ഇറാൻ സൈനിക കേന്ദ്രങ്ങൾക്ക് നേരെ യുഎസ് വ്യോമാക്രമണം; ഹോർമുസിൽ സംഘർഷം രൂക്ഷം

ഇറാൻ സൈനിക കേന്ദ്രങ്ങൾക്ക് നേരെ യുഎസ് നടത്തിയ വ്യോമാക്രമണം | Photo: AFP
വാഷിംഗ്ടൺ : ഹോർമുസ് കടലിടുക്കിലെ കപ്പൽ ഗതാഗതത്തിന് ഭീഷണിയായ ഇറാൻ സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് യുഎസ് സെൻട്രൽ കമാൻഡിന്റെ വ്യോമാക്രമണം. ഇറാനിയൻ മിലിട്ടറി കമാൻഡ് സെന്ററുകൾ, ഡ്രോൺ സംഭരണ കേന്ദ്രങ്ങൾ, ആശയവിനിമയ ശൃംഖലകൾ, തീരദേശ നിരീക്ഷണ കേന്ദ്രങ്ങൾ എന്നിവയാണ് രണ്ട് മണിക്കൂറിലധികം നീണ്ട വ്യോമാക്രമണത്തിൽ തകർത്തത്.
ചെങ്കടലിൽ രണ്ട് സൗദി എണ്ണക്കപ്പലുകൾക്ക് നേരെ യെമനിലെ ഹൂതികൾ നടത്തിയ ആക്രമണത്തിന് പിന്നാലെയാണ് മേഖലയിൽ സംഘർഷം രൂക്ഷമായത്. ഇറാനും ഹൂതി സഖ്യകക്ഷികൾക്കുമെതിരെ വലിയ സൈനിക നടപടി ഉണ്ടാകുമെന്ന് യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപ് മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് ആക്രമണം കടുപ്പിച്ചത്. ഇറാൻ നിലവിൽ ഹോർമുസ് കടലിടുക്ക് ഉപരോധിച്ചിരിക്കുകയാണ്.
ഫെബ്രുവരി 28നാണ് യുഎസ് - ഇസ്രയേൽ സംയുക്ത സൈന്യം ഇറാനിൽ ആക്രമണം ആരംഭിച്ചത്. ഇതിന് മറുപടിയായി ഇറാൻ ഇസ്രയേലിനും യുഎസ് താവളങ്ങളുള്ള ഗൾഫ് രാജ്യങ്ങൾക്കും നേരെ തിരിച്ചടി നടത്തിയിരുന്നു. യുഎസ്-ഇസ്രയേൽ ആക്രമണങ്ങളിലും ലെബനനിലെ ഇസ്രയേൽ ആക്രമണങ്ങളിലും ഇതിനകം ആയിരക്കണക്കിന് ആളുകൾ കൊല്ലപ്പെടുകയും ലക്ഷക്കണക്കിന് ആളുകൾക്ക് വീടുനഷ്ടപ്പെടുകയും ചെയ്തിട്ടുണ്ട്.
ഇറാനിലെ ഊർജ കേന്ദ്രങ്ങളും പാലങ്ങളും ആക്രമിക്കുമെന്ന് ട്രംപ് ഭീഷണിപ്പെടുത്തിയിരുന്നു. എന്നാൽ ഇത്തരം ഭീഷണികൾ നടപ്പാക്കിയാൽ മേഖലയിലെ എണ്ണ, ഗ്യാസ്, വൈദ്യുതി, സാമ്പത്തിക കേന്ദ്രങ്ങൾ എന്നിവ ലക്ഷ്യമിടുമെന്ന് ഇറാനും മുന്നറിയിപ്പ് നൽകി. ജനങ്ങളുടെ ജീവന് അത്യാവശ്യമായ കേന്ദ്രങ്ങൾക്ക് നേരെയുള്ള ആക്രമണങ്ങൾ അന്താരാഷ്ട്ര തലത്തിൽ യുദ്ധക്കുറ്റമായി കണക്കാക്കാവുന്നതാണെന്ന് നിയമ വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു.









0 comments