print edition വിയത്‌നാം കമ്യൂണിസ്റ്റ് പാർടി കോൺഗ്രസ് ; ടോ ലാം ജനറൽ സെക്രട്ടറി

ഹാനോയ്
വിയത്‌നാം കമ്യൂണിസ്റ്റ് പാർടി ജനറൽ സെക്രട്ടറിയായി ടോ ലാമിനെ തെരഞ്ഞെടുത്തു. രാജ്യത്തെ ഭരണകക്ഷിയുടെ ഏറ്റവും പരമോന്നത സമ്മേളനമായ പാർടി കോൺഗ്രസിലാണ് തീരുമാനം. 180 അംഗ കേന്ദ്രകമ്മിറ്റിയെ സമ്മേളനം തെരഞ്ഞെടുത്തിരുന്നു. ഇതിൽനിന്നാണ് 19 അംഗ പൊളിറ്റ്ബ്യൂറോയെയും ജനറൽ സെക്രട്ടറിയെയും തെരഞ്ഞെടുത്തത്.
മുൻ ജനറൽ സെക്രട്ടറിയുടെ മരണത്തെ തുടർന്ന് 2024ൽ ചുമതലയേറ്റ ലാമിനെ അടുത്ത അഞ്ചുവർഷത്തേക്കുകൂടി പാർടിയെ നയിക്കാനുള്ള ഉത്തരവാദിത്തമാണ് ഏൽപ്പിച്ചിരിക്കുന്നത്. ലാം രാജ്യത്തിന്റെ പ്രസിഡന്റാകുമോ എന്നതിനെക്കുറിച്ച് പാർടി പ്രഖ്യാപനം ഉണ്ടായിട്ടില്ല. രണ്ട് സ്ഥാനങ്ങളും ലഭിച്ചാൽ ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങിന് സമാനമായി വിയത്‌നാമിലെ ഏറ്റവും ശക്തനായ നേതാവായി ടോ ലാം മാറും.
ഗൗരവതരമായ ചർച്ചകൾക്കുശേഷം നേതൃത്വം തുടർച്ച ഉറപ്പാക്കിയും ദീർഘകാല വികസന ലക്ഷ്യങ്ങൾ സാധ്യമാക്കാനുള്ള നയതീരുമാനങ്ങൾ എടുത്തുമാണ് കമ്യൂണിസ്റ്റ് പാർടി ഓഫ് വിയറ്റ്നാം (സിപിവി) പാർടി കോൺഗ്രസ് നിശ്ചയിച്ചതിലും രണ്ടുദിവസംമുന്പ് അജൻഡ പൂർത്തിയാക്കിയത്. 1976 മുതൽ വിയത്‌നാം ഭരിക്കുന്ന സിപിവിയിൽ നേതൃത്വവുമായി ബന്ധപ്പെട്ട് വിശാലമായ ഐക്യത്തിന്റെ അടയാളമായാണ് ഇതു വ്യാഖ്യാനിക്കപ്പെടുന്നത്. ഉയർന്ന വരുമാനമുള്ള സമ്പദ്‌വ്യവസ്ഥയായി 2045 ഓടെ വിയത്‌നാമിന് സ്വയം മാറാൻ കഴിയണമെന്ന ലക്ഷ്യത്തിലൂന്നിയായിരുന്നു ചർച്ച. 2026 മുതൽ 2030 വരെ ശരാശരി വാർഷിക ജിഡിപി വളർച്ച 10 ശതമാനത്തിൽ കൂടുതലായിരിക്കണമെന്ന ലക്ഷ്യം ടോ ലാം മുന്നോട്ടുവച്ചു. 2031 വരെ വിയത്‌നാമിന്റെ രാഷ്‌ട്രീയ, സാമ്പത്തികദിശ നിർവചിക്കുന്നതിനുള്ള ചർച്ചകളാണ് 1,600 പ്രതിനിധികൾ പങ്കെടുത്ത പാർടി കോൺഗ്രസിൽ നടന്നത്.










0 comments