മത്സരം വേണ്ട, ഉത്സവം മതി


വി ശിവൻകുട്ടി
Published on Jan 13, 2026, 10:50 PM | 2 min read
കേരളത്തിന്റെ സാംസ്കാരിക പൈതൃകവും കലാപാരമ്പര്യവും ഒത്തുചേരുന്ന ഏഷ്യയിലെതന്നെ ഏറ്റവും വലിയ കൗമാര കലാമേളയ്ക്ക് പൂരങ്ങളുടെ നാട്ടിൽ തിരിതെളിയുകയാണ്. 64–-ാമത് കേരള സ്‌കൂള്‍ കലോത്സവത്തിന് 14 മുതല്‍ 18 വരെ സാംസ്കാരിക തലസ്ഥാനമായ തൃശൂര്‍ വേദിയാകുന്നു. അഞ്ചു രാപകലുകൾ നീളുന്ന ഈ മഹാമേള മതനിരപേക്ഷ കേരളത്തിന്റെ സാംസ്കാരിക കരുത്ത് വിളിച്ചോതുന്ന വേദികളായി മാറും.
1957-ല്‍ വെറും ഇരുനൂറോളംപേര്‍ പങ്കെടുത്ത ഒരു ചെറിയ കലാമത്സരത്തിൽനിന്ന് പതിനയ്യായിരത്തിലേറെ പ്രതിഭകള്‍ മാറ്റുരയ്ക്കുന്ന മഹാസാഗരമായി നമ്മുടെ കലോത്സവം വളർന്നിരിക്കുന്നു. വൈവിധ്യങ്ങളെ തകർത്ത് ഏകതാനത അടിച്ചേല്‍പ്പിക്കാൻ ശ്രമിക്കുന്ന വർത്തമാനകാലത്ത്, വൈജാത്യങ്ങളെ സംരക്ഷിക്കാനും ആഘോഷിക്കാനുമുള്ള നമ്മുടെ പോരാട്ടംകൂടിയാണ് ഈ കലോത്സവം. എല്ലാ സാംസ്കാരിക രൂപങ്ങളെയും ഉള്‍ച്ചേര്‍ക്കുന്നതിന്റെ ഭാഗമായി ഗോത്രകലകളെക്കൂടി കലോത്സവത്തിന്റെ ഭാഗമാക്കിയത് ഇതിന് ഉദാഹരണമാണ്. സാമ്പത്തികമായി നാടിനെ ഞെരുക്കുന്ന പ്രതികൂല സാഹചര്യങ്ങളിലും കുട്ടികളുടെ വളര്‍ച്ചയ്ക്ക് തടസ്സംനിൽക്കില്ലെന്ന സർക്കാരിന്റെ ദൃഢനിശ്ചയത്തിന്റെ വിളംബരംകൂടിയാണിത്.
ഇത്തവണത്തെ കലോത്സവം ‘ഉത്തരവാദിത്വ കലോത്സവം' എന്ന പുതിയ ആശയത്തിലാണ് സംഘടിപ്പിക്കുന്നത്. പ്ലാസ്റ്റിക് ഒഴിവാക്കി സ്വന്തം കുപ്പികൾ കരുതുക, പോഷകസമൃദ്ധമായ ഭക്ഷണംമാത്രം വിളമ്പുക എന്നിവയാണ് പ്രധാന സവിശേഷതകൾ. മത്സരത്തോടൊപ്പം തോൽവിയെ മാന്യമായി അംഗീകരിക്കാനും പ്രകൃതിയോട് ഇണങ്ങിജീവിക്കാനും ഈ മേള കുട്ടികളെ പ്രാപ്തരാക്കുന്നു. സമൂഹത്തോടും പ്രകൃതിയോടും പ്രതിബദ്ധതയുള്ള ഒരു തലമുറയെ ഇതിലൂടെ നമുക്ക് വാർത്തെടുക്കാം.

