കരുവാറ്റ കൊലപാതകം; കുറ്റാരോപിതയെ ചോദ്യംചെയ്യാനുള്ള അപേക്ഷ 26ലേക്ക് മാറ്റി

ആലപ്പുഴ : ഹരിപ്പാട് കരുവാറ്റയിൽ വയോധികനെകൊന്ന് പണവും സ്വർണവും കവർന്ന കേസിൽ കുറ്റാരോപിതയായ പതിമൂന്നുകാരിയെ ചോദ്യംചെയ്യാനുള്ള പൊലീസ് അപേക്ഷ പരിഗണിക്കുന്നത് 26ലേക്ക് മാറ്റി. കുറ്റാരോപിതരായ മറ്റുമൂന്ന് ആൺകുട്ടികളെ തെളിവെടുപ്പിന് അയച്ച ഉത്തരവിനെതിരെ സുപ്രീകോടതിയെ സമീപിക്കാൻ ഒരാഴ്‌ച കാലതാമസമുണ്ടെന്നും അതുവരെ തെളിവെടുപ്പ് നടത്തരുതെന്ന പ്രതിഭാഗം വാദം ചേർത്തല ജുവനൈൽ ജസ്റ്റിസ് ബോർഡ് തള്ളി. പെൺകുട്ടി ചികിത്സയിലാണെന്നത് പരിഗണിച്ചാണ് ജുവനൈൽ ജസ്റ്റിസ് ബോർഡ് തീരുമാനം. പെൺകുട്ടിയെ സംരക്ഷിക്കുന്ന കോഴിക്കോട്ടെ സാമൂഹികക്ഷേമ വകുപ്പിന്റെ കേന്ദ്രത്തിലെ ഉദ്യോഗസ്ഥരാണ് ചികിത്സ വിവരം കൈമാറിയത്.
അടച്ചിട്ട വീട്ടിൽ അർധരാത്രി നടത്തിയ ദൃക്‌സാക്ഷികളില്ലാത്ത കൊലപാതകത്തിൽ പ്രായപൂർത്തിയാകാത്ത കുറ്റാരോപിതരെ പൊലീസ് കസ്റ്റഡിയിൽ വിടുന്നത് ഇന്ത്യയുടെ നിയമ ചരിത്രത്തിൽ അപൂർവവും കേരള നിയമ ചരിത്രത്തിൽ ആദ്യവുമാണ്. എട്ടിനാണ് ആലപ്പുഴ ജുവനൈൽ ജസ്റ്റിസ് ബോർഡ് വിധി പ്രഖ്യാപിച്ചത്. 10ന് കസ്‌റ്റഡി ഉത്തരവ് ഹൈക്കോടതി താൽക്കാലികമായി സ്‌റ്റേ ചെയ്‌തെങ്കിലും 15ന് തള്ളി.
ആഗസ്ത് 17നാണ് ആലപ്പുഴ കരുവാറ്റയിൽ 65കാരനെ വാടകവീടിനുള്ളിൽ കൊല്ലപ്പെട്ടനിലയിൽ കണ്ടെത്തിയത്. അലമാരയിൽ സൂക്ഷിച്ച സ്വർണവും പണവും ഉൾപ്പെടെയുള്ളവയും നഷ്ടപ്പെട്ടിരുന്നു. പ്രോസിക്യൂഷനായി അസി. പബ്ലിക് പ്രോസിക്യൂട്ടർ മനു കല്ലമ്പള്ളി ഹജരായി. അന്വേഷണത്തിലാണ് വയോധികന്റെ കൊച്ചുമകളായ 13കാരിയാണ് കൊലയ്ക്കുപിന്നിലെന്ന് കണ്ടെത്തിയത്. പെൺകുട്ടിയുടെ സുഹൃത്തുക്കളായ കൊല്ലം സ്വദേശികളാണ് കൊല നടത്തിയത്. അമിതമായ ഫോൺ ഉപയോഗത്തിന്റെ പേരിൽ വയോധികനും പെൺകുട്ടിയുമായി മുമ്പ് തർക്കമുണ്ടായിരുന്നു. ഇതിന്റെ വൈരാഗ്യത്തിലാണ് കൊല നടത്തിയത്.









0 comments