‘വെൻ മോണിങ്ങ് കംസ്’ സ്വന്തം നാടിനുള്ള പ്രേമലേഖനമെന്ന് കെല്ലി ഫൈഫ് മാർഷൽ

വെൻ മോണിങ്ങ് കംസ്’ എന്ന ചിത്രം സ്വന്തം രാജ്യമായ ജമൈക്കയ്ക്കുള്ള പ്രേമലേഖനമാണെന്ന് കനേഡിയൻ സംവിധായക കെല്ലി ഫൈഫ് മാർഷൽ. തിരുവനന്തപുരത്ത് ഐഎഫ്എഫ്കെ യുടെ മുപ്പതാമത് മേളയിൽ കെല്ലിയുടെ ഈ ചിത്രം പ്രദർശിപ്പിക്കാനിരിക്കയാണ്.
"എന്റെ ചിത്രങ്ങളിൽ എനിക്ക് എറ്റവും പ്രിയപ്പെട്ടതാണ് വെൻ മോണിങ്ങ് കംസ്. സ്വന്തം നാട്ടിൽ നിന്ന് പലായനം ചെയ്യേണ്ടി വന്നവരുടെ കഥയാണത്. ജമൈക്കയെ കുറിച്ചുള്ള അനുമാനങ്ങൾക്കപ്പുറം നാടിന്റെ നേർചിത്രം പറയുകയാണ്.
എന്റെ സ്മരണകളെയും, കുടുംബത്തെയും, എന്നെ പോലുള്ളവരെ തന്നെയും ബിഗ് സക്രീനിൽ കൊണ്ടുവന്നു നിർത്തിയതാണ്. ജമൈക്കക്കുള്ള എന്റെ പ്രേമലേഖനമാണീ സിനിമ," അവർ പറഞ്ഞു.
കാനഡയിൽ സ്ഥിരതാമസമാക്കിയ കെല്ലി ഇത്തവണത്തെ മേളയിൽ പങ്കെടുക്കുന്നു. അവർക്കായിരുന്നു ഇത്തവണത്തെ സ്പിരിറ്റ് ഓഫ് സിനിമ പുരസ്കാരം. ഇന്നലെ ഉദ്ഘാടന ചടങ്ങിൽ ഏറ്റുവാങ്ങി. ഇതിനു ശേഷം പ്രത്യേക അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു കെല്ലി.

കേരളത്തിലെത്തിയപ്പോൾ ജമൈക്കയും കേരളവും തമ്മിൽ ഭൂമിശാസ്ത്രപരമായി അധികം വ്യത്യാസമില്ലെന്ന് മനസ്സിലാക്കി. ‘വെൻ മോണിങ്ങ് കംസ്’ നിങ്ങളുമായി പെട്ടെന്ന് സംവദിക്കും. ഈ സിനിമ മലയാളികൾക്ക് വേഗം മനസ്സിലാകും- അവർ പറഞ്ഞു. ഡിസംബർ 15 നാണ് മേളയിൽ ചിത്രം പ്രദർശിപ്പിക്കുന്നത്.
"എന്റെ ഉള്ളിലുളള രാഷ്ട്രീയമാണ് ഓരോ സിനിമയിലും പ്രതിഫലിക്കുന്നത്. 'മേക്ക് റിപ്പിൾസ്' എന്ന എന്റെ സംഘടനയിലും ഈ രാഷ്ട്രീയമാണ് മുന്നോട്ട് വെക്കുന്നത്. ഒരാൾ സ്വന്തമായി മാറ്റത്തിന് തുടക്കമിടുമ്പോഴാണ് ഒരു വലിയ മാറ്റത്തിന് വഴിയൊരുങ്ങുന്നത് എന്നതാണതിന്റെ ചുരുക്കം. ഈ ആശയത്തിന് മേലാണ് കലാപ്രവർത്തനങ്ങൾ," അവർ വിശദീകരിച്ചു.
റിപ്പിൾസിന്റെ കോ- ഫൗണ്ടറാണ് കെല്ലി. ടെഡ് എക്സിലെ ‘മേക്ക് റിപ്പിൾസ്: മേക്ക് യുവർ ചെയ്ഞ്ച്’ എന്ന പരിപാടിയിലൂടെയാണ് സംഘടനയുടെ ഈ ആശയം കെല്ലി ലോകത്തിന് മുന്നിൽ വെച്ചത്.

കറുത്തവർഗ്ഗക്കാർക്കും, സ്ത്രീകൾക്കും, ക്വിയർ ജനതയ്ക്കും വേട്ടയാടപ്പെടുന്ന ആർക്കും സുരക്ഷിതമായ അന്തരീക്ഷമുണ്ടാക്കുക ഓരോ ആളുകളിലും സ്വയം ഉണ്ടാകേണ്ട ചിന്തയാണ്. ഇങ്ങനെയൊരു മാറ്റമാണ് തന്റെ സന്ദേശം എന്നും കെല്ലി പറയുന്നു.
“പലരും വിനോദോപാധി എന്ന തരത്തിൽ മാത്രമാണ് സിനിമയെ കാണുന്നത്, എന്നാൽ സമൂഹത്തിന്റെ മാറ്റത്തിന് വേണ്ടിയാണ് ഞാൻ സിനിമ നിർമ്മിക്കുന്നത്, "
വടക്കേ അമേരിക്കയിൽ ജീവിക്കുന്ന കറുത്ത വർഗ്ഗക്കാരിയും സ്ത്രീയും എന്ന നിലയിൽ ഉത്തരവാദിത്തങ്ങൾ ഉണ്ട്. സമൂഹത്തോടും സംസ്കാരത്തിനോടും നീതി പുലർത്തേണ്ടത് ആ നിലയിൽ തന്റെ കർത്തവ്യമാണ്.
കെല്ലി കുറച്ചു കാലം തിയ്യറ്റർ രംഗത്ത് പ്രവർത്തിച്ചിരുന്നു. പിന്നീട് ഉന്നത വിദ്യാഭ്യാസത്തിനായി കാനഡയിൽ എത്തി. എന്നാൽ തൊഴിൽ കണ്ടെത്തുക വളരെ ദുഷ്കരമായിരുന്നു. ആ സമയത്താണ് ‘ഹാവെൻ’ എന്ന ഹ്രസ്വചിത്രം ചെയ്യുന്നത്. ചിലവു ചുരുക്കിയുള്ള ജീവിതത്തിനിടയിണ് അത് സംഭവിച്ചത്.
Related News
ഹാവെന്റെ വിജയമാണ് സിനിമാരംഗത്ത് വേരൂന്നാൻ പ്രേരിപ്പിച്ചത്. സിനിമാരംഗത്ത് നിലനിൽക്കാനുള്ള ധൈര്യം തന്നത് മാധ്യമ രംഗത്ത് പ്രവർത്തിക്കുന്ന മാതാപിതാക്കളാണ്. പിന്നീട് കാനഡയിൽ സ്ഥിരതാമസമാക്കി.
സിനിമയുടെ ദൈർഘ്യത്തിലല്ല, ഉള്ളടക്കത്തിനാണ് പ്രാധാന്യം എന്ന സന്ദേശമാണ് കെല്ലി സിനിമാരംഗത്തേക്ക് കടന്നുവരുന്ന പുതുതലമുറയ്ക്ക് നൽകുന്നത്. ഇവരുടെ ‘ബ്ലാക്ക് ബോഡീസ്’ 90 സെക്കൻഡ് മാത്രം ദൈർഘ്യമുള്ള ചിത്രമാണ്.










0 comments