ശീതക്കാറ്റ് വലച്ചു; യുഎസിൽ രണ്ടായിരത്തിനടുത്ത് വിമാന സർവീസുകൾ ഒഴിവാക്കി; ആശങ്കയിൽ യാത്രക്കാർ

ന്യൂയോർക്ക്: അതിശക്തമായ ശീതക്കാറ്റുമായി ബന്ധപ്പെട്ട് യുഎസിൽ രണ്ടായിരത്തിനടുത്ത് വിമാന സർവീസുകൾ ഒഴിവാക്കി. ന്യൂയോർക്കിലെ ജോൺ എഫ് കെന്നഡി, നെവാർക്ക് ലിബർട്ടി, ലാഗ്വാർഡിയ എന്നീ വിമാനത്താവളങ്ങളെയാണ് ശീതക്കാറ്റ് പ്രധാനമായും ബാധിച്ചത്.
22,349 വിമാനങ്ങൾ വൈകിയതായും റിപ്പോർട്ടുകളുണ്ട്. ബുദ്ധിമുട്ട് നേരിട്ട യാത്രക്കാർക്ക് വിവിധ വിമാനക്കമ്പനികൾ ഇളവുകൾ നൽകാനാണ് തീരുമാനം. എന്ത് ആവശ്യത്തിനും യാത്രക്കാർ എയർലൈനുകളുമായി ബന്ധപ്പെടണമെന്ന് അധികൃതർ സോഷ്യൽ മീഡിയവഴി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ചില പ്രദേശങ്ങളിൽ ശനിയാഴ്ച രാവിലെ വരെ റോഡുമാർഗം യാത്ര ചെയ്യുന്നതിനും കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. കടുത്ത ശീതക്കാറ്റ് മുന്നറിയിപ്പ് നിലനിൽക്കെ ആളുകൾ യാത്രകൾ മാറ്റിവയ്ക്കണമെന്ന് അധികൃതർ ആവശ്യപ്പെട്ടു.
കാലിഫോർണിയ, നെവാഡ, ഐഡഹോ, വ്യോമിങ്, കൊളറാഡോ, പെൻസിൽവാനിയ, ന്യൂജേഴ്‌സി, ന്യൂയോർക്ക്, അലാസ്ക, കണക്റ്റിക്കട്ട്, വാഷിങ്ടൺ, ഒറിഗോൺ, മൊണ്ടാന, യൂട്ടാ, മിനസോട്ട, വിസ്കോൺസിൻ, മിഷിഗൺ, ഒഹായോ, വെസ്റ്റ് വിർജീനിയ, മേരിലാൻഡ്, വിർജീനിയ, ഡെലാവേർ, മസാച്യുസെറ്റ്സ് എന്നിവിടങ്ങളിൽ കനത്ത മഞ്ഞുവീഴ്ച പ്രതീക്ഷിക്കുന്നുണ്ടെന്നാണ് കാലാവസ്ഥ വിഭാഗത്തിന്റെ മുന്നറിയിപ്പ്.











0 comments