ലോട്ടറി ടിക്കറ്റിലെ നമ്പർ തിരുത്തി വയോധികയുടെ കയ്യിൽ നിന്നും 4000 രൂപ തട്ടിയെടുത്തു

പ്രതീകാത്മകചിത്രം
കൊട്ടിയം : ലോട്ടറി നമ്പർ തിരുത്തി കച്ചവടക്കാരിയായ വയോധികയിൽനിന്ന് 4000രൂപ കവർന്നു. കൊല്ലം മയ്യനാട് ധവളക്കുഴിയിൽ വയലിൽ വീട്ടിൽ അമ്പിളി എന്ന ലോട്ടറി കച്ചവടക്കാരിയെയാണ് അപരിചിതനായ യുവാവ് കഴിഞ്ഞദിവസം നമ്പർ തിരുത്തി കബളിപ്പിച്ചത്. കാരിക്കുഴിക്കും താന്നി മൂക്കിനും മധ്യേ വലിയതോട്ടത്തുകാവ് ക്ഷേത്രത്തിനു സമീപത്താണ് സംഭവം.
തനിക്ക് സമ്മാനം ലഭിച്ച ലോട്ടറി ഉണ്ടെന്നും ബാക്കി പണവും ലോട്ടറിയും തരണമെന്നും ആവശ്യപ്പെട്ടാണ് യുവാവ് എത്തിയത്. ടിക്കറ്റ് പരിശോധിച്ച അമ്പിളി സമ്മാനാര്‍ഹമായ ടിക്കറ്റാണെന്നുകണ്ട് നാല് ടിക്കറ്റും 1800 രൂപയും നല്‍കി. തുടർന്ന് മറ്റൊരു ടിക്കറ്റുകൂടി ഉണ്ടെന്നുപറഞ്ഞ് വീണ്ടും ഇയാൾ 2000രൂപ കൂടി തട്ടിയെടുത്തു. സംശയം തോന്നാതിരിക്കാന്‍ 100രൂപ ഇയാള്‍ അമ്പിളിക്ക് നൽകി.
വൈകിട്ട് ലോട്ടറി ടിക്കറ്റ് മാറാനായി കടയിൽ എത്തിയപ്പോഴാണ് ചതി മനസ്സിലായത് . 0 എന്ന നമ്പറുകൾ തിരുത്തി 9 ആക്കിയായിരുന്നു തട്ടിപ്പ് നടത്തിയത്. കിടപ്പുരോഗിയായ ഭർത്താവിന്റെ ചികിത്സക്കും ഉപജീവനത്തിനും വേണ്ടിയാണ് വയോധികയായ അമ്പിളി കിലോമീറ്റർ കാൽനടയായി നടന്ന് കച്ചവടം ചെയ്യുന്നത്. അമ്പിളിയുടെ പരാതിയിൽ ഇരവിപുരം പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു.









0 comments