ദേശീയ അടിയന്തരാവസ്ഥ: അടിയോടി സംഭവവും ജയിലിലടക്കലും


വി എ എൻ നമ്പൂതിരി
Published on Jun 26, 2026, 10:42 AM | 2 min read
1975 ജൂൺ 25-ന് പ്രഖ്യാപിക്കപ്പെട്ട് 1977 മാർച്ച് വരെ നീണ്ടുനിന്ന ഇന്ത്യയിലെ ദേശീയ അടിയന്തരാവസ്ഥയുടെ കാലഘട്ടത്തെക്കുറിച്ചുള്ള അനുഭവങ്ങളും ഓർമ്മകളും രാജ്യത്തെ കേന്ദ്ര സർക്കാർ ജീവനക്കാരുടെ സമുന്നത നേതാവായിരുന്ന വിഎഎൻ നമ്പൂതിരി പങ്കുവയ്ക്കുന്നു...
കോഴിക്കോട് ടെലിഫോൺ എക്സ്ചേഞ്ചിലെ രണ്ട് ടെലിഫോൺ ഓപ്പറേറ്റർമാരെ അടിയന്തരാവസ്ഥക്കാലത്തു ജയിലിലട ക്കുകയുണ്ടായി. മൊബൈൽ സർവീസ് നിലവിൽ വന്നിട്ടില്ല. നഗരത്തിന്നു പുറത്തുള്ള കാൾ കിട്ടുവാൻ ട്രങ്ക് കാൾ ബുക്ക് ചെയ്യണം. എക്സ്ചേഞ്ചിൽ എപ്പോഴും വലിയ തിരക്കാണ്. ട്രങ്ക് ലൈനുകളാണെങ്കിൽ വളരെ കുറവും. ട്രങ്ക് കാൾ ബുക്ക് ചെയ്ത് കാൾ കിട്ടുവാൻ വൈകിയാൽ വരിക്കാർ '181' എന്ന നമ്പർ വിളിച്ചു അന്വേഷിക്കും. താമസിക്കുന്നതിന്റെ കാരണം ഓപ്പറേറ്റർ അറിയിക്കും. ഏകദേശം എപ്പോൾ കിട്ടുമെന്നും.
സംസ്ഥാന മന്ത്രി കെ ജി അടിയോടി ഒരു കാൾ ബുക്ക് ചെയ്ത് അധികം താമസിയാതെ 181 വിളിച്ച് അന്വേഷിച്ചു. ഒരേ സമയത്ത് ഒട്ടേറെ പേർ വിളിക്കുന്നത് കൊണ്ടും, കാൾ ക്യൂ രീതിയിൽ നൽകുന്ന അറിയിപ്പ് നടപ്പിലാകാത്ത കാലമായതിനാലും മറുപടി കിട്ടാൻ സ്വാഭാവികമായും വൈകി. കോപാവിഷ്ടനായ മന്ത്രി ഓപ്പറേറ്ററെ ചീത്ത വിളിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു.
അടിയന്തരാവസ്ഥ സമയം. കോപം അടങ്ങാത്ത മന്ത്രി ഉടനെ പൊലീസിനെ വിളിച്ച് ബന്ധപ്പെട്ട ഓപ്പറേറ്ററെ അറസ്റ്റ് ചെയ്യാൻ നിർദേശം കൊടുത്തു. ട്രങ്ക് എക്സ്ചേഞ്ചിലേക്ക് തൊട്ടടുത്തുള്ള പൊലീസ് സ്റ്റേഷനിൽ നിന്നും പൊലീസ് പാഞ്ഞെത്തി. സംഭവം അറിഞ്ഞ യൂണിയൻ പ്രവർത്തകർ ബന്ധപ്പെട്ട ഓപ്പറേറ്റർ സ. സത്യനാഥനെ ഇതിനകം അവിടെ നിന്നും മാറ്റിക്കഴിഞ്ഞിരുന്നു. ഒരു മാസത്തോളം കേരളത്തിൽ വിവിധ സ്ഥലങ്ങളിലായി ഒളിവിൽ കഴിഞ്ഞു. യൂണിയൻ നേതാവ് സ. വി എ ഔസഫ് ആണ് ഈ ഉത്തരവാദിത്വം ഏറ്റെടുത്തിരുന്നത്. സംഗതി മനസ്സിലാക്കിയ പൊലീസ് രണ്ട് പേരെയും അറസ്റ്റ് ചെയ്ത് അടിയന്തരാവസ്ഥ വകുപ്പനുസരിച്ച് കണ്ണൂർ സെൻട്രൽ ജയിലിൽ അടച്ചു. പൊതു തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ശേഷമാണ് രണ്ട് പേരെയും വിട്ടയച്ചത്.
ആഭ്യന്തര മന്ത്രി കെ കരുണാകരനെ യൂണിയൻ സംസ്ഥാന പ്രസിഡന്റ് ആയ ഞാനും സെക്രട്ടറി സ. ടി വി ജോസഫും പോയി നേരിട്ട് കണ്ടു അഭ്യർഥിച്ചതിനെ തുടർന്ന് സ. ഔസേഫിന്നു രണ്ട് തവണ പരോൾ ലഭിച്ചു. ആദ്യത്തെ തവണ പോയപ്പോൾ ഞങ്ങളെ കൂടി അറസ്റ്റ് ചെയ്ത് തടവിൽ ഇടും എന്ന് പറഞ്ഞെങ്കിലും അതൊന്നുമുണ്ടായില്ല. അടിയന്തരാവസ്ഥയിലെ അതിക്രമങ്ങൾ അന്വേഷിക്കുവാൻ പിന്നീട് അധികാരത്തിൽ വന്ന ജനത സർക്കാർ നിയമിച്ച ഷാ കമ്മീഷന്റെ റിപ്പോർട്ടിൽ കേരളത്തിൽ പരോൾ ഉദരമായി നൽകിയെന്നും അതിന്ന് ഉദാഹരണമായി ഔസേഫിന്ന് രണ്ട് തവണ പരോൾ നൽകിയ കാര്യം ചൂണ്ടിക്കാട്ടുകയുമുണ്ടായി.
(തുടരും)
