പൊതുവിദ്യാഭ്യാസ സംരക്ഷണത്തിലൂടെ ഗുണമേന്മാ വിദ്യാഭ്യാസം കുട്ടികളുടെ അവകാശമാണെന്ന എല്‍ഡിഎഫ് സർക്കാരിന്റെ പ്രഖ്യാപിതനയം 2016 മുതല്‍ നാം നടപ്പാക്കിവരികയാണ്. 9000 കോടിയോളം രൂപ വിനിയോഗിച്ച് പൊതുവിദ്യാലയങ്ങളുടെ ഭൗതികസാഹചര്യം മെച്ചപ്പെടുത്തി. എട്ടുമുതല്‍ 12 വരെ ക്ലാസ്‌മുറികള്‍ ഹൈടെക്കാക്കിയും പ്രൈമറി തലത്തിൽ കംപ്യൂട്ടര്‍ ലാബുകൾ ഒരുക്കിയും റോബോട്ടിക്സും നിർമിത ബുദ്ധിയും (AI) പാഠ്യപദ്ധതിയുടെ ഭാഗമാക്കിയും വലിയ മാറ്റങ്ങളാണ് കൊണ്ടുവന്നത്.
കാലാനുസൃതമായ മാറ്റങ്ങൾ പാഠ്യപദ്ധതിയിലും വരുത്തിയിട്ടുണ്ട്. 2023-ലെ കേരള പാഠ്യപദ്ധതി ചട്ടക്കൂടിന്റെ അടിസ്ഥാനത്തിൽ ജനകീയ ചർച്ചകളിലൂടെ പാഠപുസ്തകങ്ങൾ പരിഷ്കരിച്ചു. ഒരുകാലത്ത് പാഠപുസ്തകം കിട്ടാനില്ല എന്ന പരാതിയായിരുന്നുവെങ്കിൽ, ഇപ്പോ ൾ അധ്യയനവർഷം തുടങ്ങുന്നതിനുമുന്പേ പുസ്തകങ്ങൾ കുട്ടികളുടെ കൈകളിലെത്തുന്നു. ഭിന്നശേഷിക്കാരായ കുട്ടികളെക്കൂടി ഉൾപ്പെടുത്തി ‘ഇൻക്ലൂസീവ് സ്പോർട്സ്' നടപ്പാക്കി. തൊഴിലധിഷ്ഠിത വിദ്യാഭ്യാസത്തിനായി സ്കിൽ ഡെവലപ്മെന്റ് സെന്ററുകൾ ആരംഭിക്കുകയും അധ്യാപകപരിശീലനവും മൂല്യനിർണയരീതികളും ശാസ്ത്രീയമായി പരിഷ്കരിക്കുകയും ചെയ്തു.

ഭാവിയിൽ കുട്ടികളുടെ പഠനഭാരവും സ്കൂള്‍ബാഗിന്റെ ഭാരവും കുറയ്ക്കാനുള്ള ഗൗരവമായ ആലോചനയിലാണ് സർക്കാർ. ക്ലാസ്‌മുറികളിൽ മുൻ-പിൻ ബെഞ്ച് വ്യത്യാസമില്ലാതെ എല്ലാവർക്കും തുല്യനീതി ഉറപ്പാക്കുന്ന രൂപഘടന കൊണ്ടുവരും. ഒരുകുട്ടിപോലും പുറന്തള്ളപ്പെടാതെ എല്ലാവര്‍ക്കും ഗുണമേന്മയുള്ള വിദ്യാഭ്യാസം ഉറപ്പാക്കുക എന്നതിൽ ഒരു വിട്ടുവീഴ്ചയുമുണ്ടാകില്ല.
കലോത്സവങ്ങൾ കേവലം മത്സരവേദികളല്ല, മറിച്ച് അതൊരു സാംസ്കാരിക വിനിമയ പാഠശാലയാണ്. നിർഭാഗ്യവശാൽ ചില രക്ഷിതാക്കളെങ്കിലും അമിതമായ മത്സരബുദ്ധിയോടെ ഇതിനെ സമീപിക്കുന്നത് കുട്ടികളിൽ സമ്മർദം സൃഷ്ടിക്കുന്നുണ്ട്. രക്ഷിതാക്കൾ ഇതിൽ സ്വയം തിരുത്തൽ വരുത്തേണ്ടതുണ്ട്. കുട്ടികൾ നിർഭയമായി തങ്ങളുടെ കഴിവുകൾ പ്രകടിപ്പിക്കട്ടെ. ‘മത്സരം വേണ്ട, ഉത്സവം മതി' എന്ന സന്ദേശം ഉയർത്തിപ്പിടിച്ചുകൊണ്ട്, തൃശൂരിന്റെ മണ്ണിൽ വിരിയുന്ന ഈ കലാവസന്തത്തെ നമുക്ക് നെഞ്ചിലേറ്റാം. എല്ലാ പ്രതിഭകൾക്കും വിജയാശംസകൾ.















