റൽ പെർഫോർമൻസ് ഇൻഡക്സിൽ 176–-ാം സ്ഥാനത്തും സുസ്ഥിര വികസനസൂചികയിൽ 120–-ാം സ്ഥാനത്തുമാണ്.


മതസ്വാതന്ത്ര്യവും സാമൂഹ്യവികസനവും മനുഷ്യശേഷി വികസനവുമടക്കമുള്ള കാര്യങ്ങളിൽ ഇന്ത്യ ലോകത്തെതന്നെ ഏറ്റവും പിൻനിരരാജ്യങ്ങളിലൊന്നായി മാറിയിരിക്കുന്നു. സാമ്പത്തികവളർച്ചയുടെ വിപരീത ദിശയിലുള്ള സാമൂഹ്യവളർച്ചയാണ് ഇവിടെ അരങ്ങേറുന്നത്


എന്താണ് ഈ കണക്കുകൾ നമ്മോടു പറയുന്നത്. അതിൽ ഒന്നാമത്തെ കാര്യം മൂന്നു പതിറ്റാണ്ട്‌ പിന്നിട്ട നവഉദാരനയം അടിസ്ഥാന ജനജീവിതത്തിൽ അൽപ്പംപോലും പ്രതിഫലിക്കുന്നില്ല എന്നതാണ്. മതസ്വാതന്ത്ര്യവും സാമൂഹ്യവികസനവും മനുഷ്യശേഷി വികസനവുമടക്കമുള്ള കാര്യങ്ങളിൽ ഇന്ത്യ ലോകത്തെതന്നെ ഏറ്റവും പിൻനിരരാജ്യങ്ങളിലൊന്നായി മാറിയിരിക്കുന്നു. സാമ്പത്തികവളർച്ചയുടെ വിപരീത ദിശയിലുള്ള സാമൂഹ്യവളർച്ചയാണ് ഇവിടെ അരങ്ങേറുന്നത്. 1990കളിൽ കൈവിരലിൽ എണ്ണാവുന്ന ശതകോടീശ്വരന്മാർ മാത്രമാണ് ഇന്ത്യയിലുണ്ടായിരുന്നത്. 2022ൽ അത് 166 പേരായി. സമ്പത്തിന്റെ അതിഭീമമായ വളർച്ച ഉണ്ടായെങ്കിലും അത്‌ മുഴുവൻ ഏതാനും അതിസമ്പന്നരിൽ ഒതുങ്ങി. രാജ്യത്തെ മൊത്തം സമ്പത്തിന്റെ 77 ശതമാനവും ഒരു ശതമാനം അതിസമ്പന്നർ കൈയാളുന്നു. രാജ്യത്തെ 67 കോടി വരുന്ന ദരിദ്രരുടെ സമ്പത്ത് ഒരു ശതമാനംമാത്രം വളരുമ്പോൾ അതിസമ്പന്നർ പുതുതായി ഉണ്ടാകുന്ന സമ്പത്തിന്റെ 73 ശതമാനവും കൈയടക്കുന്നു. പണം വളരുന്നതോടൊപ്പം ദാരിദ്ര്യവും ഭീമാകാരമായി വളരുന്നു എന്നർഥം.


ഈ പ്രതിഭാസത്തെ മനസ്സിലാക്കാൻ ശ്രമിക്കുമ്പോൾ നാം കണക്കിലെടുക്കേണ്ട സുപ്രധാന സംഗതികളിലൊന്ന് ഫാസിസത്തെക്കുറിച്ചുള്ള മുസോളിനിയുടെ വിശദീകരണമാണ്. അതിതീവ്ര ദേശീയത, അപരവിദ്വേഷം, യുക്തിവിരോധം തുടങ്ങി നാം സാധാരണയായി കേട്ടുവരുന്ന ആശയങ്ങളെ മുൻനിർത്തിയല്ല ഫാസിസത്തിന്റെ അവതാരകനായ മുസോളിനി അതിനെ വിശദീകരിക്കുന്നത്. 1930കളുടെ പകുതിയിൽ പ്രസിദ്ധീകരിച്ച ഫാസിസത്തിന്റെ പ്രമാണങ്ങൾ (Doctrines of Fascism) എന്ന രേഖയിൽ ഭരണകൂടവും മൂലധനവും തമ്മിലുള്ള സമ്പൂർണ ഐക്യമെന്നാണ് മുസോളിനി ഫാസിസത്തെ വിശദീകരിക്കുന്നത്. ഇന്ത്യയുടെ സാമൂഹ്യ–- സാമ്പത്തിക വളർച്ചയെ സംബന്ധിച്ച മേൽപ്പറഞ്ഞ കണക്കുകൾ പരിശോധിച്ചാൽ ഈ വിശദീകരണത്തെ ശരിവയ്ക്കുന്ന അതിശക്തമായ അടയാളങ്ങൾ നമുക്ക്‌ കാണാനാകും. ഒരുഭാഗത്ത് മൂലധനശക്തികളെ സമ്പൂർണമായി കെട്ടഴിച്ചു വിടുകയും മറുഭാഗത്ത് അതുവഴിയുണ്ടാകുന്ന അസമത്വത്തെ മറച്ചുപിടിക്കാനും ജനരോഷത്തെ മറികടക്കാനും മതവിദ്വേഷത്തെ ഉപയോഗപ്പെടുത്തുന്ന രീതിയാണ് ഇവിടെ കാണാനാകുക. സാമ്പത്തികവളർച്ചയും സാമൂഹ്യശത്രുതയും അടിസ്ഥാന ദാരിദ്ര്യവും ഒരുപോലെ ഉയർന്നു നിൽക്കുന്ന സ്ഥിതിവിശേഷം ഉയർന്നുവന്നതിന്റെ പൊരുളതാണ്. ഇക്കാര്യം സവിശേഷമായി പരിഗണിച്ചുകൊണ്ട് തൊഴിലാളികളുടെയും പണിയെടുക്കുന്ന ഇതര വിഭാഗങ്ങളുടെയും അവകാശങ്ങൾക്കു വേണ്ടിയുള്ള സമരങ്ങളെയും മതനിരപേക്ഷ, ജനാധിപത്യ സമൂഹത്തിനായുള്ള സമരങ്ങളെയും നാം കൂടുതൽ കൂടുതൽ കൂട്ടിയിണക്കേണ്ടതുണ്ട്. രാജ്യത്തിന്റെ ഭാവിചരിത്രത്തെ നിർണയിക്കാൻ കഴിയുക ആ ഐക്യമുന്നണിക്കാണ്.



deshabhimani section

Dont Miss it

Recommended for you

Deshabhimani
Home