യുദ്ധം ആഗ്രഹിക്കുന്നില്ല, അവകാശങ്ങൾ വിട്ടുകൊടുക്കില്ലെന്ന് മൊജ്‌തബ ഖമേനി; ഹോർമുസ് കടലിടുക്കിൽ നിയന്ത്രണം കടുപ്പിച്ചു

മൊജ്‌തബ ഖമേനി / Image Credits: X/@MKhamenei_ir
ടെഹ്‌റാൻ: ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട എണ്ണക്കപ്പൽ പാതയായ ഹോർമുസ് കടലിടുക്കിൽ കടുത്ത നിയന്ത്രണങ്ങളുമായി ഇറാൻ രംഗത്ത്. ഇറാന്റെ പരമോന്നത നേതാവ് മൊജ്‌തബ ഖമേനിയാണ് രാജ്യത്തിന്റെ പുതിയ നയം പ്രഖ്യാപിച്ചത്. ഇറാനെതിരെ നീങ്ങിയവർ കനത്ത പ്രത്യാഘാതം നേരിടേണ്ടി വരുമെന്നും അദ്ദേഹം ഔദ്യോഗിക മാധ്യമങ്ങളിലൂടെ മുന്നറിയിപ്പ് നൽകി.
ഹോർമുസ് കടലിടുക്കിന്റെ നിയന്ത്രണത്തിൽ ഇറാൻ പുതിയ ഘട്ടത്തിലേക്ക് കടക്കുകയാണെന്ന് മൊജ്‌തബ വ്യക്തമാക്കി. പ്രതിദിനം 15 കപ്പലുകളെ മാത്രമേ കടത്തിവിടൂ എന്നതാണ് പുതിയ നിലപാട്. രാജ്യം ഒരു യുദ്ധം ആഗ്രഹിക്കുന്നില്ല, എന്നാൽ തങ്ങളുടെ അവകാശങ്ങൾ വിട്ടുകൊടുക്കാൻ തയ്യാറല്ല - മൊജ്‌തബ ഖമേനി പറഞ്ഞു.
മുൻ പരമോന്നത നേതാവ് അയത്തുള്ള അലി ഖമേനിയുടെ വധത്തിന് പ്രതികാരം ചെയ്യുമെന്ന് അദ്ദേഹം ആവർത്തിച്ചു. യുഎസ്-ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ട പിതാവിന്റെയും മറ്റ് രക്തസാക്ഷികളുടെയും ഓരോ തുള്ളി ചോരയ്ക്കും പകരം ചോദിക്കുമെന്നും അദ്ദേഹം പറഞ്ഞു.
സംഘർഷങ്ങളിൽ ഇറാത്തിനുണ്ടായ നാശനഷ്ടങ്ങൾക്ക് പരിഹാരം തേടുന്നത് നയതന്ത്രത്തിലെ പുതിയ അധ്യായമായിരിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
അമേരിക്കയും ഇറാനും തമ്മിൽ രണ്ടാഴ്ചത്തെ താൽക്കാലിക വെടിനിർത്തൽ നിലവിലുണ്ടെങ്കിലും പശ്ചിമേഷ്യയിലെ സാഹചര്യം ഇപ്പോഴും സങ്കീർണ്ണമാണ്. ഹോർമുസ് കടലിടുക്കിലെ പുതിയ നിയന്ത്രണം ആഗോള എണ്ണ വിപണിയെയും ചരക്ക് നീക്കത്തെയും പ്രതികൂലമായി ബാധിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഇറാന്റെ പുതിയ നീക്കം അന്താരാഷ്ട്ര തലത്തിൽ വലിയ നയതന്ത്ര ചർച്ചകൾക്ക് വഴിതുറന്നിരിക്കുകയാണ്.











0 comments