ഷി ജിൻപിങ് അമേരിക്കയിലേക്ക് ; പതിനൊന്ന് വർഷത്തിന് ശേഷമുള്ള സന്ദർശനം

വാഷിംഗ്ടൺ : പതിനൊന്ന് വർഷത്തെ നീണ്ട ഇടവേളക്ക് ശേഷം അമേരിക്ക സന്ദർശിക്കാൻ ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ്. സെപ്റ്റംബർ 23നാണ് ഷീ ജിൻപിങ് അമേരിക്കയിലെത്തുന്നത്. സെപ്റ്റംബർ 24നാണ് വൈറ്റ് ഹൗസിൽ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായുള്ള നിർണായക കൂടിക്കാഴ്ച. ലോകത്തെ ഏറ്റവും വലിയ രണ്ട് സാമ്പത്തിക ശക്തികൾ തമ്മിലുള്ള കൂടിക്കാഴചക്ക് അന്താരാഷ്ട്ര തലത്തിൽ ഏറെ പ്രസക്തിയുണ്ട്.
2015ലാണ് ഷി ജിൻപിങ് അവസാനമായി അമേരിക്ക സന്ദർശിച്ചത്. അന്ന് ബരാക് ഒബാമയായിരുന്നു അമേരിക്കൻ പ്രസിഡന്റ്. പതിനൊന്ന് വർഷത്തിനു ശേഷം അമേരിക്ക സന്ദർശിക്കാനൊരുങ്ങുന്ന ഷി ജിൻപിങിനെ സ്വീകരിക്കാൻ കീഴ്വഴക്കങ്ങൾ ലംഘിച്ച് ട്രംപ് നേരിട്ടെത്തുമെന്നാണ് റിപ്പോർട്ടുകൾ.
ഷി ജിൻപിങ്ങിനായി ട്രംപ് ഒരുക്കുന്ന അത്താഴവിരുന്നിൽ എൻവിഡിയ, ഓപ്പൺ എഐ, ഗൂഗിൾ, ആപ്പിൾ തുടങ്ങി അമേരിക്കയിലെ പ്രമുഖ ടെക് ഭീമന്മാരുടെ സിഇഒമാരും പങ്കെടുക്കുമെന്നാണ് വിലയിരുത്തൽ. ഈ വർഷം മെയിൽ ട്രംപ് ചൈന സന്ദർശിച്ചിരുന്നു. നവംബറിൽ ചൈനയിലെ ഷെൻസെനിൽ വെച്ചുനടക്കുന്ന ഏഷ്യാ-പസഫിക് സാമ്പത്തിക സഹകരണ ഫോറത്തിലും ട്രംപും ഷിയും കൂടിക്കാഴ്ച നടത്തും. അമേരിക്കയിൽ വെച്ചുനടക്കുന്ന ജി-20 ഉച്ചകോടിയിലേക്കും ഷി ജിൻപിങിനെ ട്രംപ് ക്ഷണിച്ചേക്കുമെന്നും റിപ്പോർട്ടുണ്ട്.









0 comments