ad
Deshabhimani

പച്ചക്കറിയിലെ പുതിയ ഇനങ്ങള്‍

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 03, 2016, 09:36 AM | 0 min read

കേരള കാര്‍ഷിക സര്‍വകലാശാല ഉല്‍പ്പാദനത്തിലും ഗുണമേന്മയിലും ഏറെ പ്രത്യേകതകളുള്ള പുതിയ ചില പച്ചക്കറിയിനങ്ങള്‍ പുറത്തിറക്കിയിട്ടുണ്ട്. ഇവയെക്കുറിച്ച് പരിചയപ്പെടാം. 

കക്കിരിയിലെ ഹീരയും ശുഭ്രയും
ആരോഗ്യപ്രദാനമായ പച്ചക്കറികളില്‍ സാലഡ് കക്കിരിക്ക് വലിയ സ്ഥാനമുണ്ട്. വെള്ളാനിക്കര കാര്‍ഷിക കോളേജില്‍ വികസിപ്പിച്ചെടുത്ത രണ്ടിനം കക്കിരിയാണ് ഹീരയും ശുഭ്രയും. ചെറിയ കായ്കളായിരിക്കും. 250–260 ഗ്രാം മാത്രം. ഹീരയ്ക്ക് പച്ചനിറവും പ്രതലത്തില്‍ കറുത്ത ചെറിയ മുള്ളുകളും ഉണ്ടാകും. വിത്ത് നട്ട് 55 ദിവസംകൊണ്ട് വിളവെടുക്കാനാവും. ഒരു ചെടിയില്‍നിന്ന് 6065 വരെ കായ് ലഭിക്കും.

ശുഭ്ര മറ്റൊരു സങ്കരയിനമാണ്. വെള്ളകലര്‍ന്ന ഇളം പച്ചക്കായ്കളും ഇവയുടെ പുറത്ത് കറുപ്പുനിറമുള്ള മുള്ളുകളും ഉണ്ടാകും. കായുടെ ശരാശരി തൂക്കം 275 ഗ്രാമാണ്. ഒരു ചെടിയില്‍നിന്ന് 55 കായ്കള്‍വരെ ലഭിക്കും. വിത്ത് നട്ട് 56–60 ദിവസംകൊണ്ട് വിളവെടുപ്പ് ആരംഭിക്കാം. ഡോ. ടി പ്രദീപ് കുമാറാണ് ഈ ഇനങ്ങള്‍ വികസിപ്പിച്ചത്.

വഴുതിനയില്‍ പൊന്നി
ബാക്ടീരിയല്‍ വാട്ടരോഗത്തെ ചെറുക്കുന്ന ഒരിനമാണ് പൊന്നി. ഇലകളില്‍ വൈലറ്റ്നിറമുള്ള ഞരമ്പുകളുണ്ടാവും. ഇവയുടെ ഇലയിലും തണ്ടിലും മുള്ളില്ലാത്ത ഇനമാണിത്. 24 സെ. മീ. നീളവും ഇളം പച്ചനിറവും അല്‍പ്പം വളഞ്ഞതുമായ പൊന്നിയുടെ വഴുതിനങ്ങയ്ക്ക് 162 ഗ്രാംവരെ തൂക്കമുണ്ടാകും. വരള്‍ച്ചയെയും വെള്ളക്കെട്ടിനെയും ഒരുപരിധിവരെ ചെറുക്കാന്‍ ഇതിന് കെല്‍പ്പുണ്ടത്രെ. കൂടാതെ വാട്ടരോഗം, തണ്ടുതുരപ്പന്‍ എന്നിവയെ പ്രതിരോധിക്കാനും സാധിക്കും. തിരുവല്ല കാര്‍ഷിക ഗവേഷണ കേന്ദ്രത്തിലെ ഡോ. ജസി എം കുര്യാക്കോസാണ് ഈ ഇനം വികസിപ്പിച്ചെടുത്തത്.

താര എന്ന ചെറിയ കുമ്പളം
പട്ടാമ്പി കാര്‍ഷിക ഗവേഷണ കേന്ദ്രത്തിലെ ഡോ. എം എന്‍ ജ്യോതി, ഡോ. എം ആര്‍ നാരായണന്‍കുട്ടി എന്നിവരാണ് ഇത് വികസിപ്പിച്ചെടുത്തത്. ചെറിയ കുടുംബത്തിന് ഒതുങ്ങുന്ന 2.5 കി.ഗ്രാം മാത്രം തൂക്കംവരുന്നതാണ് താര. 60–75 ദിവസത്തോടെ വിളവെടുക്കാനാകും. മഴകാലത്തും വേനലിലും കൃഷിചെയ്യാം. ഹെക്ടറില്‍നിന്ന് 18 കി.ഗ്രാം വരെ വിളവു പ്രതീക്ഷിക്കാം.

തക്കാളിയില്‍ മനുപ്രഭ
അടുക്കളത്തോട്ടത്തിലും വാണിജ്യാവശ്യാര്‍ഥവും കൃഷിചെയ്യാവുന്ന പുതിയ തക്കാളി ഇനമാണ് മനുപ്രഭ. ചെറിയ കായ്കളായിരിക്കും. ആദ്യം വെള്ളനിറത്തിലും പഴുക്കുമ്പോള്‍ കടും ചുവപ്പുനിറവുമാകും കായ്കള്‍ക്കുണ്ടാവുക. 60 ഗ്രാം മാത്രമാണ് കായയുടെ തൂക്കം. 94 ദിവസമാണ് ആദ്യ വിളവെടുപ്പിനു വേണ്ടത്. ഹെക്ടറിന് 25 ടണ്‍ വിളവ് കണക്കാക്കുന്നു. മണ്ണൂത്തി കാര്‍ഷിക കോളേജിലെ ഡോ. സി നാരായണന്‍കുട്ടിയാണ് മനുപ്രഭ കണ്ടെത്തിയത്.

പച്ചമുളകില്‍ കീര്‍ത്തി
പട്ടാമ്പി കാര്‍ഷിക ഗവേഷണ കേന്ദ്രത്തില്‍ ഡോ. എം സി നാരായണന്‍കുട്ടി വികസിപ്പിച്ചെടുത്ത കീര്‍ത്തി എന്ന പച്ചമുളകിന്റെ പ്രത്യേകത ഇല കുരിടിപ്പിനെ പ്രതിരോധിക്കും എന്നതാണ്. നല്ല പച്ചനിറവും ഇടത്തരം വലുപ്പവുമുള്ള കീര്‍ത്തി 40–45 ദിവസംകൊണ്ട് ആദ്യ വിളവെടുപ്പ് നടത്താനാവും. ഹെക്ടറില്‍നിന്ന് 16 ടണ്‍ വിളവു കണക്കാക്കുന്നു. പുതിയ ഇനങ്ങള്‍ കൃഷിയിടത്തിലേക്ക് വ്യാപിപ്പിക്കാം.

അവലംബം: വിഎഫ് പിസികെ കേരള



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home