അഫ്ഗാൻ തലസ്ഥാനത്ത് ബോംബ് സ്ഫോടനം; നിരവധി പേർ കൊല്ലപ്പെട്ടതായി താലിബാൻ മന്ത്രാലയം

കാബൂൾ: അഫ്ഗാനിസ്ഥാൻ തലസ്ഥാനമായ കാബൂളിലെ ഷഹർ-ഇ-നൗ മേഖലയിലുണ്ടായ സ്ഫോടനത്തിൽ നിരവധി പേർ കൊല്ലപ്പെട്ടു. തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷമാണ് സ്ഫോടനമുണ്ടായതെന്ന് താലിബാൻ ആഭ്യന്തര മന്ത്രാലയം സ്ഥിരീകരിച്ചു.
വിദേശികൾ കൂടുതലായി താമസിക്കുന്നതും അതീവ സുരക്ഷാ മേഖലയുമാണിത്. സ്ഫോടനത്തിൽ നിരവധി പേർക്ക് പരിക്കേറ്റതായും പ്രാഥമിക റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
മരണസംഖ്യ ഇനിയും വർദ്ധിക്കാൻ സാധ്യതയുണ്ടെന്ന് ആഭ്യന്തര മന്ത്രാലയ വക്താവ് അബ്ദുൾ മതീൻ ഖാനി അറിയിച്ചു. ആക്രമണത്തിന്റെ സ്വഭാവത്തെക്കുറിച്ചോ ഉത്തരവാദികളെക്കുറിച്ചോ കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.
സ്ഫോടനത്തിന് പിന്നാലെ താലിബാൻ സുരക്ഷാ സേന പ്രദേശം പൂർണ്ണമായും വളയുകയും പരിശോധനകൾ കർശനമാക്കുകയും ചെയ്തിട്ടുണ്ട്. അഫ്ഗാനിസ്ഥാനിൽ താലിബാൻ ഭരണം പിടിച്ചെടുത്തതിന് ശേഷം സുരക്ഷ വർദ്ധിച്ചുവെന്ന് അവകാശപ്പെടുമ്പോഴും ഐഎസ്-കെ ഉൾപ്പെടെയുള്ള സായുധ സംഘങ്ങൾ ഇത്തരത്തിൽ ആക്രമണങ്ങൾ തുടരുന്നത് താലിബാന് വലിയ വെല്ലുവിളിയാണ്.
അടുത്തിടെയായി പള്ളികളും നയതന്ത്ര കേന്ദ്രങ്ങളും ലക്ഷ്യമിട്ട് കാബൂളിൽ സമാനമായ രീതിയിൽ സ്ഫോടനങ്ങൾ നടന്നിരുന്നു. സംഭവത്തിൽ ഐക്യരാഷ്ട്രസഭ ഉൾപ്പെടെയുള്ള അന്താരാഷ്ട്ര സംഘടനകൾ പ്രതിഷേധം രേഖപ്പെടുത്തി.











0 comments