print edition വെനസ്വേലയിലെ കടന്നാക്രമണത്തിൽ അപലപിച്ച് ലോകരാജ്യങ്ങൾ

PHOTO: AFP
വെനസ്വേലയെ കടന്നാക്രമിച്ചതിലൂടെ മേഖലയെ സംഘർഷഭരിതമാക്കുന്ന അമേരിക്കൻ നടപടിക്കെതിരെ പ്രതിഷേധിച്ച് ലോകരാജ്യങ്ങൾ. ഒരു രാജ്യത്തിന്റെ പരാമാധികാരത്തെ കണക്കിലെടുക്കാതെ അന്താരാഷ്‌ട്ര നിയമങ്ങൾ കാറ്റിൽപ്പറത്തി നടത്തിയ ആക്രമണത്തെ വിവിധ രാജ്യങ്ങൾ ശക്തമായ ഭാഷയിൽ അപലപിച്ചു.
കടന്നാക്രമണം നിർത്തണം: ചൈന
വെനസ്വേലയുടെ പരമാധികാരം ലംഘിച്ചുള്ള അമേരിക്കൻ കടന്നാക്രമണം അന്താരാഷ്ട്ര നിയമങ്ങളുടെ നഗ്നമായ ലംഘനമാണെന്ന് ചൈന വിദേശ മന്ത്രാലയം. ലാറ്റിൻ അമേരിക്കയിലും കരീബിയൻ മേഖലയിലും സംഘർഷം വളർത്തുന്നതാണ് യുഎസ് നടപടി. യുഎൻ ചാർട്ടറുകളുടെ ഉദ്ദേശ്യലക്ഷ്യങ്ങൾ പാലിക്കാൻ യുഎസ് തയ്യാറാകണം. മറ്റ് രാജ്യങ്ങൾക്കെതിരായ ഇത്തരം കടന്നാക്രമണങ്ങൾ അമേരിക്ക അടിയന്തരമായി നിർത്തണമെന്നും പ്രസ്‌താവനയിൽ ആവശ്യപ്പെട്ടു.
ആശങ്കാജനകം: റഷ്യ
വെനസ്വേലയിലെ യുഎസ് സൈനിക നടപടികൾ അങ്ങേയറ്റം ആശങ്കാജനകവും അപലപനീയവുമാണെന്ന് റഷ്യൻ വിദേശ മന്ത്രാലയം പ്രതികരിച്ചു. ലാറ്റിനമേരിക്കൻ മേഖലയിൽ സമാധാനം പുലരണം. അധിനിവേശ സൈനിക നടപടികളില്ലാതെ വെനസ്വേലക്കാർക്ക് സ്വന്തം വിധി നിർണയിക്കാനുള്ള അവകാശം ഉറപ്പാക്കണം. യുഎൻ രക്ഷാ കൗൺസിൽ വിളിക്കണമെന്ന വെനസ്വേലയുടെയും ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളുടെയും ആവശ്യത്തിനൊപ്പമാണ് റഷ്യയെന്നും വിദേശ മന്ത്രാലയം അറിയിച്ചു.
വെല്ലുവിളി: കൊളംബിയ
ലാറ്റിനമേരിക്കയുടെ പരമാധികാരത്തിനുനേരെയാണ് അമേരിക്ക കടന്നാക്രമണം നടത്തിയതെന്ന് കൊളംബിയൻ പ്രസിഡന്റ് ഗുസ്‌താവോ പെത്രോ പറഞ്ഞു. വെനസ്വേലയ്ക്ക് എതിരായ സൈനിക നീക്കം ലോകത്തെ മറ്റൊരു പ്രതിസന്ധിയിലേക്ക് നയിക്കുമെന്ന് പെത്രോ പറഞ്ഞു.
ഭീരുത്വം: ക്യൂബ
അമേരിക്കയേയോ മറ്റേതെങ്കിലും രാജ്യത്തെയോ ആക്രമിച്ചിട്ടില്ലാത്ത ഒരു രാജ്യത്തിനെതിരായ യുഎസ് ആക്രമണം തികഞ്ഞ ഭീരുത്വമാണെന്ന് ക്യൂബൻ പ്രസിഡന്റ് മിഗേൽ ദിയാസ് കനേൽ. ഇത് ഒരാ രാജ്യത്തിനെതിരായ ക്രിമിനൽ ആക്രമണമാണ്. ലാറ്റിൻ അമേരിക്കയിൽ സമാധാനം നിലനിർത്താൻ അന്താരാഷ്‌ട്ര സമൂഹം പ്രതികരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ബ്രസീൽ
വെനസ്വേലക്കെതിരായ അമേരിക്കൻ കടന്നാക്രമണത്തിൽ ഐക്യരാഷ്‌ട്ര സംഘടന ഇടപെടണമെന്ന് ബ്രസീൽ പ്രസിഡന്റ് ലുല ഡ സിൽവ ആവശ്യപ്പെട്ടു.
ഇറാൻ
ഒരു രാജ്യം മറ്റൊരു രാജ്യത്തിനുമേൽ അധികാരം പ്രയോഗിക്കുന്നതിനെയും ആ രാജ്യത്തെ ബലപ്രയോഗത്തിലൂടെ കീഴടക്കാൻ ശ്രമിക്കുന്നതിനെയും അംഗീകരിക്കാനാകില്ലെന്ന് ഇറാൻ പരമോന്നത നേതാവ് ആയത്തൊള്ള അലി ഖമനേയി. ശത്രുക്കളുടെ കടന്നാക്രമണങ്ങൾക്കുമുന്നിൽ മുട്ടുകുത്താനാകില്ല. ശക്തമായി പോരാടി ശത്രുക്കളെ ഒറ്റപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.










0 comments