print edition ഗൾഫ് രാജ്യങ്ങളിൽ ആശങ്ക പടരുന്നു

ദുബായ്: പശ്‌ചിമേഷ്യയിൽ വീണ്ടും സംഘർഷാവസഥ രൂക്ഷമായത് ഗൾഫ് സഹകരണ കൗൺസിൽ (ജിസിസി) രാജ്യങ്ങളെ വലിയ ആശങ്കയിലാഴ്‌ത്തി. സൗദി അറേബ്യയിലെ അൽ-ഖർജ് വ്യോമതാവളത്തിന് സമീപം ശക്തമായ സ്ഫോടനം ഉണ്ടായത് ഗൾഫ് മേഖലയെയാകെ ഞെട്ടിച്ചു. മേഖലയിലെ സുരക്ഷ ഉറപ്പാക്കാനും സ്ഥിതിഗതികൾ വിലയിരുത്താനും സൗദി അറേബ്യയും ഖത്തറും അടിയന്തര നയതന്ത്ര ചർച്ചകൾ ആരംഭിച്ചു. എന്നാൽ ഈ സ്ഫോടനത്തിന് പിന്നിൽ തങ്ങളല്ലെന്ന് ഇറാൻ ഔദ്യോഗികമായി വ്യക്തമാക്കി.
അതേസമയം, യമനിലെ ഇറാൻ അനുകൂല ഹൂതി വിമതർ ഇസ്രയേലിലെ ജാഫ മേഖല ലക്ഷ്യമാക്കി മിസൈൽ അയച്ചതും ചെങ്കടലിലൂടെ ഒരു ഇസ്രയേൽ കപ്പലിനെയും കടന്നുപോകാൻ അനുവദിക്കില്ലെന്ന് പ്രഖ്യാപിച്ചതും ഗൾഫ് മേഖലയിലെ സമുദ്രവ്യാപാരത്തിന് വലിയ ഭീഷണിയാണ്. ചെങ്കടൽ വഴിയുള്ള കപ്പൽ സർവീസുകൾക്ക് യുദ്ധസാധ്യത മുൻനിർത്തി ഇൻഷുറൻസ് പ്രീമിയം പത്തുമടങ്ങോളം വർധിപ്പിച്ചിരിക്കുകയാണ്.
യുദ്ധം നീണ്ടുപോയാൽ ഗൾഫ് രാജ്യങ്ങളുടെ വ്യോമപാതകൾ തടസ്സപ്പെടാൻ സാധ്യതയുണ്ട്. ഇറാൻ, ഇസ്രയേൽ, ലെബനൻ എന്നീ രാജ്യങ്ങൾക്ക് മുകളിലൂടെയുള്ള വ്യോമപാതകൾ പ്രമുഖ വിമാന കമ്പനികൾ പൂർണമായി ഒഴിവാക്കുകയാണ്. യൂറോപ്പിൽ നിന്നും ഏഷ്യയിൽ നിന്നും ഗൾഫ് രാജ്യങ്ങളിലേക്കും തിരിച്ചുമുള്ള വിമാന സർവീസുകൾ സുരക്ഷിതമായ മറ്റ് പാതകളിലേക്ക് വഴിതിരിച്ചുവിടുന്നത് യാത്രാസമയം കൂടാൻ ഇടയാക്കും. ഇന്ധനച്ചെലവ് ഇരുപത്തിയഞ്ച് ശതമാനത്തോളം വർധിക്കുന്നത് പ്രവാസി മലയാളികൾ ഉൾപ്പെടെയുള്ള ഇന്ത്യക്കാരുടെ വിമാന ടിക്കറ്റ് നിരക്ക് മുപ്പത് ശതമാനത്തോളം കൂടാന്‍ ഇടയാക്കും. ലക്ഷക്കണക്കിന് വരുന്ന പ്രവാസി ഇന്ത്യക്കാരുടെ സുരക്ഷയെയും യാത്രാസൗകര്യങ്ങളെയും ബാധിക്കും.









0 comments