print edition വെസ്റ്റ്ബാങ്കിൽ 100 കുടുംബങ്ങളെക്കൂടി ആട്ടിയോടിച്ചു

ജറുസലേം
വെസ്റ്റ്ബാങ്കിൽ ഇസ്രയേലി കുടിയേറ്റക്കാരുടെ അക്രമത്തെ തുടർന്ന് രണ്ടാഴ്ചയ്‍ക്കുള്ളിൽ നൂറിലേറെ പലസ്തീൻ കുടുംബങ്ങൾ കുടിയിറക്കപ്പെട്ടു. ഐക്യരാഷ്ട്രസംഘടനയുടെ ഓഫീസ് ഫോർ ദി കോർഡിനേഷൻ ഓഫ് ഹ്യൂമാനിറ്റേറിയൻ അഫയേഴ്‌സ് റിപ്പോർട്ടിലാണ് വെളിപ്പെടുത്തൽ. ഗാസയിൽ ‘സമാധാനസമിതി’ രൂപീകരിച്ച് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രഹസനം തുടരുന്നതിനിടെയാണ് വെസ്‌റ്റ്‌ബാങ്കിലും ഇസ്രയേൽ അതിക്രമം ശക്തമാക്കിയത്. ഗാസയിൽ സൈന്യത്തിന്റെ ആക്രമണം ഇപ്പോഴും തുടരുകയാണ്.
ജെറിക്കോ ഗവർണറേറ്റിലെ റാസ് ഐൻ അൽ-ഔജയിൽ നിന്നുള്ളവരാണ് പലായനംചെയ്‌തതെന്ന് റിപ്പോർട്ടിൽ പറയുന്നു. പ്രായപൂർത്തിയാകാത്ത 186 പേരും 91 സ്ത്രീകളും ഉൾപ്പെടെ 375 പേർക്കാണ് നാട് വിടേണ്ടിവന്നത്. കുടിയേറ്റക്കാരുടെ രാത്രികാല ആക്രമണങ്ങളും ഭീഷണിയും വർധിച്ചതിനെത്തുടർന്ന് 77 പലസ്തീൻ കുടുംബങ്ങൾ റാസ് ഐൻ അൽ-ഔജ പ്രദേശത്ത് പലായനത്തിന് ഒരുങ്ങുകയാണ്.
കഴിഞ്ഞ എട്ടിന് 110 പേരടങ്ങുന്ന 21 കുടുംബങ്ങളെ ബലമായി കുടിയിറക്കി വിട്ടിരുന്നു. വെള്ളിയാഴ്ച നബ്‌ലസ് നഗരത്തിനു തെക്ക് കൃഷിഭൂമിയിൽ ജോലിചെയ്യുന്നതിനിടെ ഇസ്രയേലി അധിനിവേശസേന പലസ്തീൻ കർഷകനെ വെടിവച്ചുകൊലപ്പെടുത്തി.










0 comments