'ചരിത്രത്തിലാദ്യം, ജയിലിൽ സ്റ്റേജും മൈക്കും കെട്ടി കാപ്പാ പ്രതിക്ക് സത്യപ്രതിജ്ഞ'; സതീശൻ സർക്കാരിനെതിരെ വി കെ സനോജ്

തിരുവനന്തപുരം: മൂന്ന് തവണ കാപ്പ ചുമത്തപ്പെട്ട ബിജെപി കൗൺസിലർ ആർ സുഗതന്റെ ജയിലിലെ സത്യപ്രതിജ്ഞയ്‌ക്കെതിരെ രൂക്ഷവിമർശനവുമായി ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ്.
ക്രിമിനൽ കേസ് പ്രതിയായ ബിജെപി കൗൺസിലർക്ക് സത്യപ്രതിജ്ഞ ചെയ്യാൻ ജയിലിനുള്ളിൽ സകല സൗകര്യങ്ങളും ഒരുക്കി നൽകിയത് യുഡിഎഫിന്റെ സതീശൻ സർക്കാരാണെന്ന് സനോജ് ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.
ചരിത്രത്തിൽ ആദ്യമായിട്ടാണ് ജയിലിനുള്ളിൽ വലിയ സ്റ്റേജ് കെട്ടി അലങ്കരിച്ച്, പ്രസംഗപീഠവും മൈക്കും അടക്കമുള്ള സൗകര്യങ്ങൾ ഏർപ്പെടുത്തി പൊലീസ് കാവലിൽ ഒരു കാപ്പ കേസ് പ്രതിക്ക് തിരുവനന്തപുരം മേയർ സത്യപ്രതിജ്ഞ ചൊല്ലിക്കൊടുക്കുന്നത്.
വധശ്രമം, മനഃപൂർവ്വമല്ലാത്ത നരഹത്യ, വീട് കയറി സ്ത്രീകളെ ആക്രമിക്കൽ, വാഹനം കത്തിക്കൽ തുടങ്ങി നിരവധി ഗുരുതരമായ ക്രിമിനൽ കേസുകളിൽ പ്രതിയായ വ്യക്തിക്കാണ് സർക്കാർ ഈ രാജകീയ സൗകര്യങ്ങൾ ഒരുക്കി നൽകിയത് എന്നും അദ്ദേഹം പറഞ്ഞു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:
ചരിത്രത്തിൽ ആദ്യമായി ജയിലിൽ സ്റ്റേജ് കെട്ടി അലങ്കരിച്ച്, പ്രസംഗപീഠവും മൈക്കും അടക്കമുള്ള സൗകര്യങ്ങൾ ഏർപ്പെടുത്തി പോലീസ് കാവലിൽ , ഒരു കാപ്പ കേസ് പ്രതിയ്ക്ക് തിരുവനന്തപുരം മേയർ സത്യപ്രതിജ്ഞ ചൊല്ലികൊടുക്കുന്നു.
വധശ്രമം, മനപൂർവ്വമല്ലാത്ത നരഹത്യ, വീട് കയറി സ്ത്രീകളെ ആക്രമിക്കൽ, വാഹനം കത്തിക്കൽ തുടങ്ങി നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ, മൂന്ന് തവണ കാപ്പ ചുമത്തപ്പെട്ട സുഗതൻ എന്ന ആ ബി ജെ പി കൗൺസിലർക്ക് സത്യപ്രതിജ്ഞയ്ക്ക്
എല്ലാ സൗകര്യങ്ങൾ ഒരുക്കി നൽകിയത് സതീശൻ സർക്കാരും .
ഒരു റെഡ് കാർപെറ്റ് കൂടെ ആകാമായിരുന്നു...!!
ശെരിക്കും ആാരാണ് കേരളം ഭരിക്കുന്നത്...?
മുപ്പത്തിയഞ്ച് സീറ്റ് ലഭിച്ചാൽ തങ്ങൾ കേരളം ഭരിക്കുമെന്ന് പറഞ്ഞത് അന്നത്തെ ബി ജെ പി പ്രസിഡന്റ് കെ സുരേന്ദ്രനാണ്...
തങ്ങളുടെ പ്രകടനപത്രികയാണ് ഈ സർക്കാർ നടപ്പിലാക്കുന്നത് എന്ന് പറഞ്ഞത് ഇന്നത്തെ ബി ജെ പി പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ ആണ്.
ഈ സർക്കാർ വന്ന ശേഷം നിയമിച്ച തെരഞ്ഞെടുപ്പ് കമ്മീഷണർ തുടങ്ങി സീനിയർ ഗവണ്മെന്റ് പ്ലീഡർ മുതൽ മന്ത്രിമാരുടെ ഗൺമാൻമാർ വരെ അറിയപ്പെടുന്ന ആർ എസ് എസ്സുകാരാണ് എന്ന് പറയുന്നത് കോൺഗ്രസ് നേതാക്കൾ തന്നെയാണ്.
മുപ്പത്തഞ്ചല്ല, വെറും മൂന്ന് സീറ്റ് മതി തങ്ങൾക്ക് കേരളം ഭരിക്കാനെന്ന് ബി ജെ പി തെളിയിക്കുകയാണ്...!











0 comments