27 വർഷമായി അമേരിക്കയിൽ സ്ഥിരതാമസം; ഗ്രീൻ കാർഡുള്ള ഇന്ത്യൻ വംശജ കസ്റ്റഡിയിൽ

വസംശെട്ടി | മകൾ യശസ്വിനി ലിങ്ക്ഡ്ഇനിൽ പോസ്റ്റ് ചെയ്ത ചിത്രം
വാഷിങ്ടൺ ഡി സി: 27 വർഷമായി അമേരിക്കയിൽ താമസിക്കുകയും ഗ്രീൻ കാർഡ് കൈവശം വെക്കുകയും ചെയ്യുന്ന ഇന്ത്യൻ വംശജയെ ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്സ്മെന്റ് (ഐസിഇ) തടങ്കലിലാക്കി. വെങ്കട നർസാമാമ്പ വസംശെട്ടിയെയാണ് ഐസിഇ കസ്റ്റഡിയിലെടുത്തത്. വസംശെട്ടിയെ നാടുകടത്താനുള്ള നീക്കം മാസങ്ങൾക്ക് മുൻപേ ഇമിഗ്രേഷൻ ജഡ്ജി തള്ളിക്കളഞ്ഞിട്ടും കൂടിയാണ് ഈ നടപടി. ജോർജിയയിലെ ഐസിഇ തടങ്കൽ കേന്ദ്രത്തിലാണ് ഇവർ ഇപ്പോൾ കഴിയുന്നതെന്നാണ് വിവരം.
2013 മുതൽ സ്ഥിരതാമസക്കാരിയാണ് വസംശെട്ടി. 2022ൽ ഇന്ത്യയിൽ മാസങ്ങളോളം ചെലവഴിച്ചതിലൂടെ വസംശെട്ടി തന്റെ സ്ഥിരതാമസ പദവി ഉപേക്ഷിച്ചു എന്ന ഫെഡറൽ സർക്കാരിന്റെ ആരോപണമാണ് കേസിന് ആധാരം. എന്നാൽ, ഇന്ത്യയിലെ നീണ്ട താമസവേളയിൽ വസംശെട്ടി അസുഖബാധിതയായ മാതാവിനെ പരിചരിക്കുകയാണെന്നും കോവിഡിൽ നിന്ന് മുക്തി നേടുകയാണെന്നും കുടുംബവും അഭിഭാഷകനും വാദിക്കുന്നു. കുടുംബം, ജോലി, വീട് എന്നിവയിലൂടെ വസംശെട്ടിക്ക് അമേരിക്കയുമായി ശക്തമായ ബന്ധമുണ്ടെന്നും അവർ ചൂണ്ടിക്കാണിക്കുന്നു.
മകൾ യശസ്വിനിയുടെ ലിങ്ക്ഡ്ഇൻ പോസ്റ്റ് പ്രകാരം, നോർത്ത് കരോലിനയിൽ പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികൾക്കുള്ള സ്കൂളിലെ അധ്യാപികയാണ് വസംശെട്ടി. യാതൊരു ക്രിമിനൽ പശ്ചാത്തലവുമില്ലാത്ത ഗ്രീൻ കാർഡ് ഉടമയാണ് വസംശെട്ടിയെന്നും യുഎസിൽ നിയമപരമായാണ് അവർ ജീവിക്കുന്നതെന്നും യശസ്വിനി കുറിച്ചു. യശസ്വിനി ടെക്സസിലും ന്യൂജേഴ്‌സിയിലും ലൈസൻസുള്ള എംപ്ലോയ്‌മെന്റ് അധിഷ്ഠിത ഇമിഗ്രേഷൻ അഭിഭാഷകയാണ്.
വസംശെട്ടി ഒരു ഗ്രീൻ കാർഡ് ഉടമയല്ല എന്നാണ് ഐസിഇ അവകാശപ്പെടുന്നത്.









0 comments