ഇറാനിലെ വിവാഹച്ചടങ്ങിനിടെ അമേരിക്കൻ മിസൈലാക്രമണം: കുട്ടിയടക്കം നാല് മരണം

ഫയൽ ചിത്രം
തെഹ്റാൻ: ഇറാനിൽ വീണ്ടും ആക്രമണം കടുപ്പിച്ച് അമേരിക്ക. തെക്കൻ ഇറാനിൽ വിവാഹച്ചടങ്ങ് നടക്കുകയായിരുന്ന വീടിനുനേരെ അമേരിക്ക നടത്തിയ മിസൈലാക്രമണത്തിൽ ഒരു കുട്ടിയടക്കം നാലുപേർ കൊല്ലപ്പെടുകയും 50ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഇറാന്റെ തെക്കൻ പ്രവിശ്യയായ ഹോർമുസ്ഗാനിലെ സിരിക് കൗണ്ടിയിൽ ഉൾപ്പെട്ട കുഹെസ്താക്കിലാണ് മിസൈൽ പതിച്ചത്.
വിവാഹച്ചടങ്ങ് നടക്കുന്നതിനിടയിൽ അമേരിക്കൻ മിസൈലിന്റെ ചില്ലുകൾ പതിക്കുകയായിരുന്നുവെന്ന് റെഡ് ക്രസന്റ് അറിയിച്ചു.ആക്രമണത്തിൽ രണ്ടുപേർ കൊല്ലപ്പെട്ടെന്നായിരുന്നു ഹോർമുസ്ഗാൻ ഡെപ്യൂട്ടി ഗവർണർ അഹമ്മദ് നഫീസി ആദ്യം വ്യക്തമാക്കിയത്. എന്നാൽ പിന്നീട് നാല് മരണങ്ങൾ സ്ഥിരീകരിക്കുകയായിരുന്നു.
ആക്രമണത്തെത്തുടർന്ന് ജനങ്ങൾ നിലവിളിച്ചുകൊണ്ടോടുന്നതിന്റെ ദൃശ്യങ്ങൾ ഇറാന്റെ ഔദ്യോഗിക മാധ്യമങ്ങൾ പുറത്തുവിട്ടു. ഖെഷ്ം ദ്വീപ്, ബന്ദർ അബ്ബാസ്, ജാസ്ക്, ചബഹാർ തുടങ്ങി നിരവധി നഗരങ്ങളിലും സിവിലിയൻ വിമാനത്താവളമായ ജിറോഫ്റ്റിലും ആക്രമണങ്ങൾ നടന്നതായി ഇറാന്റെ പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ഇനിയും ഇറാനുനേരെ ആക്രമണങ്ങൾ ഉണ്ടാകുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് വ്യക്തമാക്കി. ഇറാന് മേൽ പുതിയ സാമ്പത്തിക ഉപരോധങ്ങൾ ചുമത്തുമെന്ന് യുഎസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസ്സന്റും മുന്നറിയിപ്പ് നൽകി. എന്നാൽ, അമേരിക്കയുടെ ഈ നടപടികളിൽ യുഎസ് ഭരണകൂടം പശ്ചാത്തപിക്കേണ്ടിവരുമെന്ന് ഇറാന്റെ റെവല്യൂഷണറി ഗാർഡ് വക്താവ് തിരിച്ചടിച്ചു.
"പേർഷ്യൻ ഉൾക്കടലിൽനിന്ന് ഇറാന് എണ്ണ കയറ്റുമതി ചെയ്യാൻ സാധിച്ചില്ലെങ്കിൽ, മേഖലയിലെ മറ്റാരെയും എണ്ണ കയറ്റുമതി ചെയ്യാൻ അനുവദിക്കില്ല" എന്ന് ഇറാൻ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബഖർ ഖാലിബാഫ് തുറന്നടിച്ചു. "ചർച്ചകളെ അമേരിക്ക തങ്ങളുടെ നിബന്ധനകൾ അടിച്ചേൽപ്പിക്കാനുള്ള മാർഗമായി തെറ്റിദ്ധരിച്ചിരിക്കുകയാണെന്നും" ഇറാൻ വിദേശകാര്യ മന്ത്രാലയ വക്താവ് ഇസ്മായിൽ ബഖായി വിമർശിച്ചു.









0 comments