ഇന്ത്യൻ കയറ്റുമതിക്കാർക്ക് ആശ്വാസം; അധിക തീരുവ തിരികെ നൽകാൻ യുഎസ് സുപ്രീം കോടതി ഉത്തരവ്

പ്രതീകാത്മക ചിത്രം (Photo Credit - The Hindu)
വാഷിംഗ്ടൺ : അമേരിക്കയിലേക്ക് ഉല്പന്നങ്ങൾ കയറ്റുമതി ചെയ്യുന്ന ഇന്ത്യൻ വ്യാപാരികൾക്ക് സാമ്പത്തിക ആശ്വാസം നൽകുന്ന വിധിയുമായി യുഎസ് സുപ്രീം കോടതി. ട്രംപ് ഭരണകൂടത്തിന്റെ ആദ്യ കാലയളവിൽ ഏർപ്പെടുത്തിയ അധിക ഇറക്കുമതി തീരുവ നിയമവിരുദ്ധമാണെന്ന് കോടതി കണ്ടെത്തി. പിരിച്ചെടുത്ത തുക കയറ്റുമതിക്കാർക്ക് തിരികെ നൽകാനും ഉത്തരവിട്ടു.
സ്റ്റീൽ, അലുമിനിയം തുടങ്ങിയ ഉല്പന്നങ്ങൾക്ക് മേൽ അമേരിക്ക ഏർപ്പെടുത്തിയ ഉയർന്ന നികുതിക്കെതിരെ വിവിധ രാജ്യങ്ങളിലെ കമ്പനികൾ നൽകിയ ഹർജിയിലാണ് ഈ നിർണായക വിധി. അന്താരാഷ്ട്ര വ്യാപാര നിയമങ്ങളുടെ ലംഘനമാണ് ഈ നികുതിയെന്ന് കോടതി നിരീക്ഷിച്ചു.
ഈ വിധിയിലൂടെ ഇന്ത്യൻ കയറ്റുമതി മേഖലക്ക് കോടിക്കണക്കിന് രൂപയുടെ ആനുകൂല്യം ലഭിക്കും. പ്രത്യേകിച്ചും എൻജിനീയറിങ് ഉല്പന്നങ്ങൾ, തുണിത്തരങ്ങൾ, സ്റ്റീൽ നിർമിത വസ്തുക്കൾ എന്നിവ അമേരിക്കയിലേക്ക് അയക്കുന്ന വ്യാപാരികൾക്ക് ഇത് വലിയ ആശ്വസമാകും.
അമേരിക്ക ഇത്തരത്തിൽ പിരിച്ചെടുത്ത അധിക നികുതി പലിശ സഹിതം തിരികെ നൽകാനാണ് കോടതി നിർദേശിച്ചിരിക്കുന്നത്. ഇത് സംബന്ധിച്ച നടപടിക്രമങ്ങൾ ഉടൻ ആരംഭിക്കുമെന്ന് യുഎസ് കസ്റ്റംസ് വിഭാഗം സൂചിപ്പിച്ചു. അമേരിക്കയും ഇന്ത്യയും തമ്മിലുള്ള വ്യാപാര തർക്കങ്ങൾ പരിഹരിക്കുന്നതിനും കയറ്റുമതി മേഖലയിലെ പ്രതിസന്ധികൾ കുറക്കുന്നതിനും ഈ വിധി സഹായകമാകും.
പശ്ചിമേഷ്യൻ സംഘർഷങ്ങളും കടൽമാർഗമുള്ള ചരക്കുനീക്കത്തിലെ തടസങ്ങളും കാരണം പ്രതിസന്ധിയിലായ ഇന്ത്യൻ കയറ്റുമതിക്കാർക്ക് ആഗോള വിപണിയിൽ കരുത്തുപകരുന്നതാണ് ഈ പുതിയ നിയമനടപടി. അമേരിക്കൻ വിപണിയിലെ ഇന്ത്യൻ ഉല്പന്നങ്ങളുടെ ആവശ്യകത വർധിപ്പിക്കാനും ഇത് സഹായിക്കും.










0 comments