‘മിഷൻ സമുദ്ര': കോർപറേറ്റുകൾക്ക് സ്വത്ത് കൊള്ളയടിക്കാം; കേന്ദ്രനയങ്ങളുടെ യുഡിഎഫ് പതിപ്പ്

തിരുവനന്തപുരം: കോർപറേറ്റുകൾക്ക് പൊതുസ്വത്ത് എഴുതിക്കൊടുക്കാനുള്ള സുരക്ഷിതമായ മറമാത്രമാകുകയാണ് ‘മിഷൻ സമുദ്ര' പദ്ധതി . കടലിന്റെ അവകാശികളായ പരമ്പരാഗത മത്സ്യത്തൊഴിലാളികളെ സ്വന്തം മണ്ണിൽനിന്നും കടലിൽനിന്നും ആട്ടിയോടിക്കുകയാണ് പുതിയ പരിഷ്കാരങ്ങൾ.തുറമുഖങ്ങളെ ബന്ധിപ്പിച്ച് തെക്ക്-–വടക്ക് കപ്പൽഗതാഗതം സുഗമമാക്കുമെന്ന പ്രഖ്യാപനവും തീരദേശത്തെ സാധാരണക്കാരുടെ ജീവിതോപാധി ഇല്ലാതാക്കുന്നതിനാണ് വഴിവെയ്ക്കുക.
കേരളത്തിൽ കാൽലക്ഷത്തോളം പരമ്പരാഗത മീൻപിടിത്തയാനങ്ങൾ കിഴക്ക്–-പടിഞ്ഞാറ് ദിശയിൽ സഞ്ചരിച്ചാണ് മീൻപിടിക്കുന്നത്. ഈ യാനങ്ങൾ പോകുന്ന വഴിക്കുകുറുകെ കപ്പലുകളുടെ പുതിയ തെക്ക്-–വടക്ക് റൂട്ട് വരുന്നത് മത്സ്യത്തൊഴിലാളികളുടെ ഉപജീവനത്തിനും ജീവനും ഗുരുതരമായ ഭീഷണിയാണ് സൃഷ്ടിക്കുക. കടലിൽ കപ്പലുകൾ ഇടിച്ച് വള്ളങ്ങൾ തകരുന്നതും തൊഴിലാളികൾ മരിക്കാനിടയാകുന്നതുമായ അപകടങ്ങൾ വർധിക്കാൻമാത്രമേ ഇത് കാരണമാകൂ.
കേന്ദ്രസർക്കാർ പ്രഖ്യാപിച്ച വിവാദപരമായ ധാതു ഇടനാഴിക്കെതിരെ ഒരെതിർപ്പും പ്രകടിപ്പിക്കാതെ ആ നയം അതേപടി നടപ്പാക്കാനാണ് യുഡിഎഫ് സർക്കാർ ആഗ്രഹിക്കുന്നത് .കേരളത്തിന്റെ തീരദേശത്തെ കടൽമണലും കരിമണലും ഖനനം ചെയ്യാനും സംസ്‌കരിക്കാനും സ്വകാര്യ കമ്പനികൾക്ക് അനുമതി നൽകുന്ന ബജറ്റ് പ്രഖ്യാപനത്തിനെതിരെ കടുത്ത പ്രതിഷേധമാണ് തീരദേശത്ത് ഉയർന്നത്. കടൽത്തീരത്തെ അമൂല്യമായ ധാതുസമ്പത്ത് തുച്ഛമായ വിലയ്ക്ക് സ്വകാര്യ കുത്തകകൾക്ക് വിറ്റഴിക്കാനുള്ള ഗൂഢശ്രമമാണ് വികസനത്തിന്റെ പേരിൽ നടക്കുന്നത്.
കോടിക്കണക്കിന് രൂപ വിലമതിക്കുന്ന ഇൽമനൈറ്റ്, റൂട്ടൈൽ, സിർക്കോൺ, മോണോസൈറ്റ് തുടങ്ങിയ തന്ത്രപ്രധാനമായ ധാതുക്കളടങ്ങിയ കരിമണൽഖനനം സ്വകാര്യമേഖലയ്ക്ക് തുറന്നുകൊടുക്കുന്നതിലൂടെ പൊതുസ്വത്താണ് കൊള്ളയടിക്കുന്നത്.കേന്ദ്രത്തിലെ ബിജെപി സർക്കാരിന്റെ കോർപറേറ്റ് അനുകൂല ‘ബ്ലൂ ഇക്കോണമി' നയങ്ങളുടെ അതേപകർപ്പാണ് കേരളത്തിലും നടപ്പാക്കാൻ ശ്രമിക്കുന്നത്.










0 comments